ദമാമിലെ നരകജീവിതത്തിന് അറുതി; ആന്ധ്ര സ്വദേശിനി നാട്ടിലേക്ക് മടങ്ങി
ഒട്ടേറെ പ്രതീക്ഷകളോടെ സൗദിയിലെത്തിയ ലക്ഷ്മിദേവി റപ്പന്നയുടെ അവസ്ഥ ഇതായിരുന്നു. വിശ്രമമില്ലാതെയുള്ള ജോലി. ശമ്പളം നല്‍കാത്ത സ്‌പോണ്‍സര്‍. 6 മാസം വരെ ലക്ഷ്മിദേവി അടിമജോലി തുടര്‍ന്നു.
ദമാം: 8 മാസങ്ങള്‍ക്കു മുന്‍പാണ് ആന്ധ്ര സ്വദേശിയായ ലക്ഷ്മിദേവി റപ്പന്ന വീട്ടുജോലിക്കായി സൗദിയില്‍ എത്തിയത്. നാട്ടിലെ കഷ്ടപ്പാടുകളും സാമ്പത്തിക അരക്ഷിതത്വുമാണ് ലക്ഷ്മീ ദേവിയെ പ്രവാസി ജീവിതത്തിന് നിര്‍ബന്ധിതയാക്കിയത്. എന്നാല്‍ സൗദിയിലെത്തിയ ഇവരെ കാത്തിരുന്നത് മറ്റൊരു ദുരന്ത ജീവിതമായിരുന്നു. പകലന്തിയോളം വിശ്രമമില്ലാതെയുള്ള ജോലി. ശമ്പളം നല്‍കാത്ത സ്‌പോണ്‍സര്‍. 6 മാസം വരെ ലക്ഷ്മിദേവി അടിമജോലി തുടര്‍ന്നു. പ്രതിഫലമില്ലാതെ ജോലി തുടരാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ലക്ഷ്മി ഇനി ശമ്പളമില്ലാതെ പണിയെടുക്കില്ലെന്ന് വ്യക്തമാക്കി.
ശമ്പളം ആവശ്യപ്പെട്ട ലക്ഷ്മിക്ക് പിന്നീട് ലഭിച്ചത് ഭീഷണിയും മാനസിക പീഡനവും. വീട്ടുകാര്‍ അറിയാതെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ് ഡെസ്‌കില്‍ പരാതി അറിയിച്ചതിനെത്തുടര്‍ന്നാണ് രക്ഷപ്പെടാനുള്ള വഴി തുറന്നത്. ഇന്ത്യന്‍ എംബസി പ്രവര്‍ത്തകര്‍ പോലീസിന്റെ സഹായത്തോടെ ലക്ഷ്മിയെ ദമാം വനിതാ അഭയ കേന്ദ്രത്തിലെത്തിച്ചു.

അഭയ കേന്ദ്രത്തിലെത്തിയ സാമൂഹ്യ പ്രവര്‍ത്തക ലക്ഷ്മീ ദേവിയുടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവരുടെ സ്‌പോണ്‍സറെ കണ്ടെത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ തിരികെ വന്ന് ജോലി തുടര്‍ന്നാല്‍ മാത്രമേ ശമ്പള കുടിശ്ശിക നല്‍കൂയെന്ന നിലപാടില്‍ സ്‌പോണ്‍സര്‍ ഉറച്ചുനിന്നു. എന്നാല്‍ അനുഭവിക്കാവുന്നതില്‍ പരമാവധി ദുരിതം അനുഭവിച്ചുവെന്നും ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട നാട്ടിലെത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ലക്ഷ്മി. നിരന്തര ചര്‍ച്ചയെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കി. തിരിച്ചു വരാനുള്ള വിമാന ടിക്കറ്റ് ജീവകാരുണ്യ പ്രവര്‍ത്തകര്‍ നല്‍കി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി തന്നെ നാട്ടിലെത്താന്‍ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുകയാണ് ലക്ഷ്മി.












Click it and Unblock the Notifications