മികച്ച തൊഴിലെന്ന വ്യാജേന ഖത്തറിലെത്തിച്ചു; ലഭിച്ചത് സൗദി മരുഭൂമിയില്‍ 'ആടുജീവിതം': ഒടുവില്‍ മോചനം
ദോഹ: തൊഴില്‍ തട്ടിപ്പിന് ഇരയായി അടുജീവിതത്തിന് സമാനമായ ജീവിതം നയിച്ചിരുന്ന ഇന്ത്യക്കാരനായ അധ്യാപകനെ സൌദി അറേബ്യന്‍ മരുഭൂമിയില്‍ നിന്നും മോചിപ്പിച്ചു. മനുഷ്യക്കടത്തിന് ഇരയായ അലഹബാദ് സ്വദേശി സാബിർ എന്നയാളെ ഇന്ത്യന്‍ എംബസിയും സാമൂഹ്യ പ്രവർത്തകരും ചേർന്നാണ് രക്ഷിച്ചത്. ഇന്ത്യയില്‍ ടെക്നിക്കല്‍ സ്കൂള്‍ അധ്യാപകനായിരുന്നു സാബിർ അലി. ഏജന്റ് മികച്ച തൊഴില്‍ അവസരം വാഗ്ദാനം ചെയ്തതിനെ തുടർന്ന് തൊഴില്‍ വിസയിലായിരുന്നു സാബിർ ഖത്തറിലെത്തിയത്.
എന്നാല്‍ അധ്യാപക ജോലി നല്‍കാതെ തൊഴില്‍ ഉടമ കുവൈത്ത് വഴി സൌദി അറേബ്യയിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്നു. ഒട്ടകങ്ങളെ പരിചരിക്കലായിരുന്നു ജോലി. രാജസ്ഥാന്‍ സ്വദേശിയായ സുനില്‍ ദാമോദർ എന്നയാളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജോലി സ്ഥലത്ത് കിടക്കാന്‍ പോലും സൌകര്യം ഉണ്ടായിരുന്നില്ല. കനത്ത ചൂടിലും ടാങ്കർ ലോറിയുടെ മുകളിലായിരുന്നു ഉറക്കം. ചൂട് കനത്തതോടെ അവിടെയും കിടക്കാന്‍ പറ്റാത്ത അവസ്ഥയായി.

തൊഴിലുടമ വല്ലപ്പോഴും എത്തിക്കുന്ന റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം. രണ്ടര വർഷത്തിലധികമായി ശമ്പളവും ലഭിച്ചിട്ടില്ല. 2019 ഒക്ടോബറിലാണ് ഇവർ ഖത്തറിലെത്തിയത്. മരുഭൂമിയില്‍ കടുത്ത ദുരിതത്തില്‍ കഴിയുന്ന ഇവരെ മോചിപ്പിക്കണമെന്ന പരാതി ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്.
എംബസിയുടെ കമ്യൂണിറ്റി വളന്റിയറായ സിദ്ധീഖ് തുവൂർ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റിയാദില്‍ നിന്നും 400 കി.മീ അകലേയുള്ള ഒരു ഗ്രാമത്തില്‍ വെച്ച് ഇവരെ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ നല്‍കാനുള്ള ശമ്പളവും ഇന്ത്യയിലേക്ക് പോകാനുള്ള ടിക്കറ്റും നല്‍കാന്‍ പൊലീസ് തൊഴില്‍ ഉടമയോട് നിർദേശം നല്‍കിയിട്ടുണ്ട്. ഇരുവരേയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി.












Click it and Unblock the Notifications