ടി സിദ്ധീഖിന് കല്‍പ്പറ്റ നല്‍കിയാല്‍ മൂന്നുമണ്ഡലങ്ങളിലും തോല്‍പ്പിക്കും;മുന്നറിയിപ്പുമായി പോഷക സംഘടന
കല്‍പറ്റ: യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ഏറ്റവും വലിയ കീറാമുട്ടിയായിരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കല്‍പറ്റ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചുള്ള തര്‍ക്കം കോണ്‍ഗ്രസിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കാണ് വഴി വെച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ള വ്യക്തികളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് വയനാട് ജില്ല കോണ്‍ഗ്രസ് ഘടകം ഉയര്‍ത്തുന്നത്. ഇതിനിടയിലാണ് തങ്ങള്‍ക്ക് കൂടി താല്‍പര്യമുള്ള വ്യക്തിയെ പരിഗണിക്കണമെന്ന ആവശ്യവുമായി സഭയും രംഗത്ത് എത്തുന്നത്. ഇതിനിടയില്‍ വിമത സ്വരവുമായി പോഷക സംഘടനയും മുന്നോട്ട് വന്നിരിക്കുകയാണ്.
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ
എ ഗ്രൂപ്പ് നോമിനി
കെപിസിസി വൈസ് പ്രസിഡന്‍റും എ ഗ്രൂപ്പ് നോമിനിയുമായ ടി സിദ്ധീഖിനെയാണ് മണ്ഡലത്തില്‍ കാര്യമായി പരിഗണിക്കുന്ന നേതാവ്. എന്നാല്‍ സിദ്ധീഖിനെതിരായ വികാരം ജില്ലാ നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. മൂന്ന് മണ്ഡലങ്ങള്‍ ഉള്ള വയനാട്ടിലെ ഏക ജനറല്‍ സീറ്റാണ് കല്‍പറ്റ.
അതൃപ്തി
ഇവിടേക്ക് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാതെ പുറത്ത് നിന്നുള്ള ആളെ കൊണ്ടുവരുന്നതിലെ അമര്‍ഷമാണ് ജില്ലാ നേതാക്കള്‍ക്ക് ഉള്ളത്. കെപിസിസി വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ കെസി റോസക്കുട്ടി, മുന്‍ ഡിസിസി പ്രസിഡന്‍റ് എന്നിവര്‍ അതൃപ്തി രഹസ്യമാക്കിയില്ല. പോഷക സംഘടനകളായ കര്‍ഷക കോണ്‍ഗ്രസും കെകെഎന്‍ടിസിയും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.
കല്‍പ്പറ്റയിലേക്ക്
ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയിലേക്ക് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ധീഖിനെ പരിഗണിച്ചാല്‍ മൂന്നുമണ്ഡലങ്ങളിലും യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങുമെന്ന് കെകെഎന്‍ടിസി മുന്നറിയിപ്പ് നല്‍കിയത്. സംഘടനയുടെ ജില്ലാ കമ്മറ്റിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
പോഷക സംഘടനകളില്‍
ഒരു തരത്തിലും സിദ്ധീഖ് എന്ന നേതാവിന് എതിരേയല്ല ഇത്തരമൊരു നീക്കം. ജില്ലയിലെ നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാന്‍ വേണ്ടിയാണ് തങ്ങളുടെ ശ്രമമെന്നും പോഷക സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നു. 13 മണ്ഡലങ്ങള്‍ ഉള്ള സ്വന്തം ജില്ലയില്‍ മത്സരിക്കാതെ ടി സിദ്ധീഖ് വയനാട് ജില്ലയിലേക്ക് ചുരം കയറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറയുന്നു.
യോഗ്യരായ നിരവധി നേതാക്കള്‍
കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ യോഗ്യരായ നിരവധി നേതാക്കള്‍ വയനാട് ജില്ലയിലുണ്ട്. അവര്‍ അവസരം നിഷേധിച്ച് ആരും ചുരം കയറി ഇങ്ങോട്ട് വരേണ്ടതല്ല. അങ്ങനെ ആരെയെങ്കിലും നേതൃത്വം കെട്ടി ഇറക്കിയാല്‍ കല്‍പറ്റയില്‍ മാത്രമല്ല, മറ്റു നിയോജകമണ്ഡലങ്ങളിലും ശക്തമായി പ്രതികരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാനത്ത് ഒരിടത്തും പരിഗണന നല്‍കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നേരത്തെ സംസ്ഥാനയുടെ സംസ്ഥാന പ്രസിഡന്‍റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും രാജിവെച്ചിരുന്നു.
തെറ്റ് തിരുത്തണം
സംസ്ഥാന പ്രസിഡന്‍റിന് പിന്തുണ പ്രഖ്യാപിച്ചാണ് കര്‍ഷ കോണ്‍ഗ്രസിന്‍റെ വയനാട് ജില്ലാ കമ്മറ്റിയും ഒന്നടങ്കം രാജിവെച്ചത്. കല്പറ്റയില്‍ പുറത്തുനിന്ന് സ്ഥാനാര്‍ഥിയെ കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്നും രാജിവെച്ച ജില്ലാ പ്രസിഡന്റ് ജോഷി സിറിയക് പറഞ്ഞു. തെറ്റ് തിരുത്താന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ രാജിവെച്ചവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
മുസ്ലിം ലീഗിന്
എതിര്‍പ്പുകള്‍ ശക്തമായതോടെ ടി സിദ്ധീഖിന് അവസരം നിഷേധിക്കപ്പെടുമെന്നാണ് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇതോടെ സഭയുടെ കൂടെ ആവശ്യം പരിഗണിച്ചുള്ള സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തില്‍ മുസ്ലിം ലീഗിന് കടുത്ത എതിര്‍പ്പുണ്ട്.
ചെന്നിത്തലയോട്
ടി സിദ്ധീഖിന് അവസരം നിഷേധിച്ച് സഭാ നേതൃത്വത്തിന്‍റെ താല്‍പര്യത്തിന് മുന്‍ഗണന കൊടുത്താല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന വികാരവും ഒരുവിഭാഗം ലീഗ് നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തങ്ങളുടെ പ്രതിഷേധം മുസ്ലിം ലീഗ് നേതാക്കളും അറിയിച്ചിട്ടുണ്ട്.
വിജയസാധ്യത
അതേസമയം, വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സ്വാഭാവികമായ കാലതാമസം മാത്രമാണ് കല്‍പ്പറ്റയില്‍ ഉള്ളതെന്നാണ് ഡിസിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നത്. ബത്തേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ് ഇദ്ദേഹം. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം
Recommended Video