ഹൃദയാഘാതവും ആത്മഹത്യയും, ദുരൂഹമായി ജോണിന്റെ മരണം, മൃതദേഹം പുറത്തെടുത്തു, കൊലയോ?
തിരുവനന്തപുരം: പൊഴിയൂര്‍ സ്വദേശി ജോണിന്റെ മരണത്തില്‍ അടിമുടി ദുരൂഹത. മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും വ്യത്യസ്ത കാരണങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ഭാര്യ പറഞ്ഞിരുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരിയും പിതാവും പരാതി നല്‍കിയിരുന്നു. ഇതോടെ ഇയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്താണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ജോണിന്റെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു ഭാര്യയുടെ ആദ്യ വാദം. മാര്‍ച്ച് ആറിന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണ്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ജോണിന്റെ മക്കളോട് പറഞ്ഞിരുന്നത്. തൊട്ടടുത്ത ദിവസം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്ന് ജോണിന്റെ സഹോദരി പറയുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതില്‍ അസ്വാഭാവികത തോന്നിയാണ് ജോണിന്റെ അച്ഛനും സഹോദരിയും പോലീസിനെ സമീപിച്ചത്. അതേസമയം ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയത്. കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചു. ചേട്ടന്റെ മരണകാരണം ഞങ്ങള്‍ക്ക് അറിയണമെന്നും ജോണിന്റെ സഹോദരി ലീന്‍മേരി പറഞ്ഞു.
കടബാധ്യത കാരണം ജോണ്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഭാര്യയും മക്കളും പോലീസിന് നല്‍കിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കാനാകില്ല. അതിനാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറഞ്ഞതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു ജോണിന്റേത് സ്വാഭാവിക മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചത് കൊണ്ടാണ് പള്ളിയില്‍ അടക്കിയതെന്ന് വികാരിയും പോലീസിനോട് പറഞ്ഞു. സംസ്‌കരിച്ച ശേഷം ഒരാഴ്ച്ച കഴിഞ്ഞാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂര്‍ പോലീസ് പറഞ്ഞു.
അതേസമയം ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമേ സംസ്‌കരിക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ. പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ജോണിന്റെ മൃതദേഹം ജീവനോടെയാണ് മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതെന്ന് സംശയമുണ്ടെന്ന് സഹോദരി പറഞ്ഞു. മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനോ തങ്ങളെ അനുവദിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
ജോണിന്റെ ഭാര്യയുടെയും അവരുടെ ബന്ധുക്കളുടെയും പെരമാറ്റത്തില്‍ സംശയമുണ്ടായിരുന്നു. സംഭവദിവസം വീട്ടില്‍ തര്‍ക്കമുണ്ടായതാണ് വിവരം. എന്നാല്‍ ബഹളം കേട്ടെത്തിയ അയല്‍ക്കാരെ ഒന്നുമില്ലെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയച്ചു. ജോണ്‍ ആ ദിവസം മരുമകനെ വിളിച്ച് വീട്ടില്‍ പീഡിപ്പിക്കുന്നതായി വിളിച്ചു പറഞ്ഞിരുന്നുവെന്ന് സഹോദരി പറയുന്നു. ജീവന് ഭീഷണിയുണ്ടെന്ന് മരിക്കുന്നത് മുമ്പ് ജോണ്‍ സഹോദരിയുടെ മകനോട് പറഞ്ഞിരുന്നു.