Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്നത് 4130 പേര്‍; കാന്‍സര്‍, കിഡ്‌നി, മാനസികരോഗികളുടെ എണ്ണത്തില്‍ വര്‍ധന

കല്‍പ്പറ്റ: വയനാട്ടില്‍ വിവിധ രോഗം ബാധിച്ച് പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്നത് 4130 പേര്‍. വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലുള്ള വിവിധ യൂണിറ്റുകളിലൂടെയാണ് ഇത്രയും പേര്‍ക്ക് പരിചരണം നല്‍കിവരുന്നത്. ക്യാന്‍സര്‍, കിഡ്‌നി, മാനസികരോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. മതിയായ ചികിത്സാസൗകര്യത്തിന്റെ അഭാവം മൂലം ഇത്തരം രോഗങ്ങളുള്ളവര്‍ കടുത്ത ദുരിത്തിലാണുള്ളത്.

എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ മാത്രമാണ് കുറവുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ക്യാന്‍സര്‍രോഗം ബാധിച്ച 841 പേര്‍ക്കും, പക്ഷാഘാതം ബാധിച്ച 520 പേര്‍ക്കും, ബി.ഡി രോഗം ബാധിച്ച 132 പേര്‍ക്കും, പാരപ്ലീജിയ ബാധിച്ച 162 പേര്‍ക്കുമാണ് പരിചരണം നല്‍കുന്നത്. എച്ച്.ഐ.വി: 27, കിഡ്‌നി രോഗികള്‍: 316, വാര്‍ദ്ധക്യസഹരോഗികള്‍: 807, മാനസിക രോഗികള്‍: 412, മറ്റു രോഗങ്ങള്‍ ബാധിച്ച 913 എന്നിങ്ങനെയാണ് പാലിയേറ്റീവ് യൂണിറ്റുകളിലൂടെ പരിചരണം നല്‍കുന്നവരുടെ എണ്ണം.

Paliative care

ഭൂമി സംബന്ധവുമായി ബന്ധപ്പെട്ട നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ നിലവിലുള്ള ആശുപത്രികളില്‍ സൗകര്യം കൂട്ടണമെന്ന ആവശ്യമാണ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ക്ക് പറയാനുള്ളത്. വയനാടിന് ശേഷം പ്രഖ്യാപിച്ച മഞ്ചേരി, ഇടുക്കി, പാലക്കാട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ജില്ലയില്‍ ക്യാന്‍സര്‍ രോഗികളുടെയും, മാനസിക രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയും, അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്ക് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആസ്പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുമാണുള്ളത്.

ജില്ലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇത്തരം രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് അവര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ താലൂക്ക്-ജനറല്‍ ആസ്പത്രികളിലും ഡയാലിസിസ് സൗകര്യവും, മാനസിക രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രിയുണ്ടെങ്കിലും മതിയായ സൗകര്യങ്ങളില്ലാത്തത് കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ തടസമാവുകയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലെ പാലിയേറ്റീവ് കെയറുകള്‍ തന്നെയാണ് രോഗബാധിതകര്‍ക്ക് ഏറ്റവും വലിയ ആശ്രയം. രോഗപരിശോധന, മരുന്നു വിതരണം, സാന്ത്വന പരിചരണം, ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, ഭക്ഷ്യ കിറ്റ് വിതരണം, മറ്റു സഹായങ്ങള്‍ എന്നീ സഹായങ്ങള്‍ പാലിയേറ്റീവ് ക്ലിനിക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഒ.പികളിലൂടെയും, കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തി വിവിധ സാന്ത്വന പരിചരണങ്ങള്‍ ഹോംകെയറിലൂടെയും നടത്തിവരുന്നുണ്ട്.

നിര്‍ധനരായ മുഴുവന്‍ രോഗികള്‍ക്കും, ആവശ്യമായ മരുന്നുകള്‍ നല്‍കുന്നതിനൊപ്പം കിഡ്‌നിരോഗികള്‍ക്ക് സൗജന്യവും, സ്‌പോണ്‍സര്‍മാര്‍ മുഖേനയുള്ള ഡയാലിസിസ്, പ്രത്യേക സാമ്പത്തിക സഹായം, റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ ആവശ്യമായ ക്യാന്‍സര്‍ രോഗികള്‍ക്ക് യാത്രാ ചെലവ് എന്നിവയും പല യൂണിറ്റികളിലൂടെയും നല്‍കി വരുന്നുണ്ട്. പാലിയേറ്റീവ് കെയറുകളുടെ ഏകോപന സമിതിയായ വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ എട്ടിന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്താനിരിക്കുന്ന 16ാമത് ജില്ലാ വളന്റിയര്‍ സംഗമത്തിന്റെ ഭാഗമായി വയനാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഗികളുടെ കണക്കുകളും ജില്ലയുടെ പരാദീനതകളും അക്കമിട്ട് നിരത്തിയത്.

വളണ്ടിയര്‍ സംഗമത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. എട്ടിന് നടക്കുന്ന സംഗമം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഗഫൂര്‍ താനേരി അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ സി.എച്ച് സുബൈര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡോ.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സെമിനാറുകളില്‍ കോഴിക്കോട് ഐ.പി.എം ഡയരക്ടര്‍ ഡോ.സുരേഷ്‌കുമാര്‍, കെ.എം ബഷീര്‍ നിലമ്പൂര്‍, ഡോ.ജാബിര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പാലിയേറ്റീവ് കെയര്‍ സന്ദേശ വിളംബര റാലി നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഗഫൂര്‍ താനേരി, സി.എച്ച് സുബൈര്‍, വി.കെ അബൂബക്കര്‍, ജോസഫ് ജോണ്‍, ദേവേശന്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+