ഓണസദ്യയൊരുക്കലിൻ്റെ അവസാനവട്ട തയ്യാറെടുപ്പിൽ നാടും നഗരവും; അനന്തപുരി ഉത്സവലഹരിയിൽ; നാളെ തിരുവോണം
തിരുവനന്തപുരം: ഇന്ന് ഉത്രാടപ്പാച്ചിൽ. ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളെ വരവേറ്റ് ഓണമാഘോഷിക്കാൻ നാടും നഗരവുമൊരുങ്ങി. അനന്തപുരിയിൽ എല്ലായിടത്തും തിരക്കോട് തിരക്ക്. തിരുവോണപ്പുലരിയിലേക്ക് മലയാളി കടന്നെത്താൻ ഇനി ഒരു ദിവസം മാത്രം ബാക്കി. നിയന്ത്രണങ്ങളോടെയെങ്കിലും മലയാളികൾ ഉത്സവാഘോഷ ലഹരിയിലാണ്. കൊവിഡ് വ്യാപനത്തിൻ്റെ ആശങ്കയിലും മലയാളി തിരുവോണ ദിനമായ ശനിയാഴ്ച സമൃദ്ധിയോടെ ഓണമുണ്ണും.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

കൊവിഡ്ക്കാലത്തെ രണ്ടാമത്തെ ഓണമാണിത്.കഴിഞ്ഞ വർഷം കൊവിഡ് രൂക്ഷമായപ്പോൾ ആഘോഷത്തിന് കടുത്ത വിലക്കുണ്ടായിരുന്നു. രണ്ടുകൊല്ലമായി വീടുകളിലൊതുങ്ങി കൂടിയ മലയാളിയുടെ ഓണം അകത്തളങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. രോഗവ്യാപനത്തിൻ്റെ മൂന്നാം തരംഗ ഭീഷണി ഉണ്ടെങ്കിലും നിയന്ത്രണങ്ങളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓണം ആഘോഷിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ആഘോഷം അതീവ ജാഗ്രതയോടെ മാത്രം നടത്തണം എന്നതാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സോപ്പിട്ട്, ഗ്യാപ്പിട്ട്, മാസ്കിട്ട് വേണം ഓണമാഘോഷിക്കാനെന്ന് ആരോഗ്യവകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്. മാസങ്ങൾക്ക് ശേഷം ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ഇക്കുറി ഓണത്തിന് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്രകൾക്കും അവസരമുണ്ട്. 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ പരിശോധനാഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അനുമതിയുണ്ട്.

ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിൻ്റെയും കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റ്മാരുടെയും പ്രത്യേക പരിശോധനയും നടക്കുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് ഇത്തരത്തിലുള്ള പരിശോധനകൾ ഏകോപിപ്പിച്ച് മേൽനോട്ടം നൽകുന്നത്. എല്ലായിടത്തും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു മാത്രം. ആൾക്കൂട്ടം ഒഴിവാക്കാൻ ജനങ്ങളെത്തുന്ന മുഴുവൻ സ്ഥലങ്ങളിലും പൊലീസിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നിരീക്ഷണം ഉണ്ടാകും. തിങ്കളാഴ്ച വരെ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾക്ക് അവധിയാണ്.

വീട്ടുമുറ്റങ്ങളിൽ പരിമിതമായ പൂക്കളെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾക്ക് പൂക്കളമൊരുക്കാൻ കടകളിൽ നിന്നും പൂക്കൾ ലഭ്യമാണ്. ഗൃഹാതുരസ്മരണകളിൽ വീട്ടുവളപ്പിലെ പൂക്കളും ഇലകളും ഉപയോഗിച്ച് പൂക്കളമൊരുക്കാൻ പലരും ശ്രമിക്കുന്നുണ്ട്. രോഗവ്യാപനഭീഷണി നിലനിൽക്കുന്നതിനാൽ വളരെ ലളിതമായിട്ടാണ് സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഇത്തവണ ഓണം ആഘോഷിച്ചത്. ബുധനാഴ്ച മുതൽ തന്നെ തലസ്ഥാനത്തെ കച്ചവട കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചാലയും പാളയവും ഉൾപ്പെടെയുള്ള കച്ചവടകേന്ദ്രങ്ങളിലെല്ലാം തന്നെ നേരം പുലർന്നാൽ മുതൽ ഇരുട്ടുന്ന വരെയും തിരക്കോട് തിരക്കാണ്.

ഓണത്തിൻ്റെ പ്രത്യേകതകളെ വാനോളമുയർത്തുന്ന സദ്യവട്ടമൊരുക്കലും ഓണക്കോടിയെടുക്കലും മലയാളിക്ക് ഉപേക്ഷിക്കാനാവില്ല.ആകർഷകമായ ഓഫറുകളാണ് പതിവുപോലെ എല്ലാ കമ്പനികളും നൽകുന്നത്. ജില്ലയിലെ മറ്റു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഓണച്ചന്തകളിലും മറ്റു കടകളിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ തിങ്ങിപ്പാർക്കുന്ന ലക്ഷക്കണക്കിന് മറുനാടൻ മലയാളികൾ ഉൾപ്പെടെ ഓണമുണ്ണാൻ തയ്യാറായിക്കഴിഞ്ഞു.

ക്ഷേത്രങ്ങളിൽ ഓണനാളിൽ പ്രത്യേക പൂജയും ഓണക്കോടി ചാർത്തലും ഉണ്ടായിരിക്കും.നഗരത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം,ആറ്റുകാൽ ഭഗവതി ക്ഷേത്രം, കരിക്കകം ദേവി ക്ഷേത്രം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, പഴവങ്ങാടി മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും ഓണക്കോടി ചാർത്തലും നടക്കും.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തർക്കും ദർശനത്തിന് അനുമതിയുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പണവും തിരുവോണപ്പുലരിയിൽ നടക്കും.തിരുവോണനാളിൽ സർവാഭരണവിഭൂഷിതനായ ശ്രീപത്മനാഭസ്വാമിയെ സുവർണ്ണ ദർശനത്തിനായി എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രം അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 5:00 മുതൽ 6:15 വരെയും 6:50 മുതൽ 7: 20 വരെയും ദർശനം നടത്താം. അതേസമയം, ഓണത്തിന് സദ്യവട്ടങ്ങളൊരുക്കാൻ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ് അനന്തപുരി നിവാസികൾ. കൊവിഡ് പശ്ചാത്തലത്തിലും ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങൾ എത്തിക്കാൻ വ്യാപാര കേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ട്.

പച്ചക്കറി, പലവ്യഞ്ജന കടകളിലും ഏത്തക്ക, ഉപ്പേരി, ചിപ്സ്, ബോളി എന്നിവ വിൽക്കുന്ന കടകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. വാഴയില, പച്ചക്കറി വിപണിയിൽ സജീവമായി ഉത്രാടദിനത്തിലും കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. തെരുവോരകച്ചവട കേന്ദ്രങ്ങളിലുൾപ്പെടെ എല്ലായിടത്തും നല്ല തിരക്കുണ്ട്. എന്നാൽ, ഓണനാളുകളിലെ ആഘോഷങ്ങളിൽ കൊവിഡ് ജാഗ്രതയിലൂടെ ഓർമ്മിപ്പിക്കുന്ന മ്യൂസിക് വീഡിയോയുമായി ആരോഗ്യവകുപ്പും രംഗത്തുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യം പ്രജകളെ മാവേലി ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരണം.

'അകന്നിരുന്നോണം ആഘോഷങ്ങൾ വീടുകൾ' എന്ന് അത്തം നാളിൽ തുടങ്ങി 'തിരിച്ചറിവുള്ളരോണം തിരൂ അനന്തപുരിയുടെ ഓണ'മെന്ന് തിരുവോണം നാൾ വരെയുള്ള കൊവിഡ് ജാഗ്രതാ സന്ദേശവും ഉൾപ്പെടുത്തിയിട്ടുള്ളത് പോസ്റ്റർ മ്യൂസിക് വീഡിയോ. ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി തയ്യാറാക്കിയ 'പൊന്നോണം കരുതലോടെ' മ്യൂസിക് വീഡിയോയും അകന്നിരുന്നോണം പോസ്റ്റർ മ്യൂസിക് വീഡിയോയും ശ്രദ്ധേയമാകുന്നുണ്ട്.












Click it and Unblock the Notifications