മാതൃകയായി വയനാട്ടിലെ കുടുംബശ്രീ സ്‌കൂൾ; 1.26 ലക്ഷം അംഗങ്ങൾ; പുതിയതായി ചേർന്നത് 8000ത്തോളം പേര്‍
കല്‍പ്പറ്റ: വയനാട്ടില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ സമഗ്രമായ ബോധവത്കരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കുടുംബശ്രീ സ്‌കൂളില്‍ ജില്ലയില്‍ ആകെ 9340 അയല്‍ക്കൂട്ടങ്ങളിലായി 1.26 ലക്ഷം അംഗങ്ങളായി. അയല്‍ക്കൂട്ടവര്‍ഷാചരണത്തിന്റെ ഭാഗമായി പുതിയതായി രൂപീകരിച്ച 661 അയല്‍ക്കൂങ്ങളിലെ 8000ത്തോളം പേര്‍ പുതിയ അംഗങ്ങളാണ്. കഴിഞ്ഞ വര്‍ഷമാണ് ജില്ലയില്‍ കുടുംബശ്രീ സ്‌കൂളിന് തുടക്കമിട്ടത്.
ആറ് വിഷയങ്ങളില്‍ ആറ് ആഴ്ചകളിലായി രണ്ട് മണിക്കൂര്‍ വീതമുള്ള ക്ലാസുകളില്‍ പഠിപ്പിക്കുകയാണ് കുടുംബശ്രീ സ്‌കൂള്‍ കൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി നാല് ക്ലാസുകളാണ് ഈ വര്‍ഷം പുതിയതായി ഉള്‍പ്പെടുത്തിയത്. കുടുംബശ്രീ അയല്‍ക്കൂട്ടം, പദ്ധതികള്‍ എന്നിവയുടെ ക്ലാസുകള്‍ കഴിഞ്ഞവര്‍ഷം നടത്തിയതിനാല്‍ അവയുടെ റിവിഷനും കൂടാതെ അയല്‍ക്കൂട്ടങ്ങളിലെ കണക്കെഴുത്ത്, ധന വിനിയോഗം, ഉപജീവന പദ്ധതികള്‍, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നീ വിഷയങ്ങളും ഇനി മുതല്‍ കുടുംബശ്രീ ക്ലാസുകളില്‍ പഠിപ്പിക്കും.

കുടുംബശ്രീ സ്‌കൂളുകളില്‍ ക്ലാസെടുക്കുന്നു
കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമായ വിവരങ്ങളാണ് ഇത്തരം ക്ലാസുകളില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ആവേശത്തോടെയാണ് എല്ലാവരും അയല്‍ക്കൂട്ടാംഗങ്ങള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ ക്ലാസുകള്‍ നിയന്ത്രിക്കുന്നത് പരിശീലനം ലഭിച്ച രണ്ടായിരത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാരാണ്.
ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എഴ് അയല്‍ക്കൂട്ടം എന്ന നിലയിലാണ് ക്ലാസുകള്‍ എടുക്കുന്നത്. എംപിമാര്‍, എംഎല്‍എമാര്‍, മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, കലകാരന്‍മാര്‍, കായിക താരങ്ങള്‍ തുടങ്ങിയവരെയെല്ലാം വിവിധ ക്ലാസുകളില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.
പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കണക്കിലെടുത്താല്‍ ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ പാഠ്യപദ്ധതിയാണ് കുടുംബശ്രീ സ്‌കൂള്‍ എന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത പറഞ്ഞു. 26 സിഡിഎസ്സുകളിലും നടത്തുന്ന കുടുംബശ്രീ സ്‌കൂള്‍ ക്ലാസ്സുകളില്‍ സജീവമായ പങ്കാളിത്തമാണ് കണ്ടുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications