പാലക്കാട് വൻ കഞ്ചാവ് വേട്ട: അറസ്റ്റിലായത് മൂന്ന് യുവാക്കള്‍, കഞ്ചാവെത്തിച്ചത് കോയമ്പത്തൂരിൽ നിന്ന്!
പാലക്കാട്: തമിഴ്നാട് നിന്നും മലബാർ കേന്ദ്രീകരിച്ച് വിപണനത്തിന് കാറിൽ കൊണ്ടുവന്ന 22 കിലോ കഞ്ചാവു സഹിതം മൂന്നു പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം, തിരുനാവായ , കൊടക്കൽ സ്വദേശികളായ അഴകത്ത് കളത്തിൽ സുധീഷ് (25), ശരത് (21), മനീഷ് (19) എന്നിവരെയാണ് നോർത്ത് എസ് ഐ ആർ. രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പാലക്കാട് - മലമ്പുഴ നൂറടി റോഡിൽ വെച്ച് പിടികൂടിയത്.
പാലക്കാട് ജില്ലയിൽ അടുത്ത കാലത്ത് പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ അളവ് കഞ്ചാവാണ് ഇന്ന് പിടികൂടിയത്. സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറിലാണ് കഞ്ചാവ് കടത്തിയത്. കാറും കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 11 ലക്ഷം രൂപയോളം വില വരും. ഒരു കിലോ 6000 രൂപക്ക് കിട്ടുന്ന കഞ്ചാവ് 50,000 രൂപക്കാണ് വിറ്റഴിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്. 10 ഗ്രാം കഞ്ചാവ് പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്.
ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്നും ലോഡ് കണക്കിന് കഞ്ചാവാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി, പെരിയകുളം, മധുര, ദിണ്ടുഗൽ, ചെമ്പട്ടി, പഴനി, ഈറോഡ്, നാമക്കൽ, തിരുപ്പൂർ, കോയമ്പത്തൂർ,സേലം, ഒട്ടൻ ഛത്രം, ഉടുമൽപേട്ട്, ആനമല എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരുന്നത്. ജില്ലാ ലഹരി വിരുദ്ധ സേനയുടെ പ്രവൃത്തനഫലമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ 100 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയുണ്ടായി.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, നർകോട്ടിക് സെൽ ഡിവൈഎസ്പി ഷംസുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് [DANSAF] അംഗങ്ങളായ ടൗൺ നോർത്ത് എസ് ഐ. ആർ. രഞ്ജിത്, എസ് ഐ .എസ്.ജലീൽ, എം.എ. സജി, കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ.
അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. സന്തോഷ് കുമാർ, ഡ്രൈവർ സി പി ഒ രതീഷ്, വനിതാ പോലീസ് കവിത എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.