കുറുക്കന്‍മൂലയിലെ കടുവയെ കണ്ടെത്തി വനംവകുപ്പ്, മയക്കുവെടി ഉടന്‍ വെക്കും, നിരീക്ഷണത്തില്‍
കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് പകുതി ആശ്വാസം നല്‍കി വനംവകുപ്പിന്റെ നിര്‍ണായക പ്രഖ്യാപനം. കുറുക്കന്‍മൂലയില്‍ ഇരുപത് ദിവസത്തോളമായി നാട്ടുകാരെ മൊത്തത്തില്‍ വിറപ്പിക്കുന്ന കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചിരിക്കുകയാണ്. വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഒപ്പം മന്ത്രിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് കടുവയെ കണ്ടെത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കടുവ നിരീക്ഷണ വലയത്തില്‍ ഉണ്ടെന്ന് വനംവകുപ്പ് പറയുന്നു. ഉടന്‍ തന്നെ മയക്കുവെടി വെച്ച് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് പറയുന്നു.
വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍
കടുവ ഇതുവരെ ഇരുപതിലധികം വളര്‍ത്തുമൃഗങ്ങളെ കൊന്ന് കഴിഞ്ഞു. നാട്ടുകാര്‍ ആകെ ആശങ്കയിലാണ്. അത്യന്തം അപകടകാരിയായ ഈ കടുവ ജനങ്ങളെ ആക്രമിക്കില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്നും ഇവര്‍ ചോദിക്കുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കടുവയുള്ളത്. ഇതാണ് കടുവയെ കൂടുതല്‍ അപകടകാരിയായി മാറ്റുന്നത്. വന്യജീവികളെ കുടുക്കാന്‍ നാട്ടുകാര്‍ ഒരുക്കിയ കുടുക്കില്‍പ്പെട്ടാണ് കടുവയ്ക്ക് മുറിവേറ്റതെന്നാണ് സൂചന. ഇതോടെ ഈ കടുവയ്ക്ക് കാട്ടില്‍ ഇരതേടാനാവാത്ത അവസ്ഥയാണ്. അതോടെ ജനവാസ മേഖലയില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്. എളുപ്പത്തില്‍ മൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കുമെന്നതാണ് കടുവ ജനവാസ മേഖലയില്‍ തന്നെ തുടരാന്‍ കാരണം.
കഴിഞ്ഞ ദിവസം കുറുക്കന്‍മൂലയില്‍ സംഘര്‍ഷമുണ്ടാവുകയും, അതിനിടെ നാട്ടുകാര്‍ക്ക്് നേരെ കത്തിയൂരിയ വനപാലകനെതിരെ കേസെടുക്കുകയും ചെയ്തു. കടുവ ട്രാക്കിംഗ് ടീമിലെ ഹുസൈല്‍ കല്‍പ്പൂരിനെതിരെ നാട്ടുകാരെ തടഞ്ഞുവെച്ച് മര്‍ദിച്ചെന്ന പരാതിയിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. വനംവകുപ്പിന്റെ പരാതിയില്‍ നേരത്തെ നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം പുതിയിടത്ത് വിദ്യാര്‍ത്ഥിനിയായ മിഥുല മനോജ് കടുവയെ നേരില്‍ കണ്ട വിവരം വനപാലകരെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയിട്ടും കടുവയെ പിടിക്കാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ഒആര്‍ കേളു അടക്കം സ്ഥലത്തെത്തിയതോടെ സമ്മര്‍ദം വനംവകുപ്പിലേക്ക് എത്തുകയായിരുന്നു. കത്തിയൂരുന്ന ദൃശ്യവും കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുന്ന ദൃശ്യവുമെല്ലാം വലിയ വിവാദമാണ് ഉണ്ടാക്കിയത്. നേരത്തെ ആടുകളെ ഇരയായി വെച്ച് മുമ്പ് സ്ഥാപിച്ച അഞ്ച് കൂടുകളിലും കടുവ കയറാന്‍ കൂട്ടാക്കിയിരുന്നില്ല. ഇന്നലെ ഒരു കൂട് പുതിയിടത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. കടുവയെ മയക്കുവെടി വെച്ച് പിടിക്കാനായി രണ്ട് സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ ഇരുന്നൂറോളം വരുന്ന സംഘം പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം വിദ്യാര്‍ത്ഥിനിയായ മിഥുല കടുവയെ കണ്ടതിന്റെ ഷോക്കിലാണ്. ഡ്രോണുകളുടെയും ക്യാമറകളുടെയും കണ്ണുവെട്ടിച്ച് നാട്ടിലിറങ്ങിയ കടുവയെ നേരിട്ട് കണ്ടത് മിഥുലയായിരുന്നു. തൃശൂരില്‍ പിജി പ്രവേശനത്തിനായി പോയി ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ തിരിച്ച് വരുന്നതിനിടെയാണ് പുതിയിടത്തിനടുത്ത് വെച്ച് മിഥുല കടുവയെ കണ്ടത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്നു കടുവ പതിയെ താഴെയുള്ള വഴിയിലേക്ക് നീങ്ങുകയായിരുന്നു. വിവരം കൗണ്‍സിലറെ ഉടന്‍ തന്നെ അറിയിച്ചു. എന്നാല്‍ വനപാലകര്‍ എത്തിയത് കടുവയെ പിടിക്കാനുള്ള സൗകര്യങ്ങളോടെയല്ലെന്ന് മിഥുല പറയുന്നു.
കഴിഞ്ഞ ദിവസം തന്നെ എട്ടോളം ഡിവിഷനുകളില്‍ നിരോധനാജ്ഞയുടെ പ്രഖ്യാപിച്ചിരുന്നു. കടുവയെ പിടിക്കുന്നത് വരെ ഇത് തുടരും. നാട്ടുകാരും വനംവകുപ്പും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനാല്‍ കടുവയെ എത്രയും പിടിക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരും അത്യാവശ്യമാണ്. കടുവയെ എപ്പോള്‍ മയക്കുവെടി വെക്കുമെന്ന് മാത്രം ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടില്ല. നേരത്തെ കുങ്കിയാനകളെ വരെ ഉപയോഗിച്ച് ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു എന്നാല്‍ കാര്യമായൊന്നും നടന്നിരുന്നീില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനും വരാനും പോലീസിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം രാത്രിയില്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പ് വരുപത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്