ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം: സമരരംഗത്തിറങ്ങിയവര്‍ക്കെതിരേ ആക്രമണം, സംഭവം ചാവക്കാട്!
തൃശൂര്‍: ചാവക്കാട് നഗരസഭയുടെ പരപ്പില്‍ത്താഴം ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം വരുത്തി വക്കുന്ന ദുരവസ്ഥക്കെതിരെ സമരരംഗത്തിറങ്ങിയവര്‍ക്കെതിരേ ആക്രമണം. പരപ്പില്‍ത്താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ശനിയാഴ്ച രാത്രി ആക്രമണം നടന്നത്. പരപ്പില്‍ത്താഴം മാലിന്യസംസ്‌കരണ ശാലക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയിരുന്ന പരപ്പില്‍ത്താഴം അറയ്ക്കല്‍ രതികുമാര്‍ മകന്‍ മിഥുന്‍ (25), ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ മുരളി മകന്‍ ഗോകുല്‍ (26) എന്നിവരെയാണ് പതിനഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്.
ആവശ്യമുന്നയിച്ച് അഞ്ചുദിവസം തുടര്‍ച്ചയായി നിരാഹാരസമരം നടത്തിയ കെ.എസ്.യു. നേതാവും നിയമ വിദ്യാര്‍ഥിനിയുമായ സോഫിയായുടെ ഭര്‍ത്താവാണ് മിഥുന്‍. തങ്ങള്‍ സമരരംഗത്തുനിന്നും പിന്മാറണമെന്നാക്രോശിച്ചാണ് അക്രമികള്‍ തങ്ങളെ ആക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. ഗുരുതരമായ പരുക്കേറ്റ ഇരുവരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി.
പുലര്‍ച്ചെ ഒരുമണിയോടെ പരപ്പില്‍ത്താഴത്ത് വച്ചാണ് സംഭവം. രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം കണ്ടാലറിയാവുന്ന ആളുകള്‍ പരപ്പില്‍ത്താഴത്തുള്ള വീട്ടിലെത്തി മിഥുനെ അന്വേഷിച്ചിരുന്നു. എന്നാല്‍ ആ സമയം മിഥുന്‍ വീട്ടിലുണ്ടായിരുന്നില്ല. മാരകായുധങ്ങളുമായി എത്തിയ സംഘം മിഥുന്റെ അമ്മ ശ്രീജയ്ക്ക് നേരെ വാളുവീശുകയും അസഭ്യം പറയുകയും ചെയ്തതായി രതികുമാര്‍ പറഞ്ഞു. ഭാര്യ സോഫിയയുമായി തൃശൂരില്‍ പോയിരുന്ന മിഥുന്‍ വിവരമറിഞ്ഞ് സോഫിയയെ ഗുരുവായൂര്‍ നെന്മിനിയിലുള്ള വീട്ടിലാക്കുകയും സുഹൃത്ത് ഗോകുലുമായി അമ്മയുടെ അടുത്തേക്ക് പുറപ്പെടുകയുമായിരുന്നു. വഴിയില്‍ പരപ്പില്‍ത്താഴത്ത് വച്ചായിരുന്നു സംഘം ആക്രമിച്ചത്.
വടി, ഇരുമ്പ് പൈപ്പ്, മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവകൊണ്ടായിരുന്നു ആക്രമണം. സി.പി.എം. പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സോഫിയ പറഞ്ഞു. കലക്ടര്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സോഫിയ നിരാഹാര സമരം പിന്‍വലിച്ചത്. 16 നായിരുന്നു ചര്‍ച്ചവച്ചിരുന്നത്. എന്നാല്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് ദിവസം നീട്ടി. ഇതിനിടയിലാണ് സമരസമിതി നേതാക്കള്‍ക്കെതിരേ ആക്രമണം നടന്നത്. സംഭവം സംബന്ധിച്ച് ചാവക്കാട് പോലീസ് കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിന് രതികുമാറും ഭാര്യ ശ്രീജയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.