പ്രളയം മൂലം ചിലവ് കുറച്ച് നടത്തിയ സ്‌കൂള്‍ കലോത്സവത്തിന് ഹര്‍ത്താലുണ്ടാക്കിയ നഷ്ടം ലക്ഷങ്ങള്‍; പാഴായത് 2500 പേര്‍ക്കുള്ള ഭക്ഷണം
കല്‍പ്പറ്റ: അതിശക്തമായ പ്രളയക്കെടുതി നേരിട്ട സംസ്ഥാനത്ത് ചിലവ് കുറച്ച് നടത്തിയ സ്‌കൂള്‍ കലോത്സവത്തിന് വിനയായി ഹര്‍ത്താല്‍. ഹര്‍ത്താലിലെ തുടര്‍ന്ന് കലോത്സവം തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചെങ്കിലും ശനിയാഴ്ച വടുവഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിച്ചേര്‍ന്നത് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച ജില്ലാകലോത്സവത്തില്‍ നിരവധി മത്സരങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചെയോടെയായിരുന്നു.
സംസ്ഥാനത്ത് വരാൻ പോകുന്നത് പ്രളയത്തെ അതിജീവിക്കുന്ന റോഡുകൾ: ഒരോ നിയോജകമണ്ഡലത്തിലും 50 റോഡുകള്‍ വീതം
ഈ മത്സരം കഴിഞ്ഞ് നേരം വെളുത്ത് പോകാനൊരുങ്ങിയവര്‍ക്ക് ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനം കിട്ടാതായതും ദുരിതം ഇരട്ടിപ്പിച്ചു. വെള്ളിയാഴ്ച മത്സരം തുടങ്ങാന്‍ വൈകിയതാണ് പലയിനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നത്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളെയുമായെത്തിയ നിരവധി അധ്യാപകരും രാത്രിയില്‍ കലോത്സവം നടക്കുന്ന വടുവഞ്ചാല്‍ സ്‌കൂളില്‍ കുടുങ്ങിപ്പോയിരുന്നു.

മത്സരാര്‍ത്ഥികള്‍ക്കും മറ്റുമായി കലോത്സവനഗരിക്ക് സമീപത്തുള്ള പള്ളികളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങളിലുമായാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. പലരും നേരം വെളുത്ത ശേഷമാണ് ഹര്‍ത്താലാണെന്നറിയുന്നത്. അതേസമയം, ചിലവു കുറച്ച് നടത്തിയ കലോത്സവത്തിന് ഹര്‍ത്താലുണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടമാണ്. പുലര്‍ച്ചെ തന്നെ 2500 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. വെള്ളിയാഴ്ച ഭക്ഷണം തികയാതെ വന്നതും നിരവധി പരാതികളും നേരിയ സംഘര്‍ഷവുമുണ്ടായിരുന്നു.
ഇതിന് പരിഹാരം കാണുന്നതിനായാണ് സംഘാടകര്‍ അതിരാവിലെ തന്നെ ഭക്ഷണം തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ ഉച്ചഭക്ഷണത്തിനുള്ള കറികളും, ചോറുമടക്കം തയ്യാറായിരുന്നു. കലോത്സവത്തിനായി വിവിധ സ്റ്റേജുകള്‍ക്കായി എടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സ്, കസേരയടക്കമുള്ള സാധനസാമഗ്രികള്‍, വിധികര്‍ത്താക്കളുടെയും മറ്റും സാധനങ്ങള്‍ എന്നിവക്കെല്ലാം അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരും. രാവിലെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വടുവഞ്ചാലിലും മറ്റും വാഹനങ്ങള്‍ തടയുകയും കടകമ്പോളങ്ങള്‍ അടപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications