വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം, വിനോദസഞ്ചാരികളടക്കം വലഞ്ഞു
കല്‍പ്പറ്റ: ബി ജെ പി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ പൂര്‍ണം. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ഭയന്ന് നിരത്തുകളില്‍ കാര്യമായി സ്വകാര്യവാഹനങ്ങള്‍ ഇറങ്ങിയില്ല. ജില്ലാആസ്ഥാനമായ കല്‍പ്പറ്റയില്‍ 99 ശതമാനം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പിണങ്ങോട് ജംങ്ഷനിലടക്കം ഏതാനം തട്ടുകടകളല്ലാതെ കല്‍പ്പറ്റയില്‍ മറ്റൊന്നും പ്രവര്‍ത്തിച്ചില്ല.
അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ, ലജ്ജയുണ്ടെങ്കിൽ രാഹുല്‍ മാപ്പ് പറയണം
അതേസമയം, മറ്റ് ഹര്‍ത്താലുകളില്‍ നിന്നും വിഭിന്നമായി ഇത്തവണ ജനരോഷം ശക്തമായിരുന്നു. ബി ജെ പി ഇടക്കിടെ നടത്തുന്ന ഹര്‍ത്താലുകളില്‍ മനം മടുത്തായിരുന്നു പലരുടെയും രോക്ഷപ്രകടനം. നേരത്തെ തീരുമാനിച്ചിരുന്ന ചില പരിപാടികള്‍ സ്‌കൂളിലും മറ്റും മുടക്കമില്ലാതെ നടന്നു. വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിദേശ വിനോദ സഞ്ചാരികളടക്കം ഹര്‍ത്താലില്‍ വലഞ്ഞു.
വെള്ളവും ഭക്ഷണവും കിട്ടാതെ വിദേശ വിനോദസഞ്ചാരികളടക്കം ദുരിതത്തിലായി. ഇത്തവണത്തെ ഹര്‍ത്താലില്‍ ബിജെപി അണികള്‍ക്കിടയിലും വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. സാധാരണഹര്‍ത്താലില്‍ നിന്നും വിഭിന്നമായി പ്രവര്‍ത്തകര്‍ ടൗണുകളിലിറങ്ങി കടകളപ്പിക്കാനോ വാഹനം തടായാനോ ഭൂരിഭാഗം പ്രദേശങ്ങളിലും ആരുമുണ്ടായിരുന്നില്ല. രാവിലെ ആറ് മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ മാനന്തവാടി താലൂക്കില്‍ സ്വകര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി.
വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. ഹോട്ടലുകള്‍ എല്ലാം അടഞ്ഞതോടെ ലോഡ്ജുകളിലും പുലര്‍ച്ചെയുള്ള ബസില്‍ ടൗണിലെത്തിയവരും കുടുങ്ങി. കര്‍ണാടകയിലേക്ക് പോകുന്നതിന് കൈ കുഞ്ഞുമായി എത്തിയ നിരവധി സ്ത്രീകളും പ്രഥമിക കൃത്യം പോലും നിര്‍വഹിക്കാന്‍ കഴിയാതെ വിഷമത്തിലായി. ക്രിസ്തുമസ് പരീക്ഷ നടക്കുന്ന സമയത്ത് നടത്തിയ ഹര്‍ത്താല്‍ വിദ്യാര്‍ത്ഥികളെയും വലച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
കടകമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. വാഹനങ്ങള്‍ തടയാന്‍ സമരാനുകൂലികള്‍ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍ നിന്നും പുലര്‍ച്ചെ മൂന്ന് മണിക്കുള്ള കോഴിക്കോട്ടേക്കുള്ള ബസും, ആറ് മണിയുടെ കോയമ്പത്തൂര്‍ ബസും മാത്രമാണ് സര്‍വ്വീസ് നടത്തിയത്. കൂടാത്രെ ബാംഗ്ലൂരില്‍ നിന്നും ,മൈസൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന അഞ്ച് ബസുകള്‍ പോലീസ് സംരക്ഷണത്തില്‍ സര്‍വ്വീസ് നടത്തിയതല്ലാതെ ബത്തേരി ഡിപ്പോയില്‍ നിന്നും മറ്റ് സര്‍വ്വീസുകളൊന്നും നടത്തിയില്ല. രാവിലെ 66 സര്‍വ്വീസുകളാണ് ഇവിടെ നിന്നും നടത്തേണ്ടിയിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ 90 ശതമാനവും ഡ്യൂട്ടിക്ക് ഹാജരായിരുന്നു. അക്രമസംഭവങ്ങളൊന്നും ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യെപ്പെട്ടിട്ടില്ല.