വിഴിഞ്ഞം തീരം ചാകര പ്രതീക്ഷയിൽ
വിഴിഞ്ഞം: ചാകര പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യബന്ധന മേഖല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് വിഴിഞ്ഞത്ത് ചാകരയുടെ സൂചനകള്‍ കണ്ടുതുടങ്ങി.മീൻപിടിത്ത സീസണിന്റെ വരവറിയിച്ചു തുറമുഖത്ത് കൊഞ്ചിന്റെ സാന്നിദ്ധ്യം കണ്ടു തുടങ്ങിയതോടെ തീരം ചാകര പ്രതീക്ഷയിലായത്. കൊഞ്ച് ലഭ്യതയോടെയാണ് ഇവിടെ മീൻപിടിത്ത സീസണിന്റെ തുടക്കം. കുറഞ്ഞ അളവിലാണു കൊഞ്ച് കിട്ടുന്നത്. വലിയ അളവിൽ കിട്ടിത്തുടങ്ങിയാൽ മാത്രമേ ചാകരക്കാലമാകൂ.
മഴ ശക്തമാകുന്നതോടെയാണ് ചാകരക്കോള് തെളിയുക. കൊഞ്ചിനു പിന്നാലെ കണവ, വാള എന്നിങ്ങനെയാണു സീസൺ കാലത്തു ലഭിക്കുന്ന മത്സ്യ ഇനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ തീരത്ത് കാരമത്സ്യത്തിന്റെ ചാകരയായിരുന്നു. ജൂണിൽ തുടങ്ങി ആഗസ്റ്റ് വരെയാണു സീസൺ കാലം. വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖ സൗകര്യം മുൻനിറുത്തി സമീപ തുറകളിലെ മത്സ്യത്തൊഴിലാളികൾ ഇവിടേക്ക് ഇക്കാലയളവിൽ തൊഴിൽ തേടിയെത്തിത്തുടങ്ങി.

മറ്റു തുറകളിൽ വർഷകാലത്തു വള്ളമിറക്കാൻ കഴിയാത്തതിനാലാണ് ഹാർബർ സൗകര്യമുള്ള വിഴിഞ്ഞത്തേക്കു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ എത്തിയത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുമ്പോൾ വിഴിഞ്ഞത്തു ബാധകമല്ലെന്ന പ്രത്യേകതയുണ്ട്. ഇവിടെ ട്രോളറുകൾ ഇല്ല എന്നതാണു കാരണം. വരുന്ന നാളുകളിൽ തീരത്തു ചാകരക്കൊയ്ത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണു തൊഴിലാളികൾ.












Click it and Unblock the Notifications