ആരാണ് രാജീവ് ചന്ദ്രശേഖർ: ഏഷ്യാനെറ്റ് ഉടമ; ജനനം ഗുജറാത്തില്‍, കേന്ദ്ര മന്ത്രി: തിരുവനന്തപുരം പിടിക്കുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി, നിർമ്മല സീതാരാമന്‍, നടി ശോഭന, മുതല്‍ കുമ്മനം രാജശേഖരന്‍ വരെ തിരുവനന്തപുരം ലോക്സഭ സീറ്റിലേക്ക് ബിജെപിയില്‍ നിന്നും ഉയർന്ന് കേട്ടത് നിരവധിയാളുകളുടെ പേരുകളായിരുന്നു. ഒടുവില്‍ നറുക്ക് വീണതാകട്ടെ രാജീവ് ചന്ദ്രശേഖറിനും. നിലവില്‍ കേന്ദ്ര മന്ത്രിയാണെങ്കിലും ആദ്യമായിട്ടാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
ആരാണ് രാജീവ് ചന്ദ്രശേഖർ
നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ബി ജെ പിയുടെ ദേശീയ വക്താവായും എന്‍ ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41-ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു.
1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കള്‍ മലയാളികളാണ്. ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സിലെ എയര്‍ കമ്മഡോര്‍ ആയിരുന്ന തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയായ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകനാണ് രാജീവ് ചന്ദ്രശേഖര്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടി.
ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1991 ല്‍ വിവാഹിതനായി. ബി പി എല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ബംഗളൂരുവിലെ കോറമംഗലയിലെ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവാണ് ഭാര്യ.
2013 ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. 2006-ൽ ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ 2014 വരെ അതിൻ്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ജൂപ്പിറ്റർ ക്യാപ്പിറ്റല്‍സിന് കീഴില്‍ വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനായിരുന്ന രാജീവ് ചന്ദ്രശേഖർ ബി ജെ പി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് ഈ പദവി രാജിവെച്ചിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇൻ്റർനെറ്റ്, നെറ്റ് ന്യൂട്രാലിറ്റി എന്നിവയുടെ വക്താവ് കൂടിയാണ് അദ്ദേഹം.












Click it and Unblock the Notifications