Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക്: കാട് കയറാന്‍ ഇനിയും കാത്തിരിക്കണം, ആദ്യ ഘട്ടം ഫെബ്രുവരിയിൽ...

തൃശൂര്‍: പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ടം അടുത്ത ഫെബ്രുവരി മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആദ്യഘട്ട നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്ത് സന്ദര്‍ശനം നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 360 കോടി രൂപ മുതല്‍മുടക്കില്‍ രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തികള്‍ ജനുവരി മാസത്തോടെ ആരംഭിക്കും.

യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി

സംസ്ഥാന പദ്ധതി വിഹിതത്തില്‍നിന്ന് 30 കോടി ചെലവില്‍ നിര്‍മിക്കുന്ന നാലു കൂടുകളുടെയും അനുബന്ധ റോഡുകള്‍ , സന്ദര്‍ശക പാതകള്‍ തുടങ്ങിയവയുടെയും നിര്‍മാണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 112.1 കോടി രൂപയുടെ അനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചതായും മന്ത്രി പറഞ്ഞു. മൂന്നാം ഘട്ടത്തിലുള്ള 188 കോടി രൂപയുടെ വിശദമായ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. മൃഗ പരിചരണത്തിനായി 7.9 കോടി രൂപ ചെലവില്‍ ഹോസ്പിറ്റല്‍ സമുച്ചയം നിര്‍മിക്കും. ഇതിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

K Raju


മൂന്നുകോടി ചെലവില്‍ നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഭരണാനുമതി ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി വാട്ടര്‍ അഥോറിറ്റി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. പാര്‍ക്കിലേക്ക് അധികജലം ഉറപ്പുവരുത്തുന്നതിനായി നാലു ക്വാറികള്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2020ല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായി പാര്‍ക്ക് മാറുമെന്നും മുഴുവന്‍ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 20 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന പാര്‍ക്കിന് പൂര്‍ണമായ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ചടങ്ങില്‍ സംബന്ധിച്ച സ്ഥലം എം.എല്‍.എ. കൂടിയായ അഡ്വ. കെ. രാജന്‍ പറഞ്ഞു.

മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആവശ്യമായിവരുന്ന ഭാവിവികസനം കൂടി പരിഗണിക്കും. സന്ദര്‍ശനത്തിനുശേഷം നിലവില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനുമായി ഉന്നതാധികാരസമിതി യോഗം പുത്തൂരില്‍ ചേര്‍ന്നു. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുള്ള സന്ദര്‍ശനത്തില്‍ മന്ത്രി, എം.എല്‍.എ. എന്നിവരോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഉണ്ണിക്കൃഷ്ണന്‍, രജിത്ത്, വര്‍ഗീസ് കണ്ടംകുളത്തി, ശ്രീജ പ്രതാപന്‍, ആന്‍ഡ്രൂസ്, പി.ജി. ഷാജി , ശ്രീനിവാസന്‍, സൂ സ്‌പെഷല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ്, സി.സി.എഫ്. രാജേഷ് രവീന്ദ്രന്‍, ഡി.സി.എഫ്. ദീപ, ഡി.എഫ്.ഒ, സി.പി.ഡബ്ല്യു.ഡി. ചീഫ് എന്‍ജിനീയര്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ആശങ്ക മാറാതെ നാട്ടുകാര്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം സംബന്ധിച്ചു അധികൃതര്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുമ്പോഴും നാട്ടുകാര്‍ക്ക് ആശങ്ക വിട്ടുമാറുന്നില്ല. വി.എസ്. സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ നിര്‍മാണപ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതാണ് കാരണം. എട്ടുവര്‍ഷമായിട്ടും ഒന്നും എവിടെയുമെത്തിയിട്ടില്ല എന്ന അവസ്ഥയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുവോളജിക്കല്‍ പാര്‍ക്കിലെ ആദ്യഘട്ട കൂടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മാണം സമയബന്ധിതമാക്കാന്‍ പ്രത്യേകനിരീക്ഷണസംവിധാനമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നു.

സന്ദര്‍ശകര്‍ക്ക് ട്രാംവേ സംവിധാനം ഏര്‍പ്പെടുത്തുന്നതും സുപ്രധാനമാണ്. പ്രവേശന കവാടത്തിന്റെ 600 മീറ്റര്‍ പിന്നിലായി മുളങ്കാടിനുള്ളില്‍ കൂടുകള്‍ ഒരുക്കും. ആദ്യഘട്ടത്തില്‍ പക്ഷികള്‍ക്കും, കുരങ്ങന്‍മാര്‍ക്കുള്ള നാല് കൂടുകളാണ് ഒരുക്കുക. സി.പി.ഡബ്ല്യു.ഡിക്കാണ് നിര്‍മ്മാണ ചുമതല. ഓരോ കൂടുകള്‍ക്ക് സമീപവും മണ്ണിടിച്ചില്‍ തടയുന്നതിനായി കോണ്‍ക്രിറ്റ് ചുറ്റുമതില്‍ തീര്‍ക്കുന്നുണ്ട്. ഡിസംബറില്‍ തുടങ്ങുന്ന അടുത്ത ഘട്ടം നിര്‍മാണത്തില്‍ 14 കൂടുകളാണ് നിര്‍മിക്കുന്നത്. ചീങ്കണി, ഉരഗങ്ങള്‍, ഉഭയ ജീവികള്‍, കടുവ, പുലി,സിംഹം ,രാത്രി സഞ്ചാരി ജീവികള്‍ എന്നിവയുടെ കൂടുകളും പാര്‍ക്കിങ് സൗകര്യവുമാണ് ഒരുക്കുക.

വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ മുന്നുറോളം വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് തയ്യാറാക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ആഫീസും, മൃഗാശുപത്രിയും രണ്ടാം ഘട്ടത്തില്‍ ഒരുക്കും. റോഡ് വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പുത്തൂര്‍ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 360 കോടി മുതല്‍ മുടക്കില്‍ അന്തര്‍ ദേശീയ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 2020 ഓക്‌ടോബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു വ്യക്തമാക്കിയിട്ടുണ്ട്. നിവലിലെ തൃശൂര്‍ മൃഗശാല പുത്തൂരിലെ വനമേകളയിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടിയുടെ പുരോഗതി വിലയിരുത്തി. രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പതിനാല് കൂടുകളാണ് രണ്ടാംഘട്ടത്തില്‍ നിര്‍മ്മിക്കുക. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കൂടുകളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായശേഷമേ തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മൃഗങ്ങളെ പൂര്‍ണ്ണമായും പുത്തൂരിലേക്ക് മാറ്റുകയുള്ളു. സുവോളജിക്കല്‍ പാര്‍ക്കിന്റെ ഇലട്രിഫിക്കേഷന്‍ ടെന്‍ഡറും സെന്‍ട്രല്‍ പിഡബ്ല്യു ഡിയെ ഏല്‍പ്പിച്ചു. സുവോജിക്കല്‍ പാര്‍ക്കിലേക്ക് വെള്ളം ലഭ്യമാക്കുന്നതിനായി മണലിപുഴയില്‍നിന്നു പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. പ്രതിദിംന നാല് ലക്ഷം ലിറ്റര്‍ വെള്ളം പാര്‍ക്കിലെത്തിച്ച് ശുദ്ധികരിച്ച് വിതരണം ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+