പൂരത്തിന് ഇങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാർക്ക് ചിന്തിക്കാൻ സാധിക്കില്ല: പ്രതാപന്‍
തൃശൂർ പൂരത്തിന്റെ ചമയപ്രദർശനത്തില്‍ വിഡി സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപനും. ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് ഇങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാർക്ക് ചിന്തിക്കാൻ സാധിക്കാത്തതാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് അങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാർക്ക് ചിന്തിക്കാൻ സാധിക്കാത്തതാണ്. അത് അതുപോലെ തന്നെ തുടരണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. ടിഎന്‍ പ്രതാപന്‍ എംപിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന, ആർഎസ്എസ്സുകാർ പൂജിക്കുന്ന ഒരാളാണ് സവർക്കർ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട സവർക്കർ അഞ്ചുതവണയാണ് മാപ്പപേക്ഷ എഴുതിയത്. ബ്രിടീഷ് രാജിനെതിരെ സമരം ചെയ്തത് തെറ്റായിപ്പോയെന്ന് കരഞ്ഞ ആളാണ് സവർക്കർ. ഓരോ മാപ്പപേക്ഷയിലും ബ്രിട്ടീഷ് വിധേയത്വം തുളുമ്പി നിന്നത് കാണാമായിരുന്നു. 1911ൽ സെല്ലുലാർ ജയിലിലേക്ക് അയച്ചതിന് ആറുമാസം കഴിയും മുന്നേ ആദ്യ മാപ്പപേക്ഷ എഴുതി.
തുറന്നുവിട്ടാൽ ബ്രിടീഷ് സാമ്രാജ്യത്വത്തിന് വിടുവേല ചെയ്യാമെന്ന് കൈകൂപ്പിയ, ബ്രിടീഷുകാർ ഇന്ത്യ വിട്ടുപോകണമെന്ന് ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർക്കുകയും കോൺഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്യാൻ ബ്രിടീഷ് ശിപായിമാർക്ക് ഒറ്റുവേല ചെയ്യുകയും ചെയ്ത ആളാണ് സവർക്കർ.
ബ്രിടീഷുകാരല്ല നമ്മുടെ ശത്രുക്കൾ, ബ്രിടീഷുകാർക്കെതിരെ പോരാടുന്നവരാണ് എന്ന് യുവാക്കളെ വഴിതെറ്റിച്ച സവർക്കറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ ഗോഡ്സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നത്. അന്ന് ഗോഡ്‌സെയോടൊപ്പം മഹാത്മാ ഗാന്ധി വധ വിചാരണയിൽ പ്രതിക്കൂട്ടിൽ ഇരുന്ന മനുഷ്യനാണ് സവർക്കർ.
ജാലിയൻ വാലാബാഗ് സ്‌മാരകം നിശാക്ലബ്ബിന് സാമാനം ആഘോഷിച്ചലങ്കരിച്ചത് കേന്ദ്ര സർക്കാരാണ്. ബ്രിടീഷ് രാജിന്റെ ക്രൂരതയുടെ പര്യായമായ വാഗൻ ട്രാജഡിയിൽ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മാറ്റിയതും ഇതേ സർക്കാരാണ്. ഈ സർക്കാർ സവർക്കർ പോലെ സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ ഒരാളെ സ്വാതന്ത്ര്യ സമര നായകനായി ചിത്രീകരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ദുഷ്ടലാക്ക് നമ്മൾ മനസ്സിലാക്കണം.
തൃശൂർ പൂരത്തിനുള്ള കുടമാറ്റത്തിൽ ഉപയോഗിക്കുന്ന കുടകളിൽ മഹാമനീഷികളായ സ്വാതന്ത്ര്യ സമര നേതാക്കൾക്കും സാമൂഹിക പരിഷ്കർത്താക്കൾക്കുമൊപ്പം മേൽ സൂചിപ്പിച്ച സവർക്കറെന്ന ഒറ്റുകാരന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആ കുടകൾ പിൻവലിക്കാൻ പാറമേക്കാവ് ദേവസ്വം തയ്യാറായത് അഭിനന്ദനാർഹമാണ്. ചില പിഴവുകൾ തിരുത്തുന്നത് കൂടുതൽ ആഴത്തിലുള്ള രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. രാജ്യത്തിൻറെ അഖണ്ഡതക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളാൻ ഇത്തരം നിലപാടുകൾ സഹായകമാകും.
ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് അങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാർക്ക് ചിന്തിക്കാൻ സാധിക്കാത്തതാണ്. എന്നും വർഗ്ഗീയതക്കും വിഭജന രാഷ്ട്രീയത്തിനും എതിരെ നിലപാടെടുത്തവരാണ് തൃശൂരുകാർ. അതിതുപോലെ തുടരണം. അപ്പൊ, പൂരം പൊടിപൊടിക്കട്ടെ...
Recommended Video