നാല് പതിറ്റാണ്ട് പിന്നിട്ട് സണ്ണി ഡോക്ടറുടെ സൗജന്യ സേവനം; രാത്രി-പകൽ വ്യത്യാസമില്ലാതെ ആതുര സേവനം!!
പുല്‍പ്പള്ളി: കുടിയേറ്റമേഖലയായ പുല്‍പ്പള്ളി ടൗണിലെ നിര്‍മ്മല ക്ലിനിക്കില്‍ രോഗികള്‍ക്ക് സൗജന്യസേവനം നല്‍കുന്നൊരു ഡോക്ടറുണ്ട്. പുല്‍പ്പള്ളി എലുവത്തിങ്കല്‍ സണ്ണിജോര്‍ജ്ജെന്ന പുല്‍പ്പള്ളിക്കാരുടെ കുടുംബഡോക്ടര്‍. കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെ ആദ്യത്തെ ആശുപത്രി ആരംഭിച്ചത് സണ്ണിഡോക്ടറായിരുന്നു. 1975-ല്‍ 30 ബെഡ്ഡുകളോടെയുള്ള ആശുപത്രി അക്കാലത്ത് പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ സണ്ണിജോര്‍ജ്ജ് തൃശ്ശൂര്‍ ജെ പി എച്ച് എസ് എസിലെയും, പിന്നീട് സെന്റ്‌തോമസ് കോളജിലെയും പഠനത്തിന് ശേഷം മൈസൂര്‍ ദേവന്‍ഗിരി മെഡിക്കല്‍ കോളജില്‍ നിന്നാണ് എം ബി ബി എസ് പൂര്‍ത്തിയാക്കിയത്. പിന്നീട് പുല്‍പ്പള്ളിയിലെത്തി സേവനം തുടങ്ങി. വൈദ്യുതിയോ, നല്ല റോഡുകളോ ഇല്ലാതിരുന്ന ഒരു കാലത്ത് വീടുകളിലും മറ്റും പോയാണ് ചികിത്സ നടത്തിയിരുന്നതെന്ന് ഡോക്ടര്‍ പറയുന്നു.

അക്കാലത്ത് ആദിവാസി ഊരുകളിലും മറ്റും പകലെന്നോ, രാത്രിയെന്നോ ഭേദമില്ലാതെ പോയി പ്രസവശുശ്രൂഷയടക്കം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒരുപാട് അനുഭവങ്ങള്‍ കുടിയേറ്റമേഖല സമ്മാനിച്ചിട്ടുണ്ട്. അക്കാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തിചികിത്സയൊന്നുമില്ലായിരുന്നു. ആദിവാസികളടക്കമുള്ളവര്‍ പലപ്പോഴും ഡോക്ടറുടെ ആശുപത്രിയിലെത്തിച്ചേരുക രോഗം മൂര്‍ച്ഛിക്കുമ്പോഴാവും.
അവരെ പരിചരിച്ച് രോഗം പൂര്‍ണമായി മാറിയാല്‍ മാത്രമെ പിന്നീട് വീടുകളിലേക്ക് മടക്കിവിടാറുണ്ടായിരുന്നുള്ളുവെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. അന്നും ഇന്നും പലരെയും അലട്ടുന്ന പ്രശ്‌നം ചികിത്സക്കുള്ള പണമാണ്. എന്നാല്‍ നാളിതുവരെയായി കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങാതെയാണ് ഇവിടെ ചികിത്സ നല്‍കിവരുന്നത്. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കില്ലെന്നും സണ്ണി ഡോക്ടര്‍ ഉറപ്പിച്ചുപറയുന്നു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ നിരവധി രോഗികള്‍ ഇപ്പോഴും നിര്‍മ്മലാക്ലിനിക്കിലെത്തുന്നതും സണ്ണി ഡോക്ടറിലുള്ള വിശ്വാസം കൊണ്ട് കൂടിയാണ്. 1975 മുതല്‍ രണ്ട് പതിറ്റാണ്ടുകളോളം കിടത്തിചികിത്സയുണ്ടായിരുന്ന ആശുപത്രിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ക്ലിനിക് മാത്രമാണുള്ളത്. പ്രായാധിക്യം അലട്ടുമ്പോഴും പതിവ് രോഗികള്‍ക്ക് വേണ്ടി മാത്രമായാണ് ക്ലിനിക് നടത്തുന്നതെന്നും ഡോക്ടര്‍ പറയുന്നു. ആദിവാസികളടക്കമുള്ള നൂറ് കണക്കിന് പേര്‍ ഇപ്പോഴും സണ്ണി ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്താറുണ്ട്. പറ്റുന്നത്ര കാലം പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി ഇനിയും ക്ലിനിക്കുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications