ഇത് ചരിത്ര നിമിഷം: ലയണല്‍ മെസ്സി ഇനി സൗദി അറേബ്യയുടെ മുഖമാവും
റിയാദ്: സല്‍മാന്‍ രാജകുമാരന്‍ അധികാരത്തിലെ നിർണ്ണായക ശക്തിയായി മാറിയതോടെ രാജ്യത്തിന്റെ സമസ്ത മേഖലയിലും സമൂലമായ മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ കാണാന്‍ സാധിക്കുന്നത്. അത്തരമൊരു നയപരിഷ്കരണത്തിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സിയെ നിയമിക്കാന്‍ സൗദി ഭരണാധികാരികള്‍ തീരുമാനിച്ചത്.
ഇപ്പോഴിതാ ക്ലബ്ബ് ഫുട്ബോളില്‍ നിന്നുള്ള ഇടവേളയില്‍ സൗദിയിലെത്തുകയും ചെയ്തിരിക്കുകയാണ് അർജന്റൈന്‍ സൂപ്പർ താരം ലയണല്‍ മെസി. ചൊവ്വാഴ്ച രാജ്യത്ത് എത്തിയ മെസിക്ക് ഉജ്വല സ്വീകരണമാണ് അധികൃതർ വിമാനത്താവളത്തില്‍ ഒരുക്കിയത്.

'രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമല്ല ഇത്, അവസാനത്തേതും ആയിരിക്കില്ല' സെലിബ്രിറ്റിയെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ രാജ്യത്തെ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി. സൗദി അറേബ്യയിലേക്ക് മെസിയെ സ്വാഗതം ചെയ്യുന്നതില്‍ വളരെ സന്തോഷം. ഞങ്ങളുടെ ചെങ്കടലിലെ നിധികളേയും ജിദ്ദാ സീസണും പൗരാണിക ചരിത്രവും നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നു എന്നത് ഞങ്ങളേയും വിസ്മയിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

മെസി സൗദിയിലെത്തിയതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചെങ്കടലിന്റെ തീരത്ത് ഇരിക്കുന്ന മെസ്സിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ദിവസം തന്നെ ജിദ്ദ സീസൺ വേദിയിലേക്ക് മെസ്സിയെത്തിച്ചേരും. ജിദ്ദ സീസൺ ആരംഭിച്ച് ആദ്യ മൂന്ന് ദിവസങ്ങളിൽ 200,000 സന്ദർശകരാണ് പരിപാടിയില്‍ പങ്കെടുത്തുത്ത്. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് മെയ് 2 ന് ആരംഭിച്ച ഫെസ്റ്റിവൽ ജിദ്ദ ആർട്ട് പ്രൊമെനേഡും സിർക്യു ഡു സോലിയലും ആണ് സംഘടിപ്പിക്കുന്നത്.
എതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍

60 ദിവസം നീണ്ടുനിൽക്കുന്ന ജിദ്ദ സീസണില്‍ 2,800-ലധികം ഇവന്റുകൾ, 60 വിനോദ ഗെയിമുകൾ, 20 സംഗീത പരിപാടികള്‍, നാല് അന്താരാഷ്ട്ര പ്രദർശനങ്ങൾ എന്നിവയുണ്ടായിരിക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്ന്. വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളെ ജിദ്ദയിലേക്ക് എത്തിക്കുകയാണ് പരിപാടിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
അതേസമയം, ഫെബ്രുവരിയിൽ, സൗദി ടൂറിസം ബോർഡ് മെസ്സിയെ സമീപിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇത്തരമൊരു ക്ഷണം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം തടവുകാരുടെ കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു. മനുഷ്യാവകാശ സംഘടനയായ ഗ്രാന്റ് ലിബർട്ടിയായിരുന്നു കത്ത് തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവർത്തിച്ചത്,

'നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്, നിങ്ങൾ പറയുന്നതും ചെയ്യുന്നതും വളരെ പ്രധാനമാണ്. വ്യക്തമായി പറഞ്ഞാൽ - നിങ്ങൾക്ക് വലിയ ശക്തിയുണ്ട്, എന്നാൽ ആ ശക്തിക്കൊപ്പം വലിയ ഉത്തരവാദിത്തമുണ്ട് എന്നത് മറക്കരുത്' എന്നായിരുന്നു മെസിക്ക് അയച്ച കത്തില്‍ തടവുകാരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്.

'സൗദി ഭരണകൂടം അതിന്റെ പ്രശസ്തി വർധിപ്പിക്കാന്‍ നിങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുകയാണ്. സൗദി അറേബ്യയിലെ മനഃസാക്ഷി തടവുകാർ പലപ്പോഴും മാസങ്ങളോളം പീഡിപ്പിക്കപ്പെടുകയും ലൈംഗികമായി ആക്രമിക്കപ്പെടുകയും നീണ്ട കാലം ഏകാന്ത തടവിൽ പാർപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്.'സ്ത്രീകളുടെ അവകാശ പ്രചാരകർ, പരിഷ്‌കരണവാദികൾ, ഷിയാ പ്രവർത്തകർ, ജനാധിപത്യ പ്രചാരകർ, ഭരണകൂടത്തെ വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവർക്ക് ദീർഘകാല തടവും ചില കേസുകളിൽ വധശിക്ഷയും ലഭിക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'സൗദി സന്ദർശിക്കാൻ നിങ്ങൾ 'അതെ' എന്ന് പറഞ്ഞാൽ, ആധുനിക സൗദി അറേബ്യയിൽ ഇന്ന് നടക്കുന്ന എല്ലാ മനുഷ്യാവകാശ ലംഘനങ്ങളോടും നിങ്ങൾ അതെ എന്ന് പറയുകയാണ്. പക്ഷേ, നിങ്ങൾ ‘ഇല്ല' എന്ന് പറഞ്ഞാൽ, അത്രതന്നെ ശക്തമായ ഒരു സന്ദേശം നിങ്ങൾ എല്ലാവർക്കുമായി നല്‍കുകയാണ്. മനുഷ്യാവകാശങ്ങൾ പ്രധാനമാണ്. മറ്റുള്ളവരെ ചവിട്ടിമെതിക്കുന്നവർക്കെതിരെ ലോകം നിലകൊള്ളണം.'-കത്തില്‍ പറയുന്നു.

അതേസമയം, 2010ല്‍ യുണിസെഫിന്റെ അംബാസിഡറായും മെസി പ്രവർത്തിച്ചിരുന്നു. യെമന് എതിരായ സൈനിക നടപടികളുടെ പേരില്‍ യൂണിസെഫ് വിമര്‍ശിച്ച സൗദി അറേബ്യയുടെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് മെസി ഇപ്പോള്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications