Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ വെടിവെപ്പിന്റെ രണ്ടാംവാര്‍ഷികം: മാവോവാദികള്‍ രക്തസാക്ഷിത്വ ദിനാചരണം ആചരിക്കാന്‍ സാധ്യത; വയനാട്ടില്‍ കനത്ത സുരക്ഷ

മാനന്തവാടി: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസിന്റെ വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികാഘോഷം ശനിയാഴ്ച. ഈ സാഹചര്യത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട്ടില്‍ രക്തസാക്ഷിത്വദിനം ആചരിക്കുമെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 2016 നവംബര്‍ 24നാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളായ കുപ്പുദേവരാദും, അജിതയും കൊല്ലപ്പെട്ടത്. ഒന്നാം വാര്‍ഷികദിനാചരണത്തിലും ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ഇത്തവണ രക്തസാക്ഷിത്വദിനാചരണം ആചരിക്കുന്നതിനായി ഒമ്പതംഗ മാവോവാദി സംഘം നിലമ്പൂരില്‍ തമ്പടിച്ചതായി വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമേഖലയായ വയനാട്ടിലും ദിനാചരണം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മുന്നൊരുക്കങ്ങളും പൊലീസ് നടത്തിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും മണല്‍ച്ചാക്കുകള്‍ സ്ഥാപിച്ചു. വനംവകുപ്പും, പൊലീസും വനമേഖലയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിമേഖലകളിലും വാഹനങ്ങളിലടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആന്റി നക്‌സല്‍ സ്‌ക്വാഡും, തണ്ടര്‍ബോള്‍ട്ടും ഒരുമിച്ച് ചേര്‍ന്നാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.

maoist2-1

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈത്തിരി, പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി തവണ ആയുധ ധാരികളായ മാവോസംഘം എത്തുകയും പ്രചരണം നടത്തുകയും ചെയ്തിരുന്നു. കോഴിക്കോട് വയനാട് ജില്ലാ അതിര്‍ത്തികേന്ദ്രീകരിച്ച് നാടുകാണി ചുരം ദളത്തിന്റെ കീഴില്‍ മാവോവാദി പ്രവര്‍ത്തനം സജീവമാണെന്നാണ് പോലീസ് നിഗമനം. വയനാട്ടിലെ വിവിധ വിഷയങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് മാവോവാദി മുഖപത്രമായ കനല്‍പ്പാത ജില്ലയില്‍ കണ്ടെത്തിയിരുന്നു. വയനാട് പ്രസ്സ് ക്ലബ്ബില്‍ രണ്ടിലേറെ തവണയാണ് കനല്‍പ്പാത ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

maoist-15

കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പടിഞ്ഞാറത്തറ ബപ്പനം അംബേദ്ക്കര്‍ കോളനിയില്‍ ഒക്‌ടോബര്‍ എട്ടിന് രാത്രി ഏഴ് മണിയോടെ സായുധരായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. വനത്തിനോട് ചേര്‍ന്നുകിടക്കുന്ന മുതിര അമ്മദിന്റെ വീട്ടിലും സമീപത്തെ കോളനിയിയില്‍ താമസിക്കുന്ന ബാലന്റെ വീട്ടിലും മാവോയിസ്റ്റുകളെത്തിയത്. സെപ്റ്റംബര്‍ 25ന് രാത്രി പൂക്കോട് വെറ്ററിനറി കോളജ് കവാടത്തില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു. ബോംബെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു ഉപേക്ഷിച്ച് പോയത് ആശങ്കക്കിടയാക്കിയിരുന്നു. 2018 ജൂലൈ 20ന് മേപ്പാടിക്കടുത്തുള്ള തൊള്ളിയാരം പ്രദേശത്തെ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിലെത്തിയ മാവോവാദികള്‍ തൊഴിലാളികളെ ബന്ധികളാക്കിയിരുന്നു. മുമ്പ് തിരുനെല്ലി കെ ടി ഡി സി ഹോട്ടലിലും മാവോയിസ്റ്റുകള്‍ അക്രമം നടത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് വയനാട്ടില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+