വിദേശികള്‍ കൂടുതല്‍ താമസിക്കുന്ന മേഖലകളില്‍ വിദേശ ഇമാമുമാരെ നിയമിക്കും
ദുബായ്: ദുബായില്‍ നിലവിലുള്ള ആയിരത്തിലേറെ പള്ളികളെ ഘട്ടം ഘട്ടമായി ഇസ്‌ലാമിക് അഫയേഴ്‌സിന്റെ കീഴിലേക്കു കൊണ്ടുവരണമെന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം നടപ്പിലാക്കി തുടങ്ങിയതായും, വിദേശികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലെ പള്ളികളില്‍ അതതു ഭാഷ അറിയാവുന്ന ഇമാമുമാരെ നിയമിക്കുമെന്നും ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് മാനവശേഷി വിഭാഗം ഡയറക്ടര്‍ ഷെയ്ഖ സുല്‍ത്താന്‍ അല്‍ മര്‍റി അറിയിച്ചു.
പള്ളികളിലെ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുമെങ്കിലും നിലവില്‍ ദുബായിലെ പള്ളികളില്‍ ജോലിചെയ്യുന്ന വിദേശികളായ ഇമാമുമാരെ ഒഴിവാക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മുഹൈസിന, ദെയ്‌റ തുടങ്ങിയ സ്ഥലങ്ങളിലെ ഇന്ത്യക്കാര്‍ക്കു ഭൂരിപക്ഷമുള്ള പള്ളികളില്‍ ഇന്ത്യക്കാരായ ഇമാമുമാരെയും മുഅദ്ദിനുകളെയുമായിരിക്കും നിയമിക്കുക.
പക്ഷെ ഇതിനായി അതതു സ്ഥലങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നുവരണം. സ്വദേശികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഇസ്‌ലാമിക് അഫയേഴ്‌സില്‍ 477 തസ്തികകള്‍ പുനഃക്രമീകരിച്ചതായി ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ഷെയ്ഖ് അഹമദ് അല്‍ ഷൈബാനി പറഞ്ഞു. 23 പദവികളാണു നിര്‍ണയിച്ചിരിക്കുന്നത്. പള്ളികളുമായി ബന്ധപ്പെട്ടു 10 പദവികള്‍ ഉണ്ടായിരിക്കും.
നേരത്തേ അത് ഏഴായിരുന്നു. ഒട്ടേറെ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണു പുനഃക്രമീകരണം ഇമാമുമാരുടെയും ജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും. ഇഫ്ത്ത, മാര്‍ഗനിര്‍ദേശം നല്‍കല്‍, ഗവേഷണം, മതപരമായ നിലപാടുകള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണു ജീവനക്കാരുള്ളത്. പുതിയ ക്രമീകരണം ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകരിച്ചിട്ടുണ്ട്.