Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റുകളുടെ സ്ഥിരം താവളമായി വയനാട്: കേസുകള്‍ നിരവധി; ഒരാളെ പോലും പിടികൂടാനാവാതെ സേന; രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ

കല്‍പ്പറ്റ: പോലീസും തണ്ടര്‍ബോള്‍ട്ടും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവാത്ത മാവോയിസ്റ്റുകള്‍ വയനാട്ടിലെ പൊതുനിരത്തുകളിലിറങ്ങി പോസ്റ്റര്‍പതിച്ചിട്ടും, പ്രകടനം നടത്തിയിട്ടും ഒരാളെ പോലും പിടികൂടാനാവാത്ത നാണക്കേടിലാണ് അധികൃതര്‍. പരിശീലനം സിദ്ധിച്ച തണ്ടര്‍ബോള്‍ട്ടുള്‍പ്പെടെയുള്ള സ്ഥിരം അന്വേഷണസംഘങ്ങള്‍ പരിശോധന തുടരുന്നതിനിടയിലാണ് വയനാട്ടില്‍ മാവോയിസ്റ്റുകള്‍ താവളമാക്കുന്നത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ 44-ല്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ മൂന്ന് വനിതകളുള്‍പ്പെടെയുള്ള ആറംഗ മാവോയിസ്റ്റ് സംഘമെത്തുകയും, മുദ്രാവാക്യം വിളിച്ച് ലഘുലേഖാവിതരണവും, പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രകടനം നടത്തുകയും ചെയ്തു.

Poster

സിപിഎം വര്‍ഗ്ഗവഞ്ചകരെ തിരിച്ചറിയുക, യഥാര്‍ത്ഥ മാവോയിസ്റ്റ് ബദലിനായി പൊരുതുക, എല്ലാ അധികാരവും കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സായുധ-കാര്‍ഷിക-വിപ്ലവ പാതയില്‍ അണിനിരക്കുക, വാസുവിനെ വിചാരണ ചെയ്ത് ശിക്ഷിക്കുക, അനില്‍കുമാറിന്റെ മരണം സഹകരണ ബാങ്കും സിപിഎമ്മും ചേര്‍ന്ന് നടത്തിയ ആസൂത്രിത കൊലപാതകം, അനൂട്ടിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് തുടങ്ങിയവയാണ് മാവോയിസ്റ്റുകള്‍ പതിച്ച പോസ്റ്ററുകളിലുണ്ടായിരുന്നത്.

പൊലീസ് സ്റ്റേഷന് സമീപത്ത് പോലും മാവോയിസ്റ്റുകളെത്തിയിട്ടും അവരിലേക്കെത്താന്‍ സേനാവിഭാഗങ്ങള്‍ക്ക് സാധിക്കുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തത് 24 മണിക്കൂറിന് ശേഷമാണെന്നതാണ് ഏറ്റവും വലിയ കൗതുകം. മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നിരവധി തവണ 2018 സെപ്റ്റംബര്‍ 25ന് അര്‍ധരാത്രിയാണ് പൂക്കോട് വെറ്ററിനറി കോളജ് കവാടത്തില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. ജില്ലയില്‍ ആദ്യമായാണ് അന്ന് കോളജ് കവാടത്തിനരുകില്‍ സ്‌ഫോടകവസ്തു സ്ഥാപിച്ചത്. ഈ സംഭവം നടന്ന സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ 15 വരെ പത്തിലധികം തവണ വയനാടിന്റെ വിവിധഭാഗങ്ങളില്‍ മാവോയിസ്റ്റുകളെ കണ്ടതായി ദൃക്‌സാക്ഷികള്‍ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താദ്യമായി പൊലീസിന് നേരെ മാവോയിസ്റ്റ് വെടിവെപ്പും വയനാട്ടിലുണ്ടായി.

Maoist poster

മാവോയിസ്റ്റുകളുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടെങ്കിലും ഒരാളെ പോലും പിടികൂടാനാവാത്തത് വനാര്‍ത്തികളിലെ ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആഴ്ചകള്‍ തോറും മാവോയിസ്റ്റുകള്‍ കോളനി സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ടെന്നും, ജില്ലയിലെ ആനുകാലിക സംഭവങ്ങളെല്ലാം മനസ്സിലാക്കുന്നുണ്ടെന്നും ഇടക്കിടെ പുറത്തിറക്കുന്ന കനല്‍പാതയെന്ന മാവോയിസ്റ്റ് ബുള്ളറ്റിന്‍ വ്യക്തമാക്കുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം പലിയിടത്തും സ്ഥിരീകരിക്കുന്നതിന് പിന്നാലെയാണ് ഇത്തരം ലഘുലേഖകളും, ബുള്ളറ്റിനുകളും പുറത്തിറക്കുന്നത്.

യു എ പി എ ചുമത്തി കേസെടുത്തിട്ടും പിടികൂടാനാവുന്നില്ല

കനത്തമഴയില്‍ ഉരുള്‍പൊട്ടലുണ്ടായി പുനരധിസിപ്പിക്കപ്പെട്ട പിലാക്കാവ് പഞ്ചാരക്കൊല്ലിയിലും നാലംഗ മാവോവാദികളെത്തിയിരുന്നു. തലപ്പുഴ ചുങ്കത്ത് സ്ത്രീ ഉള്‍പ്പെടെ ആയുധധാരികളായ അഞ്ചംഗ മാവോസംഘമെത്തി മുദ്രാവാക്യം വിളിക്കുകയും വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്രളയം നേരിടുന്നതില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാണെന്നും സന്നദ്ധസംഘടനകളുടെ ഇടപെടലുകളാണ് ദുരിതമകറ്റിയതെന്നും പോസ്റ്ററുകളില്‍ എഴുതിയിരുന്നു.

Thalapuzha

കഴിഞ്ഞ മാസം മേപ്പാടിക്കടുത്ത കള്ളാടി തൊള്ളായിരം കണ്ടിയില്‍ ആയുധവുമായെത്തിയ മാവോയിസ്റ്റ് സംഘം മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. വടക്കേ വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനം അതിരിടുന്ന നിരവധി ആദിവാസികോളനികളില്‍ ഇപ്പോഴും മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞിട്ടുമില്ല. കുഞ്ഞോത്തെ കോമ്പാറ, മട്ടിലയം, മക്കിമല, പാറച്ചാല്‍ എന്നീ ആദിവാസി കോളനികളില്‍ മാവോയിസ്റ്റ് സാന്നിധ്യം പൊലീസ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തതാണ്.

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരം റിസോര്‍ട്ടിനുനേരെയും കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ടാമറിന്റ് ഹോട്ടലിന് നേരെയും ആക്രമണം നടത്തുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമായത് കൊണ്ടാണ് വയനാടിനെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായി തെരഞ്ഞെടുക്കാന്‍ മാവോസംഘങ്ങളെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനചരിത്രത്തില്‍ ആദ്യമായി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി വെടിവെപ്പ് നടന്നതും വയനാട്ടിലായിരുന്നു.

2014 ഡിസംബര്‍ എട്ടിനാണ് വയനാട് കുഞ്ഞോം ചാപ്പകോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെപ്പുണ്ടായത്. പൊലീസിനുനേരെ വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന് ജില്ലാ ഭരണകൂടം തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ കുഞ്ഞോത്തെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് തീയിടുകയും പൊലീസുകാരന്റെ ബൈക്ക് കത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി സംഭവപരമ്പരകളാണ് മാവോയിസ്റ്റുകള്‍ മൂലം വയനാട്ടിലുണ്ടായത്. യു എ പി എ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതല്ലാതെ ഒരാളെ പോലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയുന്നില്ല.

മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പരിതോഷികം

അതേസമയം, രണ്ട് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ ഐ എ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്‍ ഐ എ കൊച്ചി യൂണിറ്റ് നാടുകാണി, പാട്ടവയല്‍, ചോലാടി, നമ്പ്യാര്‍കുന്ന്, കക്കനഹള്ള, താളൂര്‍, കുഞ്ചപ്പന, ബര്‍ളിയാര്‍ തുടങ്ങിയ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും നോട്ടീസുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.

വിവരം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കര്‍ണാടക സ്വദേശികളായ ജയണ്ണ (40), സുന്ദരി (33) എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് അറിയിക്കേണ്ടത്. സുന്ദരി ഗീത, സിന്ധു എന്ന പേരിലും ജയണ്ണ മഹേശ് എന്ന പേരിലും അറിയപ്പെടുന്നവരാണ്. 2016ല്‍ ഇരുവര്‍ക്കും വയനാട് ജില്ലയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇവരുടെ ഫോട്ടോകള്‍ പതിച്ച ബോര്‍ഡുകളും നോട്ടീസുകളും പതിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ പൊതുസ്ഥലങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+