വ്യാപാരിയെ ആക്രമിച്ചു പണം കവര്‍ച്ച: ഗള്‍ഫിലേക്ക് കടന്നയാള്‍ അറസ്റ്റില്‍
തൃശൂര്‍: കിഴൂര്‍ വൈശേരിയില്‍ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയശേഷം ഗള്‍ഫിലേക്കു പോയ പ്രതിയെ നാട്ടിലേക്കുള്ള തിരിച്ചുവരവിനിടെ മുംബൈ വിമാനത്താവളത്തില്‍ പിടികൂടി. കുന്നംകുളം പഴുന്നാന സ്വദേശി വട്ടപറമ്പില്‍ ഷുഹൈബി(24) നെയാണ് എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയത്. മുംബൈ പോലീസ് പിടികൂടിയ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ കുന്നംകുളം പോലീസ് മുംബൈയിലെത്തി.
ശബരിമല ദർശനത്തിന് ശേഷം കനകദുർഗയും ബിന്ദുവും എവിടെ? പിന്തുടർന്ന് പ്രതിഷേധക്കാർ
2017 ഒക്‌ടോബര്‍ പത്തിനാണു പ്ലാസ്റ്റിക് നിര്‍മാണ സ്ഥാപന ഉടമ കിഴൂര്‍ വൈശേരി പുലിക്കോട്ടില്‍ ഗാരി വര്‍ഗീസിനെ നാലംഗ സംഘം രാത്രിയില്‍ ആക്രമിച്ചു കാറില്‍നിന്ന് ആറരലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തത്. സ്ഥാപനമടച്ചു സ്വന്തം കാറില്‍ വീട്ടിലേക്കു പോകുമ്പോള്‍ വൈശേരിയിലെ കുരിശുപള്ളിയില്‍ നേര്‍ച്ചയിടാന്‍ കാര്‍ നിര്‍ത്തിയശേഷം നേര്‍ച്ചയിട്ടു പ്രാര്‍ഥിച്ചു കാറിലേക്ക് മടങ്ങുമ്പോഴാണു നാലംഗസംഘം പിന്നില്‍നിന്ന് ആക്രമിച്ച് വീഴ്ത്തിയശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടത്.

നാലംഗസംഘത്തിലെ ഒരു പ്രതിയെ സംഭവത്തിനുശേഷം പിടികൂടിയിരുന്നു. മൂന്നുപേര്‍ ഗള്‍ഫിലേക്കു രക്ഷപ്പെട്ടിരുന്നു. ഗള്‍ഫിലേക്ക് കടന്ന പ്രതികള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഗാരിയുടെ സ്ഥാപനത്തിലെ ജോലിക്കാരനായ റാഷീദാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. മുംബൈ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ നാളെ കുന്നംകുളത്ത് കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ. ഗോപി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബാബുരാജ് എന്നിവരടങ്ങുന്ന സംഘം വാഹനത്തിലാണ് പ്രതിയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ മുംബൈയിലെത്തിയിട്ടുള്ളത്. സംഘത്തിലെ മറ്റു രണ്ടുപേരും ഗള്‍ഫിലാണ്.












Click it and Unblock the Notifications