കുറുക്കന്‍മൂലയില്‍ കടുവയുടെ പൊടിപോലുമില്ല, ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി തിരച്ചിലും പരാജയം
മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയെയും സമീപ പ്രദേശങ്ങളെയും വിറപ്പിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ പരാജയം. കാട്ടിലും നാട്ടിലുമെല്ലാം ഇളക്കി മറിച്ചുള്ള തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. 26 ദിവസം പിന്നിട്ടും കടുവയെ പിടിക്കാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. കടുവ ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ അടക്കം കുടുങ്ങിയിട്ടുണ്ട്. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളില്‍ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചാണ് തിരഞ്ഞത്. എന്നാല്‍ കടുവയെ കാണാന്‍ പോലും സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയിരുന്നുവെങ്കിലും ഫലം കണ്ടിട്ടില്ല.
മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍
കഴിഞ്ഞ ദിവസം മയക്കുവെടി സംഘങ്ങളും, കുങ്കിയാനകളുമൊക്കെ ചേര്‍ന്ന് ഉള്‍ക്കാട്ടിലേക്ക് ഇറങ്ങി കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിട്ടായിരുന്നു തിരച്ചില്‍ നടത്തിയത്. എന്നിട്ടും കടുവ കാണാമറയത്ത് തന്നെയായിരുന്നു. വൈകീട്ട് ഇരുട്ടുന്നത് വരെ ഇവര്‍ തിരച്ചില്‍ നടത്തിയിരുന്നു. വനത്തില്‍ കടുവ സഞ്ചരിച്ച വഴിയില്‍ കഴുത്തിലെ മുറിവില്‍ നിന്ന് ഇറ്റ് വീണ ചോരയും കണ്ടെത്തിയിരുന്നു. ഈ വനമേഖലയില്‍ എവിടെയെങ്കിലും കടുവ ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് ഇവര്‍ തിരച്ചില്‍ നടത്തിയത്. നേരത്തെ കടുവ കാട്ടിനുള്ളില്‍ കിടന്നതിന്റെയും നടന്നതിന്റെയും പാടുകള്‍ കണ്ടെത്തിയിരുന്നു. ഇത്തവണ അതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല.
കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചത് അടക്കമുള്ള 68 ക്യാമറകളാണ് കടുവയെ കണ്ടെത്താനായി സ്ഥാപിച്ചിരിക്കുന്നത്. കടുവയുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളില്‍ ദേവട്ടം, കാവേരിപൊയില്‍, ഭാഗങ്ങളിലുണ്ടായിരുന്നു. ഇവിടെയെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് കുങ്കിയാനകളും മൂന്ന് ഡ്രോണുകള്‍ ഇവിടെ തിരച്ചിലിനായി ഉണ്ട്. പൊന്തക്കാടുകളും മുള്ളുകളും നിറഞ്ഞ കാട്ടുവഴികളാണ് വെട്ടിത്തെളിച്ചത്. 17 വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ കൊന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി കടുവ വളര്‍ത്ത് മൃഗങ്ങളെയൊന്നിനെയും പിടിച്ചിട്ടില്ല. കഴുത്തിന് പരിക്കേറ്റ കടുവ അവശനിലയിലാണെന്നും അഭ്യൂഹമുണ്ട്. വനംവകുപ്പിന്റെ തിരച്ചില്‍ പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കടുവയുടെ സഞ്ചാരപാത അടക്കം കണ്ടെത്താനാണ് റിയല്‍ ടൈം സിസിടിവി അടക്കം സ്ഥാപിച്ചത്. കടുവയുടെ ചിത്രം ലഭിച്ചാല്‍ ആ പ്രദേശത്ത് ട്രക്കിംഗ് ടീം തിരച്ചില്‍ നടത്തും. എന്നാല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മുട്ടങ്കരയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വളര്‍ത്തു മൃഗങ്ങളെ പിടിക്കാനെത്തുന്ന കടുവയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. നിലവില്‍ വയല്‍പ്രദേശത്ത് മാത്രമാണ് കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ളത്. മുട്ടങ്കരയില്‍ വന്ന് കടുവ എങ്ങോട്ടാണ് പോയതെന്ന് എന്ന് അതുകൊണ്ട് വ്യക്തമല്ല. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് കണ്ടെത്തുക അസാധ്യമായി മാറിയിരിക്കുകയാണ്. ഇതോടെയാണ് ക്യാമറകള്‍ വെച്ചത്.
നേരത്തെ ഇതേ ക്യാമറകളിലാണ് കഴുത്തിന് മുറിവേറ്റ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കടുവയെ കാണാതെ മയക്കുവെടി വെക്കാനും സാധിക്കില്ല. മൂന്ന് സംഘങ്ങളാണ് മയക്കുവെടി വെക്കാനായി മേഖലയില്‍ ഉള്ളത്. ചെറൂരിലും പുതിയിടത്തും മാത്രമാണ് പ്രദേശവാസികള്‍ കടുവയെ കണ്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച്ച ബേഗൂര്‍ വനമേഖലയിലെ കാട്ടിക്കുളംഭാഗത്താണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചത്. വൈകാതെ കടുവ പിടിയിലാകുമെന്ന് കരുതിയെങ്കിലും പലയിടത്തേക്കുമായി മുങ്ങുകയായിരുന്നു. കാട്ടില്‍ ഇര തേടാന്‍ സാധിക്കാത്ത കടുവ തീര്‍ച്ചയായും ഇനിയും നാട്ടിലേക്ക് ഇറങ്ങുമെന്ന് തന്നെയാണ് വനംവകുപ്പ് കരുതുന്നത്.
കഴിഞ്ഞ മാസം 28നാണ് കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവാ ഭീതി തുടങ്ങുന്നത്. 27 ദിവസത്തിനിടെയാണ് 17 വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നത്. അതേസമയം നാട്ടുകാര്‍ ആകെ രോഷത്തിലാണ്. വനംവകുപ്പ് ഇന്നും തിരച്ചില്‍ തുടരുമെന്നാണ് പറയുന്നത്. ബത്തേരി രൂപത അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. കടുവാ ഭീതിക്ക് പുറമേ രാത്രികാലങ്ങളില്‍ കാട്ടാനക്കൂട്ടവും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്നതും മറ്റൊരു തലവേദനയാണ്. ഇതെല്ലാം പരിഹരിക്കേണ്ട വനംവകുപ്പ് ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നുവെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
രാഹുല്‍ 2022ല്‍ എത്തും, ബ്ലോക് തലം മുതല്‍ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മാറ്റം ഉറപ്പ്
Recommended Video