Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് ഇല്ലാതെ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കാം... ഈ തിരഞ്ഞെടുപ്പോടെ ബിജെപി തകരും, സഹായം ചെയ്യേണ്ടത് കേരളമെന്ന് പിണറായി!

തൃശൂര്‍: ബിജെപിയെ അധികാരത്തില്‍നിന്ന് ഒഴിവാക്കുന്നതിന് കോണ്‍ഗ്രസ് ഇല്ലാതെതന്നെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് ബി.ജെ.പി. തകരുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വലപ്പാട് ചന്തപ്പടിയില്‍ സംഘടിപ്പിച്ച തീരദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണ നിലയില്‍ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ഒന്നിച്ച് നില്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ അതിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിക്കാതെ പിണറായി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ഭൂരിപക്ഷം. അത്തരം സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നത് തെരഞ്ഞെടുപ്പിനു ശേഷമുള്ള കാഴ്ചപ്പാടുകള്‍ വച്ചാണ്.

Pinarayi Vijayan

ഈ തെരഞ്ഞെടുപ്പോടെ ബി.ജെ.പി. തകരും. അതിന് ഏറ്റവും കൂടുതല്‍ സഹായം ചെയ്യേണ്ടത് കേരളമാണ്. 2004 ലെ തെരഞ്ഞെടുപ്പില്‍ 18 സീറ്റാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തില്‍നിന്ന് ലഭിച്ചത്. ഇത്തവണ പതിനെട്ടില്‍ ഒതുങ്ങില്ലെന്നും പിണറായി പറഞ്ഞു. രാജ്യത്തിന്റെ നിലനില്പാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. ജനത്തിന്റെ ഐക്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണത്. ഇന്ത്യയില്‍ വിവിധ ദേശങ്ങളുണ്ട്, മതങ്ങളുണ്ട്, ജാതികളുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ഏതൊരാള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാം. വിശ്വാസമില്ലാത്തവര്‍ക്കും ജീവിക്കാം. ഇതാണ് മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഉറപ്പ്. ആ മതനിരപേക്ഷതയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിനെതിരെ ഇന്ത്യയിലെ മുഴുവന്‍ ആളുകളും അണിനിരക്കണം. കാരണം, മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. അതുകൊണ്ട് രാജ്യം തകരാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് എല്ലാവരുടേയും മനസിലുണ്ടാകണം.

മത്സ്യ തൊഴിലാളികള്‍ നമ്മുടെ സ്വന്തം സേനയാണെന്ന് തെളിയിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം വന്നപ്പോള്‍ മറ്റാരേയും കാത്തുനില്‍ക്കാതെ മത്സ്യ തൊഴിലാളി യുവാക്കളും മറ്റുള്ളവരും സഹായിക്കാന്‍ രംഗത്തിറങ്ങി. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും രക്ഷാ സേനകളെ അമ്പരപ്പിക്കുന്ന രക്ഷാ ദൗത്യമാണ് മത്സ്യ തൊഴിലാളികള്‍ നടത്തിയത്. ആയിരക്കണക്കിനു ആളുകളെയാണ് അവര്‍ രക്ഷപ്പെടുത്തിയത്.

അവര്‍ക്ക് സര്‍ക്കാര്‍ എന്ത് ചെയ്താലും മതിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയുള്ള തുകയ്ക്ക് പുറമേ ഈ ബജറ്റില്‍ ആയിരം കോടി രൂപ കൂടി മത്സ്യ മേഖലക്ക് നീക്കിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ എന്ന രീതിയില്‍ മാത്രമല്ല, നാടിന്റെ കൂടി പിന്തുണയോടെയും സഹായത്തോടേയും പദ്ധതികള്‍ തയാറാക്കി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ ലോക്‌സഭാ മണ്ഡലം ഒരു സംശയവുമില്ലാതെ ഇടതു പക്ഷ ജനാധിപത്യ മുന്നണി ജയിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ്. വലപ്പാടു സംഘടിപ്പിച്ച തീരദേശ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതു പതിനായിരങ്ങള്‍. കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെയുള്ള കടലോര ജനതയാണു വലപ്പാടു സംഗമിച്ചത്. വൈകിട്ട് നാലിനു നിശ്ചയിച്ച പരിപാടിക്ക് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മണിക്കൂര്‍ മാത്രം വൈകി അഞ്ച് മണിയോടെ എത്തിയെങ്കിലും നാലോടെ തന്നെ റോഡുകളും മൈതാനവും ജനനിബിഡമായി.

പാര്‍ലമെന്റില്‍ പോകാന്‍ കഴിയാത്തതുകൊണ്ടാണ് ടി.എന്‍. പ്രതാപന്‍ തൃപ്രയാറില്‍ മത്സ്യതൊഴിലാളി പാര്‍ലമെന്റ് സംഘടിപ്പിച്ചതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത മത്സ്യത്തൊഴിലാളി പാര്‍ലമെന്റിനെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. വലപ്പാട് എല്‍.ഡി.എഫ്. സംഘടിപ്പിച്ച തീരദേശ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കടലിന്റെ മക്കള്‍ക്ക് കടല്‍ നിഷേധിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. വിദേശ ട്രോളറുകള്‍ക്ക് സൗജന്യം അനുവദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇടതുപക്ഷം ആവശ്യപ്പെട്ടതാണ് മത്സ്യ മേഖലയ്ക്ക് സ്വതന്ത്ര മന്ത്രാലയം വേണമെന്നത്. ഒരു വകുപ്പല്ല വേണ്ടതെന്നും കാനം പറഞ്ഞു. മത്സ്യ മേഖലയ്ക്ക് വേണ്ടി യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് കോണ്‍ഗ്രസും യു.ഡി.എഫും ഇപ്പോള്‍ പ്രത്യേക വകുപ്പുണ്ടാക്കുമെന്ന് പറയുന്നവരോട് സ്വതന്ത്ര മന്ത്രാലയം വേണമെന്ന ആവശ്യം എല്‍.ഡി.എഫ്. ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗായകരായ എ.വി. സതീഷ്, രേഖ, ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ നയിച്ച വിപ്ലവ ഗാനമേളയോടെയാണ് തീരദേശ സംഗമം ആരംഭിച്ചത്. പാട്ട് കേട്ട് ആവേശഭരിതനായ കോണ്‍ഗ്രസ് എസ് നേതാവ് കൂടിയായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കെ.വി. അബ്ദുള്‍ ഖാദര്‍ എം. എല്‍.എയും 'ബലികുടീരങ്ങളേ' എന്നു തുടങ്ങുന്ന ഗാനം ആലപിക്കാന്‍ ഒപ്പം ചേര്‍ന്നത് ഗായക സംഘത്തേയും എല്‍.ഡി. എഫ്. പ്രവര്‍ത്തകരേയും ആവേശ ഭരിതരാക്കി. സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് രാജേഷ് പുളിക്കല്‍ വൈക്കോലില്‍ രൂപകല്പന ചെയ്ത പിണറായി വിജയന്റെ ചിത്രം സമ്മാനിച്ചു.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.എന്‍. ജയദേവന്‍ എം.പി, തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ്, എം.എല്‍.എമാരായ ഗീതാ ഗോപി, കെ.വി. അബ്ദുള്‍ ഖാദര്‍, കെ. രാജന്‍, മുരളി പെരുനെല്ലി, കെ.യു. അരുണന്‍, വി.ആര്‍. സുനില്‍ കുമാര്‍, ഇ.ടി. ടൈസണ്‍, എ.ഐ.ടി. യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, എം .എം. വര്‍ഗീസ്, കെ.കെ. വത്സരാജ്, കെ.വി. പീതാംബരന്‍, പി.എം. അഹമ്മദ്, യൂജിന്‍ മാറോലി, മുഹമ്മദ് ചാമക്കാല, ഇ.സി. ജോസ്, സി.ആര്‍. വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+