ഇതു വെറും പോലീസല്ല; സാന്ത്വനസ്പര്‍ശം, തൊണ്ണൂറ്റിമൂന്നു വയസുള്ള ചാത്തുക്കുട്ടിക്കും ഭാര്യ കാളിക്കുട്ടിക്കും തുണയേകി ജനമൈത്രി പോലീസെത്തി!
തൃശൂര്‍: തൊണ്ണൂറ്റിമൂന്നു വയസുള്ള ചാത്തുക്കുട്ടിക്കും ഭാര്യ കാളിക്കുട്ടിക്കും തുണയേകി ജനമൈത്രി പോലീസെത്തി. ചെറുപ്രായത്തില്‍തന്നെ മക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയ വൃദ്ധദമ്പതികളുടെ കൂരയിലേക്കു സുഖാന്വേഷണങ്ങളുമായി എത്തിയ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഇപ്പോഴിവര്‍ക്കു മക്കള്‍ക്കു തുല്യം. അരിമ്പൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ വെളുത്തൂര്‍ മുനയത്താണു കരിയാട്ടില്‍ ചാത്തക്കുട്ടിയുടെയും കാളിക്കുട്ടിയുടെയും കൂര.
ഇവര്‍ക്കരികിലേക്കാണു അന്തിക്കാട് ജനമൈത്രി പോലീസിന്റെ ചുമതലക്കാരായ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാറും മുഹമ്മദ് സുഹൈലുമെത്തിയത്. പേരക്കിടാങ്ങളുടെ പ്രായം മാത്രമുള്ള പോലീസുകാരോട് കാര്യങ്ങള്‍ വിശദീകരിച്ചു.

രണ്ടു പെണ്‍മക്കളായിരുന്നു ഇവരുടെ ആകെ സമ്പാദ്യം. ഇന്ദിരയും ഗിരിജയും. മൂത്തവള്‍ എട്ടാം വയസിലും ഇളയവള്‍ മൂന്നാം വയസിലും മരിച്ച കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വൃദ്ധയായ അമ്മ വാക്കുകള്‍ കിട്ടാതെ വിതുമ്പിയതോടെ ആലപ്പുഴ ജില്ലക്കാരായ ആ രണ്ട് പോലീസുകാരും ചാത്തുക്കുട്ടിക്കും കാളിക്കുട്ടിക്കും പിറക്കാതെ പോയ മക്കളായി.
കൊച്ചു കളിതമാശകള്‍ പറഞ്ഞും ചേര്‍ത്തുപിടിച്ചും ഇരുവരുടെയും ദുഃഖം അവര്‍ മാറ്റിയെടുത്തു. 'ഒന്നുകൊണ്ടും പേടിക്കണ്ട. നിങ്ങളെപ്പോലെ മറ്റാരും സംരക്ഷകരായി ഇല്ലാത്തവരെ ഒരു പോറല്‍പോലുമേല്‍ക്കാതെ സംരക്ഷിക്കാനാണ് ജനമൈത്രി പോലീസാക്കി ഞങ്ങളെ സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്ന്' ആശ്വസിപ്പിച്ചു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഇവരുടെ വീടിന് പകരം സര്‍ക്കാര്‍ നല്‍കുന്ന വീടിന്റ അവസാന മിനുക്കുപണികള്‍ മാത്രമെ ബാക്കിയുള്ളു.
ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത് താല്‍ക്കാലികമായി നിര്‍മിച്ച കൂരയിലാണ്. പുതിയ വീട്ടിലേക്കുള്ള ഗ്യാസ് അടുപ്പ് ഞങ്ങള്‍ വാങ്ങിത്തരാമെന്ന് പോലീസുകാര്‍ സന്തോഷത്തോടെ അറിയിച്ചപ്പോള്‍ 'അത് കത്തിക്കാനൊന്നും എനിക്കറിയില്ല മക്കളെ' എന്ന ആധി പറഞ്ഞ് കാളിക്കുട്ടി ചിരിച്ചൊഴിയാന്‍ ശ്രമിച്ചുവെങ്കിലും മുഹമ്മദ് സുഹൈലും ദിലീപ് കുമാറും വിട്ടില്ല. നിങ്ങള്‍ ഗ്യാസ് അടുപ്പ് കത്തിക്കാന്‍ പഠിച്ചാല്‍ അടുപ്പുമായി പാര്‍ക്കലിനു ഞങ്ങളെത്തുമെന്ന് ഉറപ്പു നല്‍കിയാണ് ഇരുവരും പിരിഞ്ഞത്.
ഇത് ജനമൈത്രി പോലീസിന്റെ പുതിയ മുഖമാണ്. 2008 ല്‍ കേരളത്തിലെ 20 സ്റ്റേഷനുകളില്‍മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ജനമൈത്രി പോലീസ് ഇന്ന് കേരളത്തിലെ മുഴുവന്‍ സ്റ്റേഷനുകളിലും പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. സ്റ്റേഷനുകളിലെ മറ്റു ചുമതലകള്‍ക്കൊപ്പം ജനമൈത്രിയുടെ അധിക ചുമതല എന്നതായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പു വരെയും നടന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് ആ സംവിധാനത്തെ മാറ്റിപ്പണിതു.
നിലവില്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസുകാര്‍ ജനമൈത്രിയുടെ മാത്രം ചുമതലക്കാരായി മാറിക്കഴിഞ്ഞു. ഓരോ മൂന്ന് കിലോമീറ്റര്‍ പരിധിയിലും പത്ത് മുതല്‍ 20 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനമൈത്രി സുരക്ഷാസമിതിയുടെ രൂപീകരണവും കേരളത്തിലങ്ങോളമിങ്ങോളം നടക്കുകയാണ്. വര്‍ധിച്ചുവരുന്ന മയക്കു മരുന്ന് ഉപയോഗം, സംരക്ഷിക്കപ്പെടാതെ പോകുന്ന രക്ഷിതാക്കളെ കുറിച്ചുള്ള വിവരശേഖരണം, തുടര്‍ നടപടികള്‍ എന്നിങ്ങനെ സമഗ്രമായ ഇടപെടലാണ് ജനമൈത്രി പോലീസിങ്ങിലൂടെ വരുന്നത്.












Click it and Unblock the Notifications