കനത്ത മഴയ്ക്കിടെ ഭീഷണിയായി ഇടിമിന്നലും: തൃശൂരില്‍ 12 പേര്‍ക്ക് പരിക്കേറ്റു, മിന്നലേറ്റ് ഒരു പശു ചത്തു
തൃശൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഭീഷണിയായി ഇടിമിന്നലും. മരോട്ടില്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.
അതേ സമയം, ഇടിമിന്നല്‍ സാധ്യക കണക്കിലെടുത്ത് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇടി മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിരപ്പിള്ളി , വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ റൂട്ടില്‍ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചു. ജനങ്ങള്‍ ഇത്തരം മേഖലകളിലേക്ക് പോകരുതെന്ന നിര്‍ദ്ദേശമുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത തല യോഗം ചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. ശക്തമായ മഴ ഇനിയും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലകളില്‍ അനാവശ്യമായ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
നിലവില്‍ ജില്ലയില്‍ 2 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ചാലക്കുടി പരിയാരം വില്ലേജില്‍ ചക്രപാണി സ്‌കൂളില്‍ 5 കുടുംബങ്ങളിലെ 23 പേരുണ്ട്. ചാലക്കുടി കൊടകര വില്ലേജിലെ എല്‍ പി സ്‌കൂളില്‍ 2 കുടുംബങ്ങളിലെ 4 പേര്‍ ഉണ്ട്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.
ഇതിനിടെ , ജില്ലയിലെ മലയോര പ്രദേശങ്ങളിലെ രാത്രികാല യാത്ര ഒക്്ബര്‍ 16 മുതല്‍ 18 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര നിരോധനം. മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയൊന്നും അനുവദിനീയമല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും . ആളിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം .
Recommended Video
അതേസമയം, മഴ തുടരുന്ന സാഹതചര്യത്തില്‍ ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു . പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്












Click it and Unblock the Notifications