വാകേരിയിലെ കടുവയെ മയക്കുവെടിവെക്കും: വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ
കല്‍പ്പറ്റ: വയനാട് വാകേരിയില്‍ യുവാവിനെ കടിച്ചുകൊന്ന് കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പിന്റെ ഉത്തരവ്. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി പ്രദേശത്ത് നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് അയക്കുന്ന കടുവ വീണ്ടും നാട്ടില്‍ ഇറങ്ങുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സര്‍വകക്ഷി നേതാക്കളും ഉപവാസം തുടങ്ങി.
കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ ഇന്നലെ വൈകീട്ടോടെയായിരുന്നു കടുവ ആക്രമിച്ചു കൊന്നത്. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവെത്തുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. കടുവയ്ക്കായി കൂടല്ലൂരിലും പരിസരപ്രദേശത്തും വനംവകുപ്പ് തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ സമീപ പ്രദേശങ്ങളില്‍ വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.

അതേസമയം, വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് ഒരു കോടി രൂപയും കുടുംബത്തിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സർക്കാർ ജോലിയും നൽകുവാൻ സർക്കാർ നടപടി ഉണ്ടാവണമെന്ന് കർഷക സംഘടനകള്‍ ആവശ്യപ്പെട്ടു.. കൂടാതെ നരഭോജി കടുവയെ സംരക്ഷിക്കുവാൻ ശ്രമിക്കാതെ നിരുപാധികം വെടിവെച്ചു കൊല്ലുവാനും നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ജനം പ്രക്ഷോപണ പരുപാടിക്കു രൂപം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
വന്യജീവികൾക്കു വനവും മനുഷ്യനു നാടും എന്ന നയം നടപ്പാക്കുവാനും 1972-ലെ വന്യജീവി സംരക്ഷണ നിയമം റദ്ദ് ചെയ്യണം. സിംഹാസനത്തിൽ ഇരുന്ന് കൽപ്പിക്കുന്നവർക്ക് എന്തെങ്കിലും നഷ്ടപ്പെടാനുണ്ടോ ജനം ചിന്തിക്കുക. നമ്മെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളുടെ, നമ്മുടെ ഓമന പൈതങ്ങളുടെ നാം സ്നേഹിക്കുന്ന സഹോദരങ്ങളുടെ ജീവൻ രക്ഷിക്കുവാനും സാമൂഹ്യ നീതിക്കും വേണ്ടി കരി നിയമങ്ങളും നയങ്ങളും ലംഘിക്കപ്പെടേണ്ടതാണെന്നും കർഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി.
വന്യമൃഗങ്ങളള സ്വതന്ത്ര്യം പോലെ മനുഷ്യനും സ്വാതന്ത്ര്യമെന്ന സമത്വം ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ പ്രജീഷെന്ന കർഷൻ ഇന്നും കുടുംബത്തോടപ്പം ഉണ്ടായേനെ. മനുഷ്യന് ലഭിക്കേണ്ട സമത്വം ഇല്ലാതാക്കിയത് ഈ നാടിൻ്റെ ഭരണകൂടങ്ങളാണ്. നരഭോജി കടുവയോട് കാണിക്കുന്ന നീതി പ്രജീഷിനോടും ജനങ്ങളോടും കാണിക്കാൻ തയ്യാറായിരുന്നെങ്കിൽ നരഭോജി കടുവയെ കൊല്ലാനുള്ള ഉത്തരവ് ഇറങ്ങിയേനെ. നീതിയെന്നത് രണ്ട് തട്ടിലാക്കിയത് ഈ നാടിൻ്റെ ഭരണകൂടങ്ങളാണെന്നും കർഷക സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications