കോടതിപരിസരത്ത് കഞ്ചാവുമായി എത്തിയ കൊലക്കേസ് പ്രതി പിടിയില്‍
തൃശൂര്‍: കോടതിയും വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്ന റോഡിനു സമീപം കഞ്ചാവുമായി കറങ്ങിനടന്ന കൊലക്കേസ് പ്രതിയെ ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയും പ്രത്യേകാന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടി. മാള പൂപ്പത്തി സ്വദേശി കോട്ടപ്പുറത്ത് സുരേന്ദ്രന്റെ മകന്‍ രംഭക്കണ്ണന്‍ എന്നറിയപ്പെടുന്ന വിഷ്ണു (22) ആണ് പിടിയിലായത്.
ലഹരിമാഫിയാ സംഘങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായി നടത്തിയ തെരച്ചിലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് നടത്തിയ രഹസ്യ പരിശോധനയിലാണ് ഐടിഐയും ഗവ. സ്‌കൂളും സ്ഥിതിചെയ്യുന്ന കോടതി പരിസരത്ത് സംശയാസ്പദമായ രീതിയില്‍ വിഷ്ണുവിനെ കണ്ടത്.
തുടര്‍ന്ന് പോലീസ് സംഘം ചോദ്യം ചെയ്തപ്പോള്‍ കോടതിയില്‍ കേസിനായി എത്തിയതാണെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. എങ്കിലും പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ അന്വേഷണസംഘം വിഷ്ണുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. വിശദമായ ചോദ്യംചെയ്യലില്‍ വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ് പൊതികളെന്നും ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുകയാണ് പതിവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

രണ്ടുവര്‍ഷം മുമ്പ് മാളയില്‍ ദേശവിളക്കിനോടനുബന്ധിച്ച് നടന്ന കൊലപാതകക്കേസില്‍ പ്രതിയാണിയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു., ഷിജോ തോമസ് ചാലക്കുടി സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. ബൈജു പൊന്നോത്ത് എന്നിവരാണ് ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
തമിഴ്‌നാട്ടിലെ പഴനിയില്‍നിന്നുമാണ് വിഷ്ണുവിന് കഞ്ചാവ് ലഭിക്കുന്നത്. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്ക് കിട്ടുന്ന കഞ്ചാവ് ചെറുപൊതികളാക്കി പൊതിയൊന്നിന് അഞ്ഞൂറു രൂപയ്ക്കാണ് വില്പന നടത്തുന്നത്. വിഷ്ണുവിന് കഞ്ചാവെത്തിക്കുന്നവരെക്കുറിച്ചും ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെപ്പറ്റിയും വിശദമായ അന്വേഷണത്തിലാണ് പോലീസ് സംഘം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications