അവധിക്കാലമായിട്ടും ആദിവാസികുട്ടികളുടെ വെള്ളം ചുമടിന് ശമനമില്ല; വയനാടിൽ സംഭവിക്കുന്നത്...
കല്‍പ്പറ്റ: കുടിവെള്ളക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന നിരവധി ആദിവാസി കോളനികളാണ് വയനാട്ടിലുള്ളത്. പൊഴുതന ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പിണങ്ങോട് ഊരംകുന്ന് കോളനി ഒരുദ്ദാഹരണം മാത്രം. കുന്നിറങ്ങി വെള്ളത്തിന് പോകുന്ന ആദിവാസി സ്ത്രീകള്‍ക്കൊപ്പം ചെറിയ കുടവുമായി എപ്പോഴും കുട്ടികളുമുണ്ടാവും. വെള്ളവുമായി കുന്നുകയറുമ്പോള്‍ ആ കുരുന്നുകള്‍ തളര്‍ന്നിരിക്കുന്നതും പതിവ് കാഴ്ച തന്നെ. വേനല്‍മഴ തിമര്‍ത്തുപെയ്താലോ, ഇനി വര്‍ഷകാലം നിറഞ്ഞുതുളുമ്പിയാലോ അവര്‍ക്ക് യാതൊരു കാര്യവുമില്ല.
കിണറോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ കുടിവെള്ളം കിട്ടണമെങ്കില്‍ കുന്നിറങ്ങണം. സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വയനാട്ടില്‍ കൂടുതലാണ്. പക്ഷേ ഊരംകുന്ന് കോളനിയിലെ കുട്ടികള്‍ അധ്യയനകാലത്ത് സ്‌കൂളിലെത്താത്തതിന് പിന്നില്‍ ഈ കുടിവെള്ളത്തിന്റെ കഥ കൂടിയുണ്ട്. മുതിര്‍ന്നവര്‍ രാവിലെ ജോലിക്ക് പോയാല്‍ വൈകിട്ടാണ് മടങ്ങിവരുക. ഈ ഇടസമയങ്ങളില്‍ കുഞ്ഞുകുടങ്ങളിലേന്തി അവര്‍ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ചുവെക്കും. വാര്‍ധക്യവും മറ്റ് രോഗങ്ങള്‍ കൊണ്ട് അവശരായവരും കുട്ടികളെ തന്നെ വിട്ടാണ് വെള്ളം കൊണ്ടുവരാറുള്ളത്. ഇന്നും അവരത് തുടരുന്നു.
2004 മെയ് 27ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് ഇവിടെ കുടിവെള്ള വിതരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു. പിന്നീട് വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങളും സജ്ജമാക്കി. എന്നാല്‍ ഈ വെള്ളം ഉപയോഗിക്കാനാവാത്ത വിധം മലിനമായിരുന്നു. പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വെള്ളം പരിശോധനക്കായി അയച്ചു. പരിശോധനാഫലത്തില്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പരിഹാരം കാണാനോ മറ്റൊരു കിണര്‍ കുഴിച്ച് കോളനിവാസികള്‍ക്ക് വെള്ളമെത്തിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല.
ഇതുകൊണ്ടൊക്കെ തന്നെ അഞ്ഞൂറും അറുനൂറും മീറ്ററോളം ദൂരത്തില്‍ കുന്നിറങ്ങി കുടിവെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് കോളനിവാസികളും കുട്ടികളും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച കുടിവെള്ള ടാങ്കിന് തൊട്ടടുത്തായി മാസങ്ങള്‍ക്ക് മുമ്പ് വില്ലേജ് അധികൃതര്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചിരുന്നെങ്കിലും അതും ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഗവര്‍ണര്‍ കനിഞ്ഞേ തീരു! ഞായറാഴ്ചകകം ബില്‍ ഒപ്പിട്ടില്ലേങ്കില്‍ പെടാപാട് വെറുതേയാകും!