ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്ന പേരിൽ തട്ടിപ്പ്: തൃശൂരിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 3.69 ലക്ഷം
തൃശൂര്‍: ക്രൈഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ ഝാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. മാഡഗോമുണ്ട മുര്‍ളി പഹാരി വില്ലേജ് സ്വദേശി അജിമുദ്ദീന്‍ അന്‍സാരി (26) ആണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നുമാണ് ഇയാള്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഏഴ് തവണകളിലായി 3,69,300 രൂപ തട്ടിയെടുത്തത്.
സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ പണം തട്ടിയെടുത്തത് ഝാര്‍ഖണ്ഡില്‍ നിന്നുമാണെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്.
2023 ഫെബ്രുവരിയില്‍ കുന്നംകുളം സ്വദേശിനിയായ പരാതിക്കാരിക്ക് ബാങ്കില്‍ നിന്നുമാണെന്ന് ഒരു ഫോണ്‍ കോള്‍ വരികയും, ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പരാതിക്കാരി പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ച് അത് ലഭിച്ചിരുന്നതിനാല്‍ സംശയം തോന്നിയില്ല. ബാങ്കിന്റേതാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ ഫോണില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് സൂത്രത്തില്‍ ബാങ്ക് വിവരങ്ങള്‍ തട്ടിയെടുക്കുകയും, ഏഴു തവണകളായി പരാതിക്കാരിയുടെ അക്കൗണ്ടില്‍ നിന്നും 3,21,300/ രൂപയും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും 48,000/ രൂപയും അടക്കം ആകെ 3,69,300/ രൂപയാണ് തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ പരാതിക്കാരി തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം ചെന്നെത്തിയ ബാങ്ക് എക്കൌണ്ടുകള്‍ പരിശോധിക്കുകയും, പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എ. അഷ്‌റഫ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ഫൈസല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്‍ ശങ്കര്‍, സി.പി.ഒ മാരായ വി.ബി അനൂപ്, കെ. അനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പ് തടയുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധിക്കുക
നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഫോണ്‍വിളികളോട് ജാഗ്രതയോടെ പ്രതികരിക്കുക. കുറ്റവാളികള്‍ നിങ്ങളെ പ്രലോഭിപ്പിച്ചോ, ഭീഷണിപ്പെടുത്തിയോ, സഹായങ്ങള്‍ വാഗ്ദാനം ചെയ്‌തോ നിങ്ങളുടെ സ്വകാര്യ-ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്, അതുപയോഗിച്ച് നിങ്ങളില്‍ നിന്നും പണം തട്ടിയെടുത്തേക്കാം.
ബാങ്കുകളില്‍ നിന്നും നിങ്ങളെ വിളിച്ച് നിങ്ങളുടെ എക്കൌണ്ട് നമ്പര്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഓടിപി, പിന്‍, സിവിവി എന്നിവ ചോദിക്കുകയില്ല. ഇത് ആരുമായും പങ്കിടരുത്. ഇത്തരം കാര്യങ്ങള്‍ക്ക് ബാങ്ക് ശാഖകളില്‍ നേരിട്ട് ബന്ധപ്പെടുക.
നിങ്ങളുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി സൈബര്‍ കുറ്റവാളികള്‍ അയച്ചു തരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അരുത്. ഇതുപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിന്റേയും, മൊബൈല്‍ ഫോണിന്റേയും നിയന്ത്രണം കുറ്റവാളികള്‍ കരസ്ഥമാക്കുകയും, വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും.












Click it and Unblock the Notifications