വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; വിഷയം അതീവഗൗരവതരമെന്ന് ഡി വൈ എസ് പി; അന്വേഷണത്തിന് പുതിയ ടീം
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ സംബന്ധിച്ചുള്ള അന്വേഷണത്തിന് ഇനി പുതിയ സംഘം നേതൃത്വം നല്‍കും. കല്‍പ്പറ്റ ഡി വൈ എസ് പി നേതൃത്വം നല്‍കുന്ന ടീമില്‍ കല്‍പ്പറ്റ, വൈത്തിരി സി ഐമാരടങ്ങുന്ന പ്രഗത്ഭരായ ഉദ്യോഗസ്ഥരാണുള്ളത്. അതേസമയം, വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കൗമാരക്കാര്‍ ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവകരമാണന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡി.വൈ. എസ്. പി. പ്രിന്‍സ് അബ്രാഹം പറഞ്ഞു.
ആത്മഹത്യയില്‍ സമൂഹ മാധ്യമങ്ങളിലെ ഓണ്‍ലൈന്‍ ശൃംഖലക്ക് പങ്കുണ്ടെന്നും മരണത്തിന്റെ ഒരു കാരണം ഇതാകാമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം മരിച്ച കുട്ടികളുടെ രണ്ട് ഫോണുകളുടെ വിശദമായ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനാകൂവെന്നും പോലീസ് പറഞ്ഞു.

കേസ് ഗൗരവകരമായതിനാല്‍ അന്വേഷണത്തിനായി പുതിയ ആറംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കി. കല്‍പ്പറ്റ, വൈത്തിരി സി.ഐ.മാര്‍ ഉള്‍പ്പെട്ട ആറംഗ സംഘം വിശദമായ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കൃത്യമായ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. വാഹന ഇടപാടുമായി ബന്ധപ്പെട്ട് കുട്ടികളുടെ പണമിടപാട് നടന്നിട്ടുണ്ടന്നും ഇക്കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നും ഡി.വൈ. എസ്.പി. പറഞ്ഞു. സൈക്കോ ചെക്കന്‍ പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പലതും സംസ്ഥാനത്ത് സജീവമാണ്. ഈ വിഷയത്തില്‍ സംസ്ഥാന തല ത്തില്‍ വിശാലമായ അന്വേഷണം നടന്നു വരുന്നുണ്ട്.
ഒരു മാസത്തെ ഇടവേളയില്‍ വയനാട്ടില്‍ രണ്ട് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് കണ്ണൂര്‍ സ്വദേശിയായ കൗമാരക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ടത് ലൈക്കുകളുടെ എണ്ണം കൂട്ടാനാണന്നും ഡി വൈ എസ് പി പറഞ്ഞു. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യൂടൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ വഴിയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മരണഗ്രൂപ്പുകളുള്ളത്. സൈക്കോ ചെക്കനെ കൂടാതെ മറ്റ് രണ്ട് ഗ്രൂപ്പുകള്‍ കൂടി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കമ്പളക്കാട്, സമീപപ്രദേശമായ കണിയാമ്പറ്റ എന്നിവിടങ്ങളിലുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഒരേ രീതിയില്‍ ആത്മഹത്യ ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. സമൂഹമാധ്യമത്തിന്റെ ഇടപെടലുണ്ടെന്ന സംശയം വ്യാപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സംഭവത്തിന്റെ കൂടുതല്‍ ചുരുളുകളഴിയുന്നത്. മരിച്ച വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍മീഡിയയിലും, സുഹൃത്തുക്കള്‍ക്കിടയിലുമായി പങ്കുവെച്ച ആശയങ്ങള്‍ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. മരിച്ച വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കളായ 13 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഇതിനകം തന്നെ കൗണ്‍സിലിംഗ് നടത്തി. ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകള്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് വീഡിയോകള്‍, ഇന്റര്‍നെറ്റ് ചിത്രങ്ങള്‍, ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ എന്നിവ കൈമാറുകയും, കൗമരക്കാരെ വലയിലാക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് അടുത്തിടെ നടന്ന കൗമാരക്കാരുടെ ആത്മഹത്യകള്‍, മരണപ്പെട്ട ബൈക്ക് അപകടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ വലയിലകപ്പെട്ട മുഴുവന്‍ കുട്ടികളെയും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും വിഷയം അതീവഗൗരവതരമാണെന്നും, വിവിധ വെബ്‌സൈറ്റുകള്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. മരിച്ച കുട്ടികള്‍ക്ക് ഇവരുമായി ബന്ധപ്പെട്ട ഒരാളുമായി കടബാധ്യതയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. വാഹനബ്രോക്കറായ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇനിയും കുട്ടികള്‍ ഈ കേസില്‍ ഉള്‍പ്പെടാതിരിക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. അതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണമടക്കമുള്ള പരിപാടികളും നടത്തിവരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് അടക്കം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ജില്ലാകലക്ടറും പ്രസ്തുത വിഷയം സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications