ഗള്‍ഫിലെ ജോലിയില്‍നിന്ന് വരുമാനം കുറഞ്ഞു, നാട്ടിലെത്തി മോഷണം തുടങ്ങി, തൃശൂര്‍ ഒല്ലൂരില്‍ വീട് കുത്തിത്തുറന്ന് 32 പവന്‍ സ്വര്‍ണം കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍: ഒല്ലൂര്‍ പൊന്നൂക്കരയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മുപ്പത്തിരണ്ട് പവന്‍ സ്വര്‍ണവും വിലകൂടിയ വസ്തുക്കളും കവര്‍ച്ച ചെയ്ത മോഷ്ടാക്കള്‍ പിടിയില്‍. തൃശൂര്‍ നെല്ലിക്കുന്ന് അറയ്ക്കല്‍ വീട്ടില്‍ ഷാജഹാന്‍ (37), കാളത്തോട് കൃഷ്ണാപുരം ഇരിങ്ങക്കോട്ടില്‍ വീട്ടില്‍ അനീഷ് എന്ന അഷറഫ് അലി (36) എന്നിവരാണ് പിടിയിലായത്.
രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?
നിരവധി വീടുകളുടെ വാതിലുകള്‍ തകര്‍ത്ത് അമ്പതോളം പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത കേസുകളിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഒല്ലൂര്‍ പൊന്നൂക്കരയില്‍ ഡോണ്‍രാജും കുടുംബവും കഴിയുന്ന പണിക്കാട്ട് വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 13 ന് വൈകുന്നേരമാണ് മോഷണം നടന്നത്. ഡോക്ടറെ കാണുന്നതിനായി വീടുപൂട്ടിപോയ വീട്ടുകാര്‍ രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.

വീടിന്റെ വാതിലുകളും അലമാരകളും തകര്‍ത്ത നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന മുപ്പത്തിരണ്ടോളം പവന്‍ സ്വര്‍ണാഭരണങ്ങളും വിലകൂടിയ സാധനങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. നാലുമാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ നിരവധി വീടുകളുടെ വാതിലുകളും മറ്റും തകര്‍ത്ത് മോഷണം നടത്തിയതായി സമ്മതിച്ചത്.
കഴിഞ്ഞ വര്‍ഷം പെരുമ്പിള്ളിശ്ശേരി സ്വദേശി ബാലകൃഷ്ണന്റെ വീട്ടിലും മോഷണം നടത്തി. വീടിനോട് ചേര്‍ന്ന് നിന്നിരുന്ന പേരമരത്തിലൂടെ വീടിനകത്തു കയറി അറുപത്തിനാല് ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. കഴിഞ്ഞ ജൂണില്‍ ഒല്ലൂക്കര ശ്രേയസ് നഗറില്‍ കാടംപറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളും വിലകൂടിയ വാച്ചുകളുമടക്കം ഒന്നരലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. ജനുവരിയില്‍ എടതിരുത്തിയിലുള്ള ബ്രഹ്മകുളം വീട്ടില്‍ ജോണിയുടെ വീട്ടില്‍നിന്നും അമ്പതിനായിരം രൂപയും വിലപ്പിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു.
ഈ മാസം കുന്നംകുളം ചിറമങ്ങനാട് ആയുര്‍വേദ ഡോക്ടറായ മാരായിക്കുന്നത്ത് സലീമിന്റെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളടക്കം മോഷണം നടത്തി. സിറ്റി പോലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്രയുടെ നിര്‍ദേശപ്രകാരം സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ബാബു കെ. തോമസ്, സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ രാജു, ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ്, എന്നിവരുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ എസ്.ഐ. സിനോജ,് സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ.ഐ. ഗ്ലാഡ്‌സണ്‍ ടി.ആര്‍, എ.എസ്.ഐമാരായ കെ.എ. മുഹമ്മദ് അഷ്‌റഫ്, എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, കെ.ബി. വിപിന്‍ദാസ്, എം.എസ.് ലിഗേഷ്, എ.എസ.ഐ. പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. സുദേവ്, എം. ഹബീബ്, വിനോദ്, സൂരജ്, ലിന്റോ, സുബീഷ് കുമാര്‍, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഗള്‍ഫില്‍ വരുമാനം കുറവ്
അറസ്റ്റിലായ നെല്ലിക്കുന്ന് സ്വദേശിയായ ഷാജഹാന്‍ ഗള്‍ഫിലായിരുന്നു. ജോലിയില്‍നിന്നും വരുമാനം കുറവാണെന്ന് പറഞ്ഞ് തിരിച്ചെത്തി. നാട്ടില്‍ വിവിധ ജോലികളുമായി കഴിഞ്ഞുവരികയായിരുന്നു. എന്നാല്‍ ആഡംബര ജീവിതത്തോടുള്ള ഭ്രമം ഇയാള്‍ പുലര്‍ത്തിയിരുന്നു. ഇതിന് പണം തികയാതെ വന്നപ്പോഴാണ് സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ അനീഷ് എന്നറിയപ്പെടുന്ന അഷ്‌റഫ് അലിയുമായി ചേര്‍ന്ന് മോഷണങ്ങള്‍ക്ക് പദ്ധതിയിട്ടത്. ഇവരുടെ പേരില്‍ മുന്‍പ് കേസുകളൊന്നും ഉണ്ടായിരുന്നില്ല. പെറ്റിക്കേസുപോലും ഇല്ലാത്തവരായിരുന്നു ഇരുവരും. ദുഃശീലങ്ങളൊന്നുമില്ലാത്ത ഇവര്‍ നാട്ടുകാരോട് അകലം പാലിച്ചിരുന്നു.
സിനിമയിലെ മോഷണ രംഗങ്ങള്‍ അനുകരിച്ച് കവര്‍ച്ച
ഇന്റര്‍നെറ്റിലും യൂട്യൂബിലും മോഷണ രംഗങ്ങളുള്ള സിനിമകള്‍ കണ്ടാണ് ഇവര്‍ കവര്‍ച്ചയ്ക്ക് പദ്ധതി തയാറാക്കിയത്. മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും ശേഖരിച്ച് പഠനം നടത്തി. പത്രവാര്‍ത്തകളില്‍നിന്നാണ് പാതിരാത്രിയും പുലര്‍ച്ചെയും വീടുകളില്‍ മോഷണം നടത്തിയാല്‍ വേഗത്തില്‍ പോലീസ് പിടികൂടുമെന്ന് മനസിലാക്കിയത്. അത്തരം കേസുകളില്‍ മോഷണമുതല്‍ കുറവാണെന്നും മനസിലാക്കി. വൈകിട്ട് വീടുകള്‍ പൂട്ടി പോകുന്നവര്‍ സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കനത്ത സുരക്ഷയില്‍ വെക്കാറില്ലെന്നും അലമാരകള്‍ പൂട്ടാറില്ലെന്നും നിഗമനത്തിലെത്തി.
ചിലപ്പോള്‍ താക്കോല്‍ അലമാരയില്‍ തന്നെ ഉണ്ടാകുമെന്നും ഉറപ്പിച്ചു. നേരത്തെ വീട്ടിലെത്തുന്നതിനാല്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സംശയമുണ്ടാകില്ലെന്നും മനസിലാക്കി. വാതിലുകളും അലമാരകളും തകര്‍ക്കാനും തെളിവുകള്‍ നശിപ്പിക്കാനും മോഷണത്തിന് ശേഷം രക്ഷപ്പെടാനുമുള്ള മാര്‍ഗങ്ങള്‍ അറിയുന്നതിനാണ് സിനിമകളും അനുബന്ധ രംഗങ്ങളും നിരീക്ഷിച്ചത്. ആര്‍ക്കും ഒരു സംശയവുമില്ലാതിരുന്ന ഇവരെ ഒരുമാസത്തെ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടുന്നത്. പ്രതികള്‍ മോഷ്ടിച്ച ആഭരണങ്ങളും വസ്തുക്കളും കണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.












Click it and Unblock the Notifications