കോട്ട കാക്കാന്‍ സിപിഎം; ലക്ഷ്യം 30 ലേറെ സീറ്റുകള്‍, യുഡിഎഫിന് തലവേദന വിമതനീക്കം, തൃശൂരില്‍ പൊടിപാറും
തൃശ്ശൂര്‍: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ ഇടത്-വലത് മുന്നണികളും ബിജെപിയും. 2015 ലെ തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടയായി നിന്ന തൃശൂരിനെ ഇത്തവണ കൂടുതല്‍ ചുവപ്പിക്കാനാണ് സിപിഎം ശ്രമം. മറവുശത്ത് കഴിഞ്ഞ തവണത്തെ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ചൊരു തിരിച്ചു വരവിന് യുഡിഎഫും ശ്രമിക്കുന്നു. കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കി കരുത്ത് വര്‍ധിപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് പാര്‍ട്ടിയും ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

തൃശൂര്‍ കോര്‍പ്പറേഷന്‍
ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാന്‍ പോവുന്നത് തൃശൂര്‍ കോര്‍പ്പറേഷനിലേക്കാണ്. തൃശൂര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ച ശേഷം രണ്ട് തവണയാണ് ഇടതുപക്ഷത്തിന് ഭരണം ലഭിച്ചത്. ആകെ 55 ഡിവിഷനുകള്‍ ഉള്ള നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 23, യുഡിഎഫ് 21, ബിജെപി 6 എന്നിങ്ങനെയായിരുന്നു സീറ്റ് നില. വിമതര്‍ ഉള്‍പ്പടെ 5 സ്വതന്ത്രരും വിജയിച്ചു.

ഇടതുമുന്നണി ഭരണം
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ് വിമതന്‍ ഉള്‍പ്പടേയുള്ള മൂന്ന് സ്വതന്ത്രരെ ഒപ്പം കൂട്ടി ഇടതുമുന്നണി ഭരണം പിടിക്കുകയായിരുന്നു. കേവല ഭൂരിപക്ഷം ഇല്ലാത്ത ഭരണത്തില്‍ പലതരം പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അഞ്ച് വര്‍ഷത്തെ ഭരണ കാലയളവ് മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നാണ് ഇടതുപക്ഷത്തിന്‍റെ നേട്ടം.

വിമത നീക്കം
വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാല്‍ ഇത്തണ ഭരണം നിര്‍ത്താമെന്ന് മാത്രല്ല, സീറ്റ് നില 30 വരെ ഉയര്‍ത്താമെന്നും സിപിഎം കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസിനേയും ബിജെപിയേയും എതിര്‍ക്കാന്‍ തയ്യാറുള്ള എല്ലാവരുമായി ഒരുമിച്ച് മുന്നോട്ടു പോവുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്ന വിമത നീക്കമാണ് സിപിഎം ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.

കഴിഞ്ഞ തവണ തിരിച്ചടിയായത്
വിമത നീക്കമായിരുന്നു കഴിഞ്ഞ തവണ കോര്‍പ്പറേഷനില്‍ യുഡിഎഫിന് തിരിച്ചടിയായത്. അടിയുറച്ച കോണ്‍ഗ്രസ് വാര്‍ഡുകള്‍ പോലും നേടി കഴിഞ്ഞ തവണ ബിജെപി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ റിബലുകളായി മത്സരിച്ച ആർക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സീറ്റു കൊടുക്കരുതെന്നാണ് ഡിസിസി നിലപാട്.

6 വർഷത്തേക്ക് വിലക്ക്
ഇത്തവണ മത്സരിക്കുന്ന റിബലുകളെ 6 വർഷത്തേക്ക് വിലക്കുകയും ചെയ്യും. കോണ്‍ഗ്രസിനെതിരെ മാത്രമല്ല യുഡിഎഫിലെ ഏതു ഘടക കക്ഷിക്ക് എതിരെ മത്സരിച്ചാലും റിബലായി കണക്കാക്കും. ഘടക കക്ഷികൾക്കു കഴിഞ്ഞ തവണ നൽകിയ അതേ സീറ്റുകൾ. വച്ചുമാറ്റം പ്രാദേശിക കോൺഗ്രസ് ഘടകത്തിന്റെ അനുമതിയോടെ മാത്രമേ പാടുള്ളുവെന്നുമാണ് ഡിസിസി നിലപാട്.

വ്യക്തമായ മേധാവിത്വം
ജില്ലാ പഞ്ചായത്തിലേക്ക് വരുമ്പോള്‍ ഇടതുപക്ഷത്തിന് വ്യക്തമായ മേധാവിത്വമാണ് ഉള്ളത്. ആകെയുള്ള 29 സീറ്റില്‍ കഴിഞ്ഞ തവണ 20 എണ്ണവും കരസ്ഥമാക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചു. ഇത്തവണയും ഇതേ വിജയം തുടരാനാണ് ഇടത് ശ്രമം. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അക്കൗണ്ട് തുറക്കാനാണ് ബിജെപിയുടെ നീക്കം.

7 ല്‍ 5 മുന്‍സിപ്പാലിറ്റികളും
ജില്ലയിലെ 7 ല്‍ 5 മുന്‍സിപ്പാലിറ്റികളും ഇടതുപക്ഷമാണ് ഭരിക്കുന്നത്. ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, കുന്നമംഗലം, ഗുരുവായൂര്‍ നഗരസഭകളാണ് എല്‍ഡിഎഫ് അക്കൗണ്ടില്‍ ഉള്ളത്. ഇരിഞ്ഞാലക്കുടയിലാണ് യുഡിഎഫ് ഭരണം. 16 സീറ്റുകളുമായി കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

ബോക്ക് പഞ്ചായത്തുകള്‍
ബോക്ക് പഞ്ചായത്തുകളുടെ എണ്ണത്തിലേക്ക് വരുമ്പോള്‍ ആകെയുള്ള 16 ല്‍ 13 നേടാന്‍ 2016 ല്‍ എല്‍ഡിഎഫിന് സാധിച്ചു. 2010 ല്‍ ഇത് 7 മാത്രമായിരുന്നു. അന്തിക്കാട്, ചാലക്കുടി, ചാവക്കാട്, ചേര്‍പ്പ്, ഷൊര്‍ണൂര്‍, ഇരങ്ങാലക്കുട, കൊടുകര, മതിലകം, മുല്ലശ്ശേരി,ഒല്ലൂക്കര, പഴയന്നൂര്‍, വെല്ലാങ്ങല്ലൂര്‍, വടക്കാഞ്ചേരി ബോക്കുകളാണ് ഇടതിന്‍റെ കൈവശമുള്ളത്, പുഴക്കല്‍, തളിക്കുളും, മാള ബ്ലോക്കുകള്‍ മാത്രമാണ് യുഡിഎഫിന് ഉള്ളത്.

ഗ്രാമപഞ്ചായത്തുകള്‍
ഗ്രാമപഞ്ചായത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇടതു മേധാവിത്വം കൂടുതല്‍ വ്യക്തമാണ്. ആകെ 86 ഗ്രാമപഞ്ചായത്താണ് തൃശൂര്‍ ജില്ലയില്‍ ഉള്ളത്. 2010 ല്‍ യുഡിഎഫ് 43, എല്‍ഡിഎഫ് 28 എന്നതായിരുന്നു നില. എന്നാല്‍ 2015 ല്‍ എത്തുമ്പോള്‍ ചിത്രമാകെ മാറി. 66 എണ്ണവും ഇടതുപക്ഷ സ്വന്തമാക്കിയപ്പോള്‍ 16 എണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

ഒന്നില്‍ ബിജെപി
ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നാണ് സിപിഎം നേതൃത്വം വ്യക്താക്കുന്നത്. എന്നാല്‍ 2010 ലേതിന് സമാനമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. ജില്ലയില്‍ ഒരു പഞ്ചായത്തില്‍ ബിജെപിയാണ് ഭരണം. ഇത് നിലനിര്‍ത്തുന്നതിനോടൊപ്പം ശ്രീ നാരായണപുരം പോലുള്ള ചില പഞ്ചായത്തുകള്‍ പിടിക്കാനും അവര്‍ ലക്ഷ്യമിടുന്നു.












Click it and Unblock the Notifications