കുരുക്കില്‍ കുരുങ്ങി തൃശൂര്‍ നഗരം; നഗരത്തിൽ ഗതാഗത കരുക്ക് രൂക്ഷം
തൃശൂര്‍: കുരുക്കില്‍ കുരുങ്ങി തൃശൂര്‍ നഗരം. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം തന്നെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. കുന്നംകുളം-ഗുരുവായൂര്‍ ഭാഗത്തുനിന്ന് തൃശൂരിലേക്കു വരുന്ന റോഡില്‍ മുതുവറ പുഴയ്ക്കല്‍ ഭാഗത്ത് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
പുഴയ്ക്കലില്‍ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ വേഗം കുറച്ച് പോകുന്നതാണ് പുഴയ്ക്കലില്‍ ഗതാഗതകുരുക്ക് രൂക്ഷമാക്കിയത്. കുന്നുംകുളത്തുനിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്താണ് ഗതാഗതകുരുക്ക് കൂടുതലായും അനുഭവപ്പെടുന്നത്. കുരുക്കില്‍പ്പെട്ട വാഹനങ്ങളുടെ നിര മുതുവറ വരെ നീണ്ടു.

പുഴയ്ക്കല്‍ ഭാഗത്ത് കഴിഞ്ഞ രണ്ടുദിവസമായി വാഹനകുരുക്ക് രൂക്ഷമാണ്. അതിനിടെയാണ് പാട്ടുരായ്ക്കലില്‍ നിന്നുള്ള നീണ്ടനിര. കുന്നംകുളത്തു നിന്ന് തൃശൂര്‍ ഭാഗത്തേക്കു വന്ന ബസുകളും വാഹനക്കുരുക്കില്‍പ്പെട്ടു. മുതുവറ വരെ ഈ ഭാഗത്ത് വാഹനനിരയുണ്ടായി.
നഗരത്തിലെ മിക്കറോഡുകളിലും പല ഭാഗത്തും വന്‍കുഴികളാണുണ്ടായിരിക്കുന്നത്. ശക്തന്‍ നഗറില്‍ പൊട്ടിപ്പൊളിഞ്ഞ റേദഡില്‍ ചിപ്പിങ് ടാറിംഗ് നടത്തി. ഇതുകൊണ്ട് താല്‍ക്കാലിക ആശ്വാസമുണ്ടാകും. അതേസമയം കെ.എസ്.ആര്‍.ടി.സി.യിലേക്കു തിരിയുന്ന റിങ്‌റോഡ് ജങ്ഷനു സമീപം വന്‍കുഴികളാണ് രൂപപ്പെട്ടത്. ഇതോടെ വാഹനങ്ങള്‍ക്ക് വേഗം വളരെ കുറച്ചാണ് പോകേണ്ടിവന്നത്. കുളശേരി റോഡില്‍ പണി നടക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഇതുവഴി കടത്തിവിടുന്നില്ല. അതോടെ ബസ് സ്റ്റാന്‍ഡ് ഭാഗത്തു തിരക്ക് രൂക്ഷമായി. എം.ജി. റോഡിലെ അവസ്ഥയും ദുരിതമയമാണ്. ഇതുവഴി പോയാല്‍ വാഹനകുടുക്കില്‍ പെടാതെ ആര്‍ക്കും സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്.
തൃശൂര്‍ നഗരത്തില്‍ തുടര്‍ച്ചയായി മൂന്നാംദിവസമാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങളും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. പോലീസ് ഏകപക്ഷീയമായി പലയിടത്തും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതും കുരുക്ക് കൂട്ടി.
കേന്ദ്ര ആഭിന്ത്രരമന്ത്രിയുടെ യാത്ര പ്രമാണിച്ച് പലയിടത്തും സാധാരണ വാഹനങ്ങളെ മണിക്കൂറുകള്‍ക്കു മുമ്പു തടഞ്ഞതും യാത്രികരെ വലച്ചു. ബസുകള്‍ക്ക് അടക്കം വഴിമാറിപോകേണ്ടിവന്നു. പാട്ടുരായ്ക്കലില്‍ വാഹനങ്ങള്‍ നേരിട്ടുകടത്തിവിടാതിരുന്നതോടെ പൂങ്കുന്നവും കടന്ന് വാഹനനിര നീണ്ടു. അതിനിടെ ദേശീയപാതയില്‍ കുതിരാനിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. റോഡിലേക്ക് മരം വീണതിനെ തുടര്‍ന്നാണ് ഇവിടെ കുരുക്കുണ്ടായത്. ഫയര്‍ഫോഴ്‌സും മറ്റും എത്തി മരം വെട്ടിമാറ്റിയതിനെ തുടര്‍ന്ന് ഗതാഗതം പഴയതുപോലെയായി.












Click it and Unblock the Notifications