അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് നേരെ മഴുവും ബോംബും കൊണ്ട് പ്രതികളുടെ ആക്രമണം
തിരുവനന്തപുരം: കണിയാപുരത്ത് പോലീസിന് നേരെ ആക്രമണം. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുാണ് പോലീസിനെ ആക്രമിച്ചത്. ഇവരെ പിടികൂടാൻ വീട്ടിൽ എത്തിയപ്പോഴാണ് മംഗലപുരം സ്റ്റേഷനിലെ പോലീസുകാർക്ക് നേരെ പ്രതികൾ നാടൻ ബോംബും മഴുവും എറിഞ്ഞത്.അണ്ടൂർക്കോണം സ്വദേശികളായ ഷഫീഖ്, ഷെമീർ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്.
പോലീസുകാർ സാഹസികമായാണ് രക്ഷപ്പെട്ടത്. ഷെമീറിന്റെ സഹോദരൻ ഷെഫീഖ് ഓടി രക്ഷപ്പെട്ടു. പോലീസ് പിടികൂടിയ പ്രതി ഷെമീർ സെല്ലിൽ ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷെമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ (21) ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. കണിയാപുരത്തു വെച്ചാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞു നിർത്തി ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഓടിരക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകിവെച്ചായിരുന്നു കൊണ്ടുപോയത്. സ്വർണ്ണക്കവർച്ചക്കേസിലെ പ്രതികൾ കൂടിയായ ഷഫീഖ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തട്ടിക്കൊണ്ടുപോയത് . പിന്നാലെ നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വെട്ടുകത്തി, മഴു, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഗുണ്ടാ സംഘം നിഖിലിന്റെ പിതാവ് നോർബെറ്റിനെ ഫോണിൽ വിളിച്ച് അഞ്ചു ലക്ഷം രൂപ ഉടൻ കഴക്കൂട്ടത്ത് എത്തിക്കണം എന്നാവശ്യപ്പെട്ടു. പണം കൊടുത്താൽ മാത്രമേ നിഖിലിനെ വിടുകയുള്ളൂ എന്നും പറഞ്ഞു. ഫോൺ വിളിക്കുന്നതിനിടെ ലൊക്കേഷനും ഷെയർ ചെയ്തു. തുടർന്ന് നിഖിലിന്റെ പിതാവ് കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു.
മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം ഇവർ മേനംകുളത്തിനടുത്താണെന്ന് കഴക്കൂട്ടം പൊലീസ് മനസ്സിലാക്കി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഏലായിൽ ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ ക്രൂര മർദ്ദനമേറ്റ നിലയിലായിരുന്നു നിഖിൽ. പ്രതികൾ കണിയാപുരത്തെ വീട്ടിൽ ഉണ്ടെന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്,
എന്നാൽ പോലീസിന് നേരെ ഇവർ ആക്രമണം നടത്തുകയായിരുന്നു,












Click it and Unblock the Notifications