ഇന്ധനം തീർന്ന് വിഴിഞ്ഞത്തെത്തിയ ടഗ്ഗ് പരിഭ്രാന്തി പരത്തി: സംഭവം വിഴിഞ്ഞത്ത്!
കോവളം: ഇന്ധനം തീർന്ന് വിഴിഞ്ഞം തീരത്തടുപ്പിച്ച ടഗ്ഗിനെക്കണ്ട് മത്സ്യത്തൊഴിലാളികൾ പരിഭ്രാന്തരായി. ചെന്നൈയിൽ നിന്ന് മുംബൈക്ക് പോവുകയായിരുന്ന വാഹ് വീസ് എന്ന കൂറ്റൻ ടഗ്ഗാണ് ഇന്ധനം തീർന്നതോടെ അപ്രതീക്ഷിതമായി വിഴിഞ്ഞം തീരത്തടുപ്പിച്ചത്. സംശയകരമായ രീതിയിൽ കരയിലേക്ക് വരുന്ന കടൽയാനത്തെ കണ്ട നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തീരദേശ പോലീസ് എസ്.ഐ ഷാനിബാസിന്റെ നേതൃത്വത്തിൽ എത്തിയ സംഘം നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വെളിവായത്.
തുടർന്ന് പുറംകടലിൽ നങ്കൂരമിട്ട ടഗ്ഗിലുള്ളവർ പോർട്ട് അധികൃതരുടെ സഹായം തേടിയെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ എത്താത്തതിനാൽ വാർഫിൽ കയറാനുള്ള അനുമതി നൽകിയില്ല. ക്യാപ്റ്റൻ പ്രിജിലാലിന്റെ മേൽനോട്ടത്തിൽ പതിനൊന്ന് പേരുമായാണ് വാഹ് വീസിന്റെ വരവ്. വിഴിഞ്ഞത്ത് ഇന്ധനമെത്തിക്കുന്ന മുറയ്ക്ക് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് പോർട്ട് അധികൃതർ അറിയിച്ചു .അഞ്ച് വർഷം മുൻപ് സമാനമായ രീതിയിൽ ഇവിടെയെത്തിയ ബ്രഹ്മാക്ഷര എന്ന ടഗ്ഗ് ഇന്നും അധികൃതർക്ക് തലവേദനയായി തുടരുന്നുണ്ട്.
അതിന്റെ പാഠമുൾക്കൊണ്ടായിരിക്കും വാഹ് വീസിന് അധികൃതർ തുറമുഖത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതി നൽകുകയെന്നും അറിയുന്നു.മുംബൈ ആസ്ഥാനമായ അഫബിള്‍ ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ബ്രഹ്മാക്ഷര എന്ന ടഗ്ഗ്. മാലിയില്‍നിന്ന് ഗുജറാത്തിലേക്കുള്ള മടക്കയാത്രയില്‍ ഇന്ധനവും വെള്ളവും തീര്‍ന്നപ്പോള്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 28നാണ് ഇത് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.