ചേലക്കര പള്ളിയില്‍ ശവസംസ്‌കാരത്തെ തുടര്‍ന്ന് സംഘര്‍ഷം; ഓര്‍ത്തഡോക്‌സ്, യാക്കോബായ ഏറ്റുമുട്ടൽ!
തൃശൂര്‍: ചേലക്കരയില്‍ തര്‍ക്കത്തിലുള്ള ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ യാക്കോബായ വിഭാഗം വിശ്വാസിയുടെ സംസ്‌കാരത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ വൈദികനടക്കം 45 പേര്‍ക്കെതിരേ കേസ്. തിങ്കളാഴ്ച വൈകിട്ടു നാലോടെ പള്ളി സെമിത്തേരിക്കു മുന്നിലാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്.
പിറവം ഇലഞ്ഞിയിലേക്കു വിവാഹം കഴിപ്പിച്ചയച്ച മകളുടെ വീട്ടില്‍ മരിച്ച അരിമ്പൂര്‍ വീട്ടില്‍ റിട്ട. ഹെഡ്മിസ്ട്രസ് അന്നമ്മ ഇട്ടൂപ്പി (69)ന്റെ സംസ്‌കാരമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ മൃതദേഹം ചേലക്കരയിലെത്തിച്ചു. വീട്ടില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കു വികാരി. ഫാദര്‍ മാത്യു ഈരാളില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അഞ്ഞൂറിലധികംവരുന്ന ആളുകള്‍ കാല്‍നടയായി മൃതദേഹം വഹിച്ചു പള്ളിയിലെത്തി.

പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിച്ചു കോടതി വിധിയുള്ളതിനാല്‍ ആഴ്ചകളായി ഇരു വിഭാഗം വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷത്തിലാണ്. സംസ്‌കാരച്ചടങ്ങുകള്‍ യാക്കോബായ വിഭാഗത്തിന് നടത്താമെങ്കിലും വൈദികന്‍ സെമിത്തേരിയില്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ടെന്നു യാക്കോബായ വിഭാഗത്തിനും സംസ്‌കാരച്ചടങ്ങുകള്‍ തടയരുതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും എസ്.ഐ: രാമു ബാലചന്ദ്ര ബോസ് മുന്നറിയിപ്പു നല്‍കി.
പോലീസിന്റെ നിയന്ത്രണത്തില്‍ സമാധാനപരമായി മൃതദേഹം കൊണ്ടു പോകുന്നതിനിടെ ഫാ. മാത്യു ഈരാളില്‍ സെമിത്തേരിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് ഓര്‍ത്തഡോക്‌സ് വിഭാഗം തടയുകയും സംഘര്‍ഷത്തിലേക്ക് നയിക്കുകയുമായിരുന്നു. യാക്കോബായ വികാരി മാത്യു ഈരാളിലിനെ മതില്‍ കെട്ടിലൂടെ ആദ്യം കയറിയവര്‍ സെമിത്തേരിയില്‍ പ്രവേശിപ്പിച്ചു. ഇതു കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. ജനത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. സംഭവവുമായി ബന്ധപ്പെട്ട് ബാബു, ജോര്‍ജ്, വികാരി ഫാ. മാത്യു ഈരാളി എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും സംഘര്‍ഷത്തിനുമാണ് കേസ്.












Click it and Unblock the Notifications