ഭാര്യാപിതാവിനെ കൊലപ്പെടുത്തി; പ്രതിക്ക് 10 വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും വിധി!
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ നന്തിപുലം ചുക്കത്ത് സന്തു (29)വിനെ 10 വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ ജഡ്ജ് ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചു. ചെങ്ങാലൂര്‍ വൈക്കത്താടാന്‍ ഗംഗാധരനെ(48)യാണ് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തിയത്. 2012 ഒക്‌ടോബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മരണപ്പെട്ട ഗംഗാധരന്റെ മകളും പ്രതിയും തമ്മില്‍ സ്‌നേഹത്തിലാവുകയും ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം രജിസ്റ്റര്‍ വിവാഹം നടത്തി കൊടുത്തിരുന്നതും പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ ഇരുകൂട്ടരുടെയും വീട്ടുകാരുടെയും സാന്നിധ്യത്തില്‍ മതാചാരപ്രകാരം വിവാഹം നടത്തി കൊടുക്കാമെന്നും അപ്രകാരമുള്ള കാലയളവില്‍ പ്രതിയും മരണപ്പെട്ട ഗംഗാധരന്റെ മകളും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്യരുതെന്ന് വിലക്കിയിരുന്നതുമാണ്.

എന്നാല്‍ ഇത് ധിക്കരിച്ച് മരണപ്പെട്ട ഗംഗാധരന്റെ മകള്‍ പ്രതിയുടെ വീട്ടിലേക്ക് ചെല്ലുകയും ഇത് സംബന്ധിച്ച് പ്രതി, മരണപ്പെട്ട ഗംഗാധരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം ഉണ്ടാക്കുകയും ഗംഗാധരനെ കൈവശം സൂക്ഷിച്ചിരുന്ന കത്തികൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ഗംഗാധരന്‍ മരണപ്പെട്ടു. പുതുക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുരേഷ്, എന്‍. മുരളീധരന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകളും 10 മുതലുകളും ഹാജരാക്കുകയും ചെയ്തു. 10 വര്‍ഷം കഠിനതടവിന് പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒരുവര്‍ഷം കഠിന തടവിനും പരുക്കേല്‍പ്പിച്ചതിന് ആറുമാസം കഠിനതടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജെ. ജോബി, അഭിഭാഷകരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, സി.എസ്. ദിനല്‍, നമിത ശോഭന എന്നിവര്‍ ഹാജരായി.












Click it and Unblock the Notifications