ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെ പൊതിരെ തല്ലി; കമ്പ്യൂട്ടർ തല്ലി പൊട്ടിച്ചു, 3 പേർ അറസ്റ്റിൽ!
കല്ലറ: റോഡിൽ അക്രമം അഴിച്ചുവിട്ടത് ചോദ്യം ചെയ്യാനെത്തിയ പൊലീസുകാരെ മർദ്ദിയ്ക്കുകയും പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടർ അടക്കം അടിച്ച് തകർക്കുകയും ചെയ്ത കേസിൽ ജവാനടക്കം രണ്ട് പേർ പിടിയിലായി. പഞ്ചാബിൽ ജവാനായി ജോലി നോക്കുന്ന പെരിങ്ങമ്മല താന്നിമൂട് കുടവക്കുഴി സുമയ് മൻസിലിൽ ഷിനോജ് മുഹമ്മദ് (24) ,സുഹൃത്ത് പെരിങ്ങമ്മല കൊച്ചുവിള കടുവാക്കുഴി വിഷ്ണു ഭവനിൽ വിഷ്ണു(23) എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതി പെരിങ്ങമ്മല താന്നുമൂട് സ്വദേശി റഷീദ് (23) ഒളിവിലാണ്.
സീനിയർ സി.പി.ഒ നാസറുദ്ദീൻ, പൊലീസ് ഡ്രൈവർ ഹുസൈൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. നാസറുദ്ദീൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലറ ഗ്രാമീൺ ബാങ്ക് ശാഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്കാണ് സംഭവം. അവധിയിൽ നാട്ടിലെത്തിയതായിരുന്നി ഷിനോജ്. രാത്രി എട്ട് മണിയോടെ കല്ലറയിലെ ഒരു ബാറിൽ നിന്നു പരസ്പരം വഴക്ക് കൂടി പുറത്തേക്കിറങ്ങിയ അഞ്ചംഗ സംഘം തമ്മിലടിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. നാട്ടുകാർ പാങ്ങോട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.എെ നിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
പൊലീസിനെ കണ്ട രണ്ട് പേർ ഒാടി രക്ഷപ്പെട്ടു. എസ്.ഐ ഇവരെ പിടികൂടാനായി പിൻതുടർന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം മറ്റുള്ളവരെ സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചു. പൊലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാത്ത മൂവർ സംഘം പൊലീസുമായി കൈയാങ്കളിയിലാവുകയും സീനിയർ സി.പി.ഒ നാസറുദ്ദീനെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഡ്രൈവർ ഹുസൈന് മർദ്ദനമേറ്റത്.
പൊലീസ് നാട്ടുകാരുടെ സഹായത്തോടെ അക്രമികളിൽ രണ്ടുപേരെ പിടികൂടി ജീപ്പിനുള്ളിൽ കയറ്റുന്നതിനിടെ റഷീദ് കണ്ണ് വെട്ടിച്ച് ഇരുളിൽ ഒാടിമറഞ്ഞു. സ്റ്റേഷനിലെത്തിയ ഷിനോജ് അവിടെയും അതിക്രമം നടത്തി. സ്റ്റേഷനിലുണ്ടായിരുന്ന കസേരകളും മേശയും അടിച്ച് തകർക്കുകയും കംപ്യൂട്ടർ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് സ്റ്റേഷൻ ആക്രമണം, പൊലീസിന്റെ ജോലി തടസപ്പെടുത്തൽ എന്നീ കേസുകൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി എസ്.എെ പറഞ്ഞു.