വിഴിഞ്ഞം പദ്ധതിക്ക് അപ്രതീക്ഷിത തിരിച്ചടി!! അപ്രോച്ച് പാലങ്ങൾ ഒലിച്ചുപോയി, നിർമാണം നിര്‍ത്തിവെച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൈലിംഗ് യൂണിറ്റുകളിലേക്കുള്ള അപ്രോച്ച് പാലങ്ങൾ കടലാക്രമണത്തിൽ ഒലിച്ചുപോയതോടെ തുറമുഖ നിർമാണം താത്കാലികമായി നിറുത്തിവച്ചു. അപകടത്തിനിടെ കരയുമായി ബന്ധം മുറിഞ്ഞ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്ന 20 തൊഴിലാളികളെ കരയ്ക്കെത്തിക്കാനുള്ള കഠിനശ്രമത്തിലാണ് അധികൃതർ. തിരയടി ശക്തമായി തുടരുന്നതിനാൽ തൊഴിലാളികളെ ടഗിൽ തിരികെ കരയിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് അധികൃതർ പറഞ്ഞു. ഇവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ചു. ഇവരെ കരയിൽ എത്തിക്കുന്നതിന് തീരസംരക്ഷണ സേനയുടെ സേവനം തേടിയേക്കും.
രണ്ട് പൈലിംഗ് യൂണിറ്റുകളെ കരയുമായി ബന്ധിപ്പിച്ചിരുന്ന പാലങ്ങളാണ് തകർന്നത്. പാലത്തിനായി സ്ഥാപിച്ച ഉരുക്ക് പ്ലാറ്റുഫോമുകൾവരെ കടലെടുത്തു. 600 മീറ്ററിലേറെ പൂർത്തിയായിരുന്ന പുലിമുട്ടിന്റെ പകുതിയോളം ദൂരവും തകർന്നിട്ടുണ്ട്. കഴിഞ്ഞ കടൽക്ഷോഭത്തിൽ കുറേദൂരം തകർന്നതിന് പുറമെ കഴിഞ്ഞ ദിവസത്തെ തിരയടിയിൽ ഏകദേശം 30 മീറ്ററോളം ദൂരം കല്ലുകൾ കടലെടുത്തതായാണ് വിവരം.
തുറമുഖ നിർമാണ കേന്ദ്രത്തിൽ കടലാക്രമണത്തിൽ തകർന്നത് വലിയ അദ്ധ്വാനത്തിൽ സമയമെടുത്ത് നിർമിച്ച പാലമാണ്. കൂറ്റൻ പാറകളുൾപ്പെടെ നിരത്തി അടിസ്ഥാനമുണ്ടാക്കി ഇതിന് മേൽ കോൺക്രീറ്റിന് മുകളിലായാണ് ഉരുക്ക് തൂണുകളും പ്ലാറ്റ്ഫോമുകളും സ്ഥാപിച്ച് അപ്രോച്ച് പാലം നിർമിച്ചത്. ഇതിലൂടെയായിരുന്നു പൈലിംഗിനുള്ള കോൺക്രീറ്റ് ഉൾപ്പെടെയുള്ള നിർമാണവസ്‌തുക്കളുമായി ലോറികളടക്കം പോകുന്നത്.