തൃശൂരില്‍ ആറിടത്ത് ട്വിസ്റ്റ്, 5 സീറ്റിനായി കോണ്‍ഗ്രസ്, വടക്കാഞ്ചേരിയിലും ഒല്ലൂരിലും ത്രില്ലര്‍
തൃശൂര്‍: കോണ്‍ഗ്രസ് തൃശൂരില്‍ സര്‍വേ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇത്തവണ കുതിപ്പുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. വടക്കാഞ്ചേരിയില്‍ ഇത്തവണ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. പക്ഷേ ബാക്കിയുള്ള പല സ്ഥലത്തും മത്സരം തുല്യതയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ സാഹചര്യം പോലെയല്ല ഇപ്പോഴുള്ളതെന്ന് സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു. അഞ്ച് സീറ്റുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
ഒല്ലൂരില്‍ ഒപ്പമെത്തി
ഒല്ലൂരില്‍ കോണ്‍ഗ്രസ് ഒപ്പമെത്തിയിരിക്കുകയാണ്. ആദ്യ. ഘട്ടത്തില്‍ സിപിഎം മേല്‍ക്കൈ നേടിയിരുന്നു മണ്ഡലത്തില്‍. കെ രാജന്‍ അനായാസം ജയിക്കുമെന്നായിരുന്നു ഇടതുക്യാമ്പ് വിചാരിച്ചത്. എന്നാല്‍ ഇപ്പോള്‍ വിജയം ഉറപ്പില്ലാത്ത സാഹചര്യമാണ്. കോണ്‍ഗ്രസ് ജോസ് വള്ളൂരിനെ ഇറക്കിയത് കാര്യങ്ങള്‍ അനുകൂലമാക്കിയിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണന്‍ ഇവിടെ കാഴ്ച്ചക്കാരനാണ്. ഇവിടെ നാല് പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. വോട്ടെണ്ണത്തിന്റെ കാര്യത്തില്‍ രണ്ട് പേര്‍ക്കും വലിയ വ്യത്യാസമില്ല. പുത്തൂര്‍ പഞ്ചായത്ത് രാജന്‍ പിടിക്കുമെന്നാണ് സൂചന. മലയോര സംരക്ഷണ സമിതി കൂടെ മത്സരത്തിനുള്ളതിനാല്‍ കളി കാര്യമാണ്. ക്രിസ്ത്യന്‍ വോട്ടുകളാണ് കോണ്‍ഗ്രസിന് കാര്യങ്ങള്‍ അനുകൂലമാക്കിയിരിക്കുന്നത്.
ഇവ ഒപ്പം നില്‍ക്കും
ഒല്ലൂര്‍ സോണലില്‍ തൈക്കാട്ടുശ്ശേരി, എടക്കുന്നി ഡിവിഷനുകളില്‍ എല്‍ഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കാന്‍ യാതൊരു സാധ്യതയുമില്ല. ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ തന്ത്രമിറക്കി കോണ്‍ഗ്രസ് മുന്നിലെത്തിയത് ജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. മണ്ണുത്തി ഡിവിഷനിലും കോണ്‍ഗ്രസിലേക്ക് വോട്ട് ഒഴുകാനാണ് സാധ്യത. കൂര്‍ക്കഞ്ചേരി പക്ഷേ സിപിഎമ്മിന് പ്രതീക്ഷയുണ്ട്. ബിജെപി വോട്ടുകള്‍ ഇത്തവണ മറിയാനും സാധ്യതയുണ്ട്. എങ്കില്‍ അത് കോണ്‍ഗ്രസിന് നേട്ടമാകാന്‍ ഇടയുണ്ട്.
തൃശൂരില്‍ ഫോട്ടോഫിനിഷ്
തൃശൂര്‍ സീറ്റില്‍ പദ്മജ വേണുഗോപാലിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സുനില്‍ കുമാര്‍ വിജയിച്ച മണ്ഡലത്തില്‍ വേറൊരാള്‍ വരുമോ എന്ന് ഉറപ്പില്ല. ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. പി ബാലചന്ദ്രന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. സുനില്‍ കുമാറിന്റെ ജനപ്രീതിയും ബാലചന്ദ്രന് ഗുണം ചെയ്യും. കോണ്‍ഗ്രസിന്റെ കോട്ടയാണ് തൃശൂര്‍. സുനില്‍ കുമാര്‍ ഫാക്ടര്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിനുള്ള തടസ്സം. പദ്മജ കഴിഞ്ഞ അഞ്ച് വര്‍ഷവും മണ്ഡലത്തില്‍ സജീവമായിരുന്നു. 6987 വോട്ടെന്ന ഭൂരിപക്ഷം ഇത്തവണ മറിയാന്‍ സാധ്യതയുണ്ട്. സുരേഷ് ഗോപിയുടെ വരവ് കൂടിയായതോടെ ബിജെപിയില്‍ നിന്നുള്ള വോട്ട് രണ്ട് മുന്നണികള്‍ക്കും കിട്ടില്ല.
കുന്നംകുളം പിടിക്കണം
എസി മൊയ്തീനെ പരാജയപ്പെടുത്തേണ്ടത് കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നം കൂടിയാണ്. നിലവില്‍ പിണറായി മന്ത്രിസഭയിലെ ഏക മന്ത്രിയാണ് മൊയ്തീന്‍. അദ്ദേഹത്തിനെ ജയിപ്പിക്കേണ്ടത് എല്‍ഡിഎഫിനും ആവശ്യമാണ്. മണ്ഡലത്തില്‍ വികസന മുരടിപ്പാണ് മൊയ്തീന് മുന്നിലെ കടമ്പ. കോണ്‍ഗ്രസ് ടൈറ്റ് മത്സരമാക്കി അതുകൊണ്ട് മാറ്റിയിട്ടുണ്ട്. കെ ജയശങ്കര്‍ നാട്ടുകാരനായ സ്ഥാനാര്‍ത്ഥിയാണ്. ഈ സീറ്റ് കൂടെ പോരുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കാന്‍ കാരണം ഇതാണ്. ജനപ്രിയനാണ് ജയശങ്കര്‍. മുന്‍ ജില്ലാ പഞ്ചായത്തംഗവുമാണ്.
വടക്കാഞ്ചേരിയില്‍ നെഞ്ചിടിപ്പ്
വടക്കാഞ്ചേരി അനില്‍ അക്കരയ്ക്ക് നഷ്ടമാകുമെന്ന തോന്നല്‍ കോണ്‍ഗ്രസില്‍ സജീവമാണ്. കോണ്‍ഗ്രസില്‍ നിന്നുള്ള മികച്ച എംഎല്‍എയാണ് അദ്ദേഹം. പക്ഷേ പാര്‍ട്ടി വേണ്ടത്ര അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ലൈഫ് വിവാദം വടക്കാഞ്ചേരിയില്‍ വലിയ വിഷയമാണ്. സേവ്യര്‍ ചിറ്റിലപ്പള്ളി ഇവിടെ ജയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. സാധാരണക്കാര്‍ക്കിടയില്‍ അനില്‍ അക്കര പ്രിയ നേതാവാണ്. പുഴയ്ക്കല്‍ പാലം വീതി കൂട്ടിയതും ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കിയതുമെല്ലാം അനിലിനുള്ള പ്ലസാണ്. നേതൃത്വം കൂടെ നിന്നാല്‍ വന്‍ ഭൂരിപക്ഷം ലഭിക്കേണ്ട നേതാവാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്.
പുതുക്കാടും ചാലക്കുടിയും
പുതുക്കാട്ട് കോണ്‍ഗ്രസിനുള്ള വലിയ പ്രതീക്ഷ രവീന്ദ്രനാഥ് ഇത്തവണ ഇല്ലെന്നതാണ്. സുനില്‍ അന്തിക്കാട് മണ്ഡലത്തിന് പുറത്തുള്ള നേതാവാണെന്ന ആക്ഷേപം ശക്തമാണ്. ഇതാണ് കോണ്‍ഗ്രസിനുള്ള വെല്ലുവിളി. കോണ്‍ഗ്രസ് വേരോട്ടമുണ്ടെങ്കിലും 15 വര്‍ഷമായി ഇടതിനൊപ്പമാണ് പുതുക്കാട്. കൊടകരയാണ് പുതുക്കാടായി മാറിയത്. 2006ല്‍ കൊടകരയില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നു. പിന്നീട് മണ്ഡലം കൈവിട്ടിട്ടില്ല. ഇത്തവണ മണ്ഡലം പിടിക്കുക കോണ്‍ഗ്രസിന് സാധ്യമല്ലെന്നാണ് പ്രചാരണത്തില്‍ വ്യക്തമാകുന്നത്. 38478 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടുള്ളത്. ചാലക്കുടിയില്‍ കേരള കോണ്‍ഗ്രസിനെ വീഴ്ത്താനാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. ഡെന്നീസ് ആന്റണി പക്ഷേ സഭാ വോട്ടുകള്‍ ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് പിന്നിലാണ്. ഇവിടെ പരസ്യമായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലുണ്ട്. സനീഷ് കുമാര്‍ ജോസഫിനുള്ള വെല്ലുവിളി അതാണ്.
ഇനിയുള്ള സീറ്റുകള്‍
യുഡിഎഫ് അഞ്ച് സീറ്റുകളാണ് തൃശൂരില്‍ ലക്ഷ്യമിടുന്നത്. ഇത് ഏഴ് വരെയാകുമെന്നും അവര്‍ പറയുന്നു. തുടര്‍ ഭരണം തരംഗമായാല്‍ പതിനൊന്ന് സീറ്റ് വരെ നേടുമെന്ന് ഇടതുപക്ഷവും പറയുന്നു. ഗുരുവായൂരില്‍ എന്‍കെ അക്ബറിന് തന്നെയാണ് കുറച്ച് മുന്‍തൂക്കമുള്ളത്. അവിടെ വലിയ വെല്ലുവിളിയില്ല. കെഎന്‍എ ഖാദര്‍ പക്ഷേ ശക്തനാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ഇവിടെ ഖാദറിന് പൂര്‍ണമായി ലഭിക്കില്ല. ചേലക്കരയില്‍ കെ രാധാകൃഷ്ണനും മണലൂരില്‍ മുരളി പെരുനെല്ലിയും തന്നെ ജയിക്കും. വിജയ് ഹരി മണലൂരില്‍ ഉണ്ടെങ്കിലും മുന്‍തൂക്കമില്ല. ഇരിങ്ങാലക്കുട, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ അട്ടിമറിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
സാരിയിൽ തിളങ്ങി ഹംസനന്ദിനി, ചിത്രങ്ങൾ കാണാം