കുറുമാലിപ്പുഴയില്‍നിന്ന് അപൂര്‍വയിനം മത്സ്യത്തെ ലഭിച്ചു; ഇന്ത്യയില്‍ വിലക്കുള്ള അലിഗേറ്റര്‍ ഗാര്‍ എന്ന അമേരിക്കന്‍ മത്സ്യമാണ് വലയിൽ കുടുങ്ങിയത്!!
തൃശൂര്‍: മത്സ്യബന്ധന തൊഴിലാളിയായ കുറുമാലി പള്ളത്ത് സിദ്ധാര്‍ത്ഥന്റെ വലയിലാണ് ഇന്ത്യയില്‍ വിലക്കുള്ള അലിഗേറ്റര്‍ ഗാര്‍ എന്ന അമേരിക്കന്‍ മത്സ്യം കുടുങ്ങിയത്. കുറുമാലിപ്പുഴയില്‍ തലേന്നുവച്ച വല പരിശോധിച്ച സിദ്ധാര്‍ത്ഥന്‍ കണ്ടത് മൂന്നടി നീളവും ആറ് കിലോഗ്രാം തൂക്കവുമുള്ള അപൂര്‍വ മത്സ്യത്തെയാണ്. ചീങ്കണ്ണിയോ ഡോള്‍ഫിനോ എന്ന് തിരിച്ചറിയാനാവാത്ത രൂപം.
നീണ്ട ചുണ്ടുകളും കൂര്‍ത്ത പല്ലുകളും. സിദ്ധാര്‍ത്ഥന് കിട്ടിയ അപൂര്‍വ മത്സ്യത്തെ കാണാന്‍ നാട്ടുകാരും കൂടി. അവസാനം കൃഷിവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് അലിഗേറ്റര്‍ ഗാര്‍ എന്ന മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. തെക്കേ അമേരിക്കയിലും ആമസോണ്‍ പ്രദേശങ്ങളിലും ഉണ്ടായിരുന്ന മത്സ്യം പിന്നീട് വടക്കേ അമേരിക്കയിലെ മെക്‌സിക്കോയില്‍ വ്യാപിക്കുകയും ബംഗ്ലാദേശ്‌വഴി ഇന്ത്യയില്‍ എത്തുകയും ചെയ്തതാണെന്നാണ് വിവരം.

ഇന്ത്യയില്‍ ഇറക്കുമതിക്കും വളര്‍ത്തുന്നതിനും വിലക്കുള്ള അലിഗേറ്റര്‍ ഗാര്‍ അനധികൃതമായി വളര്‍ത്തുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. വെള്ളപ്പൊക്കത്തില്‍ പുഴകള്‍ കരകവിഞ്ഞൊഴുകിയ സമയത്ത് കുറുമാലിപ്പുഴയില്‍ എത്തിയതാകാമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫോസില്‍ തെളിവുകള്‍ പ്രകാരം അലിഗേറ്റര്‍ ഗാറുകള്‍ നൂറുദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യവും ഗാര്‍ കുടുംബത്തിലെ ഏറ്റവും വലിയ ഇനവുമാണിത്. ഗാറുകള്‍ പ്രാഥമിക മത്സ്യങ്ങള്‍ അഥവാ ജീവിക്കുന്ന ഫോസിലുകള്‍ എന്നും വിളിക്കപ്പെടുന്നു. വിശാലമായ മൂര്‍ച്ചയുള്ള നീണ്ട, പരുക്കന്‍ പല്ലുകള്‍ ഇവയുടെ പ്രത്യേകതയാണ്.
അലിഗേറ്റര്‍ ഗാര്‍ പത്തടി നീളവും 140 കിലോവരെ തൂക്കവുമുണ്ടാകുമെന്നാണ് ശാസ്ത്രീയ പഠനങ്ങളില്‍ കാണുന്നത്. ഒരു അലിഗേറ്റര്‍ ഗാറിന്റെ ശരീരം ടോര്‍പെഡോ ആകൃതിയിലും സാധാരണയായി തവിട്ട് അല്ലെങ്കില്‍ ഒലിവ് നിറവും കൂടിച്ചേര്‍ന്ന മങ്ങിയ ചാരനിറമോ അല്ലെങ്കില്‍ മഞ്ഞനിറത്തിലോ കാണപ്പെടുന്നു. ഇവയുടെ ചെതുമ്പലുകള്‍ മറ്റുമത്സ്യങ്ങളെപ്പോലെയല്ല. പലപ്പോഴും ഇവ അസ്ഥിയോടു ചേര്‍ന്ന് ഗ്രനോയ്ഡ് ചെതുമ്പലുകളും ഡയമണ്ട് ആകൃതിയിലുള്ള ചെതുമ്പലുകളുമാണ് കാണുന്നത്.
ഇനാമല്‍ പോലെയുള്ള വസ്തുകൊണ്ട് ശരീരം പൊതിഞ്ഞിരിക്കുന്നു. ബലമേറിയ ഗ്രനോയ്ഡ് ചെതുമ്പലുകള്‍ ഇരകളില്‍നിന്നു സംരക്ഷണം നല്‍കുന്നു. മറ്റു മത്സ്യവര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മുകള്‍ത്താടിയില്‍ ഇരട്ട വരികളായി വലിയ മൂര്‍ച്ചയുള്ള പല്ലുകള്‍ കാണപ്പെടുന്നു. ഇരകളെ പിടികൂടാന്‍ ഇത് ഉപയോഗിക്കുന്നു. വംശനാശത്തിന്റെ വക്കിലായ ഇവ മെക്‌സിക്കോയിലെ ശുദ്ധജല തടാകങ്ങളിലും ചതുപ്പുകളിലും അഴിമുഖങ്ങളിലുമാണ് കാണപ്പെടുന്നത്.












Click it and Unblock the Notifications