ഇത്തവണയും ഭരണമുറപ്പ്; ലക്ഷ്യം 35 ലേറെ സീറ്റുകളെന്ന് ഇടതുമുന്നണി: യുഡിഎഫിന് ഭീഷണി വിമതന്‍
തൃശൂര്‍: ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണിയും പിടിച്ചെടുക്കാന്‍ യുഡിഎഫും കരുത്തുകാട്ടാന്‍ ബിജെപിയും തുനിഞ്ഞിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ പല വാര്‍ഡിലും നടക്കുന്നത്. സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ രംഗത്തിറക്കിയാണ് ബിജെപിയുടെ പോരാട്ടം. അധികാരം പിടിച്ചെടുക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിമത ശല്യവും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും യുഡിഎഫിന് തലവേദനയാണ്. ജില്ല സെക്രട്ടേറിയറ്റ് അംഗം പികെ ഷാജൻെറയും മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടം കുളത്തിന്‍റെയും നേതൃത്വത്തിലാണ് ഇടത് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

തൃശൂര്‍ കോര്‍പ്പറേഷന്‍
ആകെ 55 ഡിവിഷനുകളാണ് തൃശൂര്‍ കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ 23 എണ്ണത്തില്‍ വിജയിച്ചു കൊണ്ടായിരുന്നു ഇടതുമുന്നണി കഴിഞ്ഞ തവണ അധികാരത്തിലേറിയത്. യുഡിഎഫിന് 21 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 6 ഇടത്ത് വിജയിച്ച് മുന്നേറ്റം നടത്താന്‍ ബിജെപിക്കും സാധിച്ചു. വിമതര്‍ ഉള്‍പ്പടെ 5 സ്വതന്ത്രരും വിജയിച്ചിരുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ് വിമതന്‍ ഉള്‍പ്പടേയുള്ള മൂന്ന് സ്വതന്ത്രരെ ഒപ്പം കൂട്ടി ഇടതുമുന്നണി ഭരണം പിടിക്കുകയായിരുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍
ഭരണകാലയളവില്‍ പല പ്രതിസന്ധികളും നേരിട്ടെങ്കിലും 5 വര്‍ഷം ഭരണം പൂര്‍ത്തിയാക്കാന്‍ ഭരണസമിതിക്ക് സാധിച്ചു. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണ സമിതി കാഴ്ചവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് തന്നെയാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണത്തേതില്‍ നിന്നും വലിയ തോതില്‍ സീറ്റുയര്‍ത്തുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. 35 സീറ്റുകള്‍ വരെയാണ് മുന്നണി ലക്ഷ്യം വെക്കുന്നത്.

സീറ്റ് വിഭജനം
സിപിഎം -31, സിപിഎം സ്വതന്ത്രർ -ഏഴ്, സിപിഐ -എട്ട്, എൽജെഡി-മൂന്ന്, കേരള കോൺഗ്രസ് ജോസ് കെ മാണി -രണ്ട്, ജെഡിഎസ് -രണ്ട്, കോൺഗ്രസ് എസ് -ഒന്ന് എന്നിങ്ങനെയാണ് ഇടതുപക്ഷത്തെ സീറ്റ് വിതരണം. ഇടത് സ്ഥാനാർഥി എംകെ. മുകുന്ദൻെറ നിര്യാണത്തെ തുടർന്ന് പുല്ലഴിയിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചേക്കും. രണ്ടിടത്ത് ഇടത് സ്ഥാനാർഥികൾക്ക് വിമതരുണ്ട്.

വിമത നീക്കം
വിമത നീക്കമായിരുന്നു കഴിഞ്ഞ തവണ കോര്‍പ്പറേഷനില്‍ യുഡിഎഫിന് തിരിച്ചടിയായത്. അടിയുറച്ച കോണ്‍ഗ്രസ് വാര്‍ഡുകള്‍ പോലും നേടി കഴിഞ്ഞ തവണ ബിജെപി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേത് പോലെ പല വാര്‍ഡുകളിലും ഇത്തവണയും കോണ്‍ഗ്രസിന് വിമത ഭീഷണിയുണ്ട്.

വിജയസാധ്യത
വിജയസാധ്യത നോക്കിയാണു സീറ്റുകള്‍ നല്‍കിയതെന്നു ഡിസിസി നേതൃത്വം പറയുന്നുണ്ടെങ്കിലും വിമതരെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഒരു നീക്കവുമുണ്ടായില്ലെന്ന പരാതിയും ഒരു വിഭാഗത്തിനുണ്ട്. കിഴക്കുമ്പാട്ടുകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോണ്‍ ഡാനിയലിന് എതിരെ സര്‍വീസ് സംഘടനാ രംഗത്തു ദേശീയതലത്തില്‍വരെ പ്രവര്‍ത്തിച്ച കെ ജെ റാഫിയാണു വിമതനായി മത്സരിക്കുന്നത്.

തര്‍ക്കം പരിഹരിക്കാന്‍
ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും ഇവിടെ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ല. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കൂടിയായ കെ ശങ്കരനാരായണന്റെ പിന്തുണയും റാഫിക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്നാണ് വിമതനായി രംഗത്തിറങ്ങിയത്. കെപിസിസി ഓഫീസേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനറാണ് റാഫി.

കോണ്‍ഗ്രസ് വിമതര്‍
കിഴക്കുമ്പാട്ടുകരയില്‍ര രണ്ടുതവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന എം കെ വര്‍ഗീസാണ് കോണ്‍ഗ്രസ് വിമതന്‍. മുക്കാട്ടുകര ഡിവിഷനില്‍ മുന്‍ യുഡിഎഫ് കൗണ്‍സിലര്‍ രേഖാ സുരേന്ദ്രനും രംഗത്തുണ്ട്. നടത്തറ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ആര്‍ സന്തോഷിനും വിമത ഭീഷണിയുയര്‍ത്തുന്നത് മുന്‍ കൗണ്‍സിലര്‍ കിരണ്‍ സി ലാസറാണ്. തൈക്കാട്ടുശേരിയില്‍ ഒല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് സന്തോഷാണ് വിമത സ്ഥാനാര്‍ത്ഥി.

ഇടത് പക്ഷം കണക്ക് കൂട്ടുന്നത്
കോണ്‍ഗ്രസിലെ വിമത ശല്യം ഇത്തവണയും തങ്ങള്‍ക്ക് ഗുണകരമാവുമെന്ന് ഇടത് പക്ഷം കണക്ക് കൂട്ടുന്നു. കോൺഗ്രസ് -51, മുസ്ലിം ലീഗ് -രണ്ട്, കേരള കോൺഗ്രസ് ജോസഫ് -രണ്ട് എന്നിങ്ങനെയാണ് സീറ്റ് വീതം വെയ്പ്പ്. അവസാന നിമിഷവും വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം സജീവമാണ്. കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ, എ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Recommended Video

യുഡിഎഫ് പ്രചാരണം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവരെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. ശനിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തും. അതേസമയം രണ്ടും കല്‍പ്പിച്ചാണ് ബിജെപി
ഇത്തവണ രംഗത്തിറങ്ങിയിട്ടുള്ളത്. മേയർ സ്ഥാനാർത്ഥിയായി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെയാണ് ബിജെപി രംഗത്തിറക്കിയിരുന്നത്. മിഷൻ 28 പ്ലസ് എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപിയുടെ പോരാട്ടം












Click it and Unblock the Notifications