അതിർത്തി കടക്കാൻ പാസ് തിരുത്തി; കൈയ്യോടെ പിടികൂടി പോലീസ്
വയനാട്; അതിർത്തി കടക്കാൻ പാസ് തിരുത്തിയ ആളെ പോലീസ് പിടികൂടി. മുത്തങ്ങയിലാണ് സംഭവം. മലപ്പുറം സ്വദേശി അഖിൽ ടി റെജിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തലപ്പാടി വഴി ലഭിച്ച പാസ് കംപ്യൂട്ടറിൽ എഡിറ്റ് ചെയ്ത് മുത്തങ്ങയെന്നാക്കിയാണ് എത്തിയത്.ഇതിലെ തീയതിയും തിരുത്തിയിരുന്നു.പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്.അഖിലേനയും ഒപ്പമുണ്ടായിരുന്ന കുട്ടിയേയും തിരിച്ചയക്കുമെന്ന് പോലീസ് പറഞ്ഞു.
ദിനം പ്രതി 1000 പേരെ മുത്തങ്ങ അതിർത്തി വഴി കടത്തി വിടാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 10 കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. പാസില്ലാതെ എത്തുന്നവരെ കടത്തിവിടേണ്ടതില്ലെന്ന കർശന നിർദ്ദേശമാണ് ചെക്ക് പോസ്റ്റിൽ ലഭിച്ചിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ഫെസിലിറ്റേഷൻ സെന്റർ വഴി ഇന്നലെ വരെ 1466 വാഹനങ്ങളിലായി 3550 ആളുകൾ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. വന്ന എല്ലാവരുടേയും ആരോഗ്യ പരിശോധന നടത്തിയതായി കളക്ടർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്നും വന്നവരെ ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റൈനിലും രോഗ ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിൽ നിരീക്ഷണത്തിലും ആണ് ആക്കുന്നത്. മറ്റുള്ളവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നു.
അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് വൈകിട്ട് ആറ് വരെ 1539 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ് കുമാർ അറിയിച്ചു. 870 പുരുഷൻമാരും 509 സ്ത്രീകളും 160 കുട്ടികളുമുൾപ്പെടെയുള്ളവർ 546 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 398 കാറുകൾ, 120 ഇരുചക്രവാഹനങ്ങൾ, 24 ട്രാവലറുകൾ, 4 മിനി ബസുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.