വയനാട്ടിലെത്തുന്ന വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു; കുറുമ്പാലക്കോട്ടയിലേക്കും, 900 കണ്ടിയിലേക്കും സഞ്ചാരികളുടെ ഒഴുക്ക്... പ്രളയശേഷം ജില്ലയിലെത്തിയത് ആറ് ലക്ഷത്തോളം വിനോദസഞ്ചാരികള്‍!
കല്‍പ്പറ്റ: വയനാട്ടിലേക്കെത്തുന്ന വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. പ്രളയാനന്തരം തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയാണ് പതിയെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്. പ്രളയത്തിന് ശേഷം വയനാട്ടിലേക്ക് വരാന്‍ മടിച്ച സാഹചര്യത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ കുറുമ്പാലക്കോട്ട, 900 കണ്ടി എന്നിവിടങ്ങളിലേക്കും ദിനം പ്രതിയെത്തുന്നത് നൂറ് കണക്കിന് പേരാണ്.
കുറുമ്പാലക്കോട്ടയിലെ സൂര്യോദയം കാണുന്നതിനായി അതിരാവിലെ മലകയറാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിട്ടുള്ളത്. നിലവില്‍ ഈ ടൂറിസം കേന്ദ്രം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തിട്ടില്ല. ഒരു കിലോമീറ്ററോളം ദൂരം കുന്ന് കയറി വേണം കുറുമ്പാലക്കോട്ടയുടെ മുകളിലെത്താന്‍. രാവിലെയും വൈകുന്നേരവുമാണ് ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്.

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത
അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തയുണ്ടെങ്കിലും സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ആരും ഏറ്റെടുക്കാത്തതിനാല്‍ ഈ മനോഹരമായ സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. മുകളില്‍ ഷെഡ്ഡു കെട്ടി കച്ചവടം നടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ ടെന്റുകെട്ടി സ്ഥിരമായി സഞ്ചാരികള്‍ ഇവിടെ താമസിച്ചുവരുന്നുണ്ട്.

മേപ്പാടിയിലെ 900 കണ്ടി
അടുത്തിടെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ടൂറിസം കേന്ദ്രമാണ് മേപ്പാടിയിലെ 900 കണ്ടി. ഇവിടുത്തെ കണ്ണാടിപ്പാലമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ രണ്ട് കേന്ദ്രങ്ങളും സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കുന്നു. വയനാട്ടിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കുണ്ട്. മഴക്കാലത്തെ മൂടല്‍മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന വയനാട് കാണാനും ഇവിടെ താമസിക്കുവാനും എത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

9299 വിദേശ വിനോദ സഞ്ചാരികള്‍ വയനാടിലെത്തി
ഇടക്കാലത്ത് ഏറെ പ്രതിസന്ധിയിലായിരുന്ന ജില്ലയിലെ റിസോര്‍ട്ടുകള്‍ക്കും, ഹോംസ്റ്റേകള്‍ക്കും ഉണര്‍വ് വന്നിട്ടുണ്ട്. പ്രളയാനന്തരം വയനാട്ടിലെ ടുറിസംമേഖലയിലെ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ പറ്റി നിയമസഭയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. 2018 ആഗസ്റ്റ് മാസം മുതല്‍ 2019 മാര്‍ച്ച് വരെ 9299 വിദേശ വിനോദ സഞ്ചാരികള്‍ വയനാട് സന്ദര്‍ശിച്ചതായാണ് ഔദ്യോഗികക കണക്ക്.

ജനുവരിയില്‍ മാത്രം 2065 പേര്‍ എത്തി
ടൂറിസം സീസണായ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മാത്രം 6622 വിദേശ വിനോദസഞ്ചാരികള്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തി. ജനുവരിയില്‍ മാത്രം 2065 പേര്‍ എത്തിയെന്നും കണക്കുകള്‍ പറയുന്നു. പ്രളയമുണ്ടായതിന് ശേഷം 5.86 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് വയനാട് സന്ദര്‍ശിച്ചത്. 2018 ആഗസ്റ്റ് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രം 1.11 ലക്ഷം സഞ്ചാരികള്‍ ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായാണ് കണക്ക്.

പ്രതിസന്ധികള്‍ നിരവധി
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ടൂറിസംകേന്ദ്രങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. മതിയായ ഗതാഗതമാര്‍ഗം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ജില്ലയിലെ പല ടൂറിസംകേന്ദ്രങ്ങളും ഏറെ പിന്നിലാണ്. കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിന്റെ പ്രവൃത്തി നടന്നുവരുന്നുണ്ടെങ്കിലും ഇത് എന്ന് തീരുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. അരികുഭിത്തികളും കലിങ്കുകളും നിര്‍മ്മിക്കുന്ന ജോലിയാണിപ്പോള്‍ നടന്നുവരുന്നത്. ഈ റോഡാണ് ബാണാസുരസാഗര്‍ ഡാം, കര്‍ലാട് തടാകം എന്നിവിടങ്ങളിലേക്കുള്ള പ്രധാന മാര്‍ഗം. വളരെ പ്രയാസപ്പെട്ടാണ് ഈ വഴിയിലൂടെ സഞ്ചാരികള്‍ ഈ ടൂറിസം കേന്ദ്രങ്ങളിലെത്തുന്നത്.

റിസോര്‍ട്ടുമടകൾക്ക് പരാതി
പ്രളയക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി 2.09 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം, കോടികള്‍ ചിലവഴിച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിച്ച് റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടും വയനാട്ടിലെ വിനോദസഞ്ചാരമേഖലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പരിപാടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും നടക്കുന്നില്ലെന്ന പരാതികളാണ് റിസോര്‍ട്ടുമടകളില്‍ നിന്നും കേള്‍ക്കുന്നത്. ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള വരുമാനമെടുക്കുന്നതല്ലാതെ, മറ്റ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും നടപ്പിലാക്കാനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വിമുഖത കാട്ടുകയാണെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications