റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
കല്‍പ്പറ്റ: വയനാട്ടില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതവും ഇരട്ടിയാവുന്നു. ബത്തേരി മൈസൂര്‍ ദേശീയപാതയായ പൊന്‍കുഴിയിലും തകരപ്പാടിയിലും വെള്ളം കയറി ഗതാഗതം ദുഷ്‌ക്കരമായി കഴിഞ്ഞു. വെള്ളത്തിലൂടെയാണ് വലിയ വാഹനങ്ങള്‍ ഇപ്പോള്‍ ഇതിലൂടെ സര്‍വ്വീസ് നടത്തുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതിശക്തമായി തന്നെയാണ് വയനാട്ടില്‍ മഴ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയിലെ ശരാശരി മഴ 124.67 മില്ലീമീറ്റര്‍ മഴയാണ്.
മാനന്തവാടി താലൂക്കിലാണ് ഏറ്റവും ശക്തമായി മഴ പെയ്തത്. 161 മില്ലീമീറ്റര്‍, വൈത്തിരിയില്‍ 152.6, സുല്‍ത്താന്‍ബത്തേരി 60.41 എന്നിങ്ങനെയാണ് ഏറ്റവുമൊടുവില്‍ കിട്ടുന്ന മഴക്കണക്ക്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവധി.
സി ബി എസ് ഇ, ഐ സി എസ് ഇ, നവോദയ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിലെ ആളുകളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയായിരുന്നു. ഒടുവില്‍ ലഭിക്കുന്ന ഔദ്യോഗിക കണക്കനുസരിച്ച് 148 ക്യാംപുകളിലായി 5071 കുടുംബങ്ങളിലെ 19063 പേരാണ് ക്യാംപുകളിലുള്ളത്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നിലവില്‍ 255 സെന്റീമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. അണക്കെട്ട് ഉയര്‍ത്തിയതോടെ പനമരം പുഴയിലടക്കം വെള്ളം നിറഞ്ഞൊഴുകുകയാണ്.
ചൊവ്വാഴ്ച രാത്രി പെയ്ത കനത്തമഴയില്‍ വെള്ളമൊഴിഞ്ഞ ഭാഗങ്ങളിലും വെള്ളം കയറി. അഗതികളുടെ ആശ്രയകേന്ദ്രമായ പിണങ്ങോട് പീസ് വില്ലേജില്‍ നാലാം തവണയും വെള്ളം കയറിയിരിക്കുകയാണ്. ഇവിടുത്തെ അന്തേവാസികളെ നേരത്തെ തന്നെ മേപ്പാടിയിലെ വിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പീസ് വില്ലേജിന്റെ ആദ്യനിലയിലും വെള്ളം കയറിയിട്ടുണ്ട്. തരിയോട് ഗ്രാമപഞ്ചായത്തിലെ കാവുമന്ദത്തെ ഹെക്ടര്‍ കണക്കിന് വാഴകൃഷി നടത്തുന്ന സ്ഥലം ഇപ്പോഴും വെള്ളത്തിലാണ്.
സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ മറ്റ് രണ്ട് താലൂക്കുകളെ അപേക്ഷിച്ച് മഴ കുറവാണെങ്കിലും പൂതാടി ഗ്രാമപഞ്ചായത്തിലെ കേണിച്ചിറ പുഴക്കലില്‍ പുഴ കരകവിഞ്ഞൊഴുകി നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. മാനന്തവാടി എന്‍ജീനിയറിംഗ് കോളജിന് സമീപം ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായി. മഴ തുടരുന്ന സാഹചര്യത്തില്‍ ഓരോ മണിക്കൂറുകള്‍ പിന്നിടുമ്പോഴും ദുരിത വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവരുന്നത്.