അങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു, ചേർത്ത് പിടിച്ച് രാഹുൽ, സഫലമായത് ആമിനയുടെ വലിയ സ്വപ്നം
വയനാട്: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി കേരളത്തിന് തന്നെ അഭിമാനമായ കൊച്ചുമിടുക്കിയാണ് ഭിന്നശേഷിക്കാരിയായ ആമിന. കൊല്ലം കരുനാഗപ്പളളി സ്വദേശിനിയായ ആമിനയ്ക്ക് കൈപ്പത്തിയില്ല. പഠിച്ച് ഡോക്ടറാകണം എന്നതാണ് ആമിനയുടെ സ്വപ്നം.
Recommended Video
അതിനൊപ്പം മറ്റൊരു സ്വപ്‌നം കൂടി ആമിനയ്ക്കുണ്ടായിരുന്നു. അത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണുക എന്നതായിരുന്നു. ആമിനയുടെ ആ ആഗ്രഹം സഫലമായിരിക്കുകയാണ്.
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം
ശാരീരികവും സാമ്പത്തികവുമായുളള പ്രതിസന്ധികളെയെല്ലാം മറികടന്നാണ് നീറ്റ് പരീക്ഷയില്‍ ആമിന ഉന്നത വിജയം കരസ്ഥമാക്കിയത്. ആമിനയുടെ രോഗിയായ അച്ഛന്‍ ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലാണ്. ഉമ്മയുടെ ജോലിയെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. എല്ലാ സങ്കടങ്ങള്‍ക്കും മുകളിലാണ് ആമിനയുടെ വിജയം തിളങ്ങി നില്‍ക്കുന്നത്.
കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കി
രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണുക എന്നത് ആമിനയുടെ സ്വപ്‌നമായിരുന്നു. തന്റെ മണ്ഡലമായ വയനാട്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസമാണ് എത്തിയത്. ആമിനയുടെ ആഗ്രഹം അറിഞ്ഞ കെസി വേണുഗോപാല്‍ എംപിയാണ് ആ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത്. കൊല്ലത്ത് നിന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷിനൊപ്പം ആമിന വയനാട്ടിലെത്തി രാഹുലിനെ കണ്ടു.
പ്രതിബന്ധങ്ങളോട് പടവെട്ടി
കെസി വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ: '' അങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു. ചില നേട്ടങ്ങൾ മനോഹരമാകുന്നത് അതിന്റെ മഹത്വം കൊണ്ട് മാത്രമല്ല, ആ നേട്ടത്തിലേക്കെത്താൻ സഹിച്ച ത്യാഗവും, പ്രതിസന്ധികളും കൊണ്ടാണ്. തളർന്ന് പോവാൻ കാരണമായേക്കാവുന്ന ഒട്ടേറെ പ്രതിബന്ധങ്ങളോട് പടവെട്ടിയാണ് ആമിനയെന്ന കരുനാഗപ്പള്ളിയിലെ കൊച്ചുമിടുക്കി വലിയ നേട്ടങ്ങൾ കൈവരിച്ചത്.
രാഹുൽ ഗാന്ധിയെ കാണണമെന്ന ആഗ്രഹം
ജീവിതത്തിലെ സകല പ്രതിസന്ധികളോടും ആത്മവിശ്വാസത്തോടെ പൊരുതി ജയിച്ച ആമിനക്കു രാഹുൽ ഗാന്ധിയെ കാണണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയാനിടയായത്. ഒപ്പം നേരത്തേ ഞാൻ പ്രതിനിധീകരിച്ചിരുന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കരുനാഗപ്പളളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും, കെ എസ് യു പ്രവർത്തകരും ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.
പലർക്കും ഒരു പ്രചോദനം
ആമിനയുടെ മനക്കരുത്തും, വെല്ലുവിളികളെ മനസ്ഥൈര്യത്തോടെ നേരിടാനുള്ള ധൈര്യവും ചെറിയ പ്രതിസന്ധികളിൽ പോലും പതറിപ്പോവുന്ന നമ്മളിൽ പലർക്കും ഒരു പ്രചോദനമാണ്. ഒരുഭാഗത്ത് ശരീരം തളർന്നു കിടക്കുന്ന പിതാവ്, കുടുംബ പ്രാരാബ്ധം മാറ്റാൻ പ്രവാസിയായി ജോലി ചെയ്യുന്ന മാതാവ്. കൂടാതെ ഒരു കയ്യിനു ജന്മനാ സ്വാധീനക്കുറവും. ഈ പ്രതിസന്ധികളെ മൊത്തം തരണം ചെയ്താണ് ആമിനയെന്ന മിടുക്കിക്കുട്ടി നീറ്റ് പരീക്ഷയിൽ റാങ്കോടെ ഉന്നത വിജയം നേടിയത്.
ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞു
ആമിനയുടെ ആഗ്രഹം ഞാൻ കഴിഞ്ഞ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇന്ന് ആമിനയുടെ ആ വലിയൊരാഗ്രഹം യാഥാർഥ്യമായി. ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും പോരാടി ഉന്നത വിജയം വരിച്ച ആമിനയെന്ന കൊച്ചു മിടുക്കിയെ ശ്രീ രാഹുൽ ഗാന്ധി നേരിട്ട് കണ്ടു അഭിനന്ദിച്ചു. ആമിനയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂവണിഞ്ഞത്. രാഹുൽ ഗാന്ധിയുടെ പ്രചോദനം നിറഞ്ഞ വാക്കുകൾ ഈ കൊച്ചു മിടുക്കിയെ ഇനിയും ദൂരങ്ങൾ താണ്ടാൻ പ്രാപ്തയാക്കുമെന്നുറപ്പ്.