കാട്ടാന അതിർത്തിയിലേക്ക് നീങ്ങുന്നതായി വിവരം; കർണാടകയിലെത്തിയാൽ മയക്കുവെടി വെയ്ക്കില്ല
മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബേലൂർ മക്ന കർണാടക അതിർത്തി മേഖലയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ഉള്ള ആന നാഗർഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.
കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗർഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോ മീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേ സമയം ഈ ആന കർണാടകയിൽ എത്തിയാൽ മയക്ക് വെടി വെയ്ക്കില്ലെന്ന് കർണാടക വനം വകുപ്പ് അറിയിച്ചു.

നാഗർ ഹോളെ ടൈഗർ റിസർവറിലേക്ക് ആന സ്വമേധയാ എത്തുമെങ്കിൽ അത് നല്ല കാര്യമാണെന്ന് കർണാടക പി സി സി എഫ് സുഭാഷ് മാൽഖഡെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർണാടക വനംവകുപ്പിന്റെ ഫീൽഡ് ഓഫീസർമാർ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയ ആന നാഗർ ഹോളെയിൽ എത്തിയാൽ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികൾ തുടരുമെന്നും കർണാടക പി സി സി എഫ് പറഞ്ഞു.
അതേ സമയം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് അൽഫോൻസാ ദേവലയത്തിന്റെ സെമിത്തേരിയയിൽ ആണ് സംസ്ക്കാരം. ശനിയാഴ്ച രാത്രി എട്ടരയോടെ ആണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. അതിന് ശേഷം 10 മണിയോടെ മൃദേഹം വീട്ടിലെത്തിച്ചു. അജീഷിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. ഭാര്യയ്ക്ക് ജോലി നൽകും.
ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവർ ആയി അജീഷ് ( 41) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7. 30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണ് കാട്ടാന എത്തിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ്. ഇതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു.
ആനയിറങ്ങിയ സാഹചര്യത്തിൽ മാനന്തവാടിയിലെ 4 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കുറുവ, കുറുക്കന്മല, പയ്യമ്പള്ളി , കാടൻ കൊല്ലി ഡിവിഷനുകളിലാണ് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.












Click it and Unblock the Notifications