OI Special Report: ആത്മീയ വിനോദസഞ്ചാരത്തിന് പുതിയ മുഖം നൽകി അയോധ്യയിൽ രാമക്ഷേത്രം ഒരുങ്ങുന്നു...
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന, ഭാരതത്തിന്റെ പുരാണകഥകൾ പ്രതിധ്വനിക്കുന്ന പുണ്യനഗരമായ അയോധ്യ, രാമക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോവുന്നത്. ഭക്തിയുടെയും വസ്‌തുവിദ്യാ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ പ്രവേശന കവാടം ഇന്ത്യയിലുടനീളമുള്ള തീർത്ഥാടകരുടെ ശ്രദ്ധ ആകർഷിക്കുന്നതാണെന്ന് നിസംശയം പറയാം.
രാജ്യത്തിന്റെ ഹൃദയഭാഗത്ത്, ഹിന്ദുത്വത്തിന്റെ ഒരു സുപ്രധാന കേന്ദ്രമായി അടയാളപ്പെടുത്തുന്ന ഈ പദ്ധതി സർക്കാർ പ്രശംസനീയമായ രീതിയിലാണ് നടപ്പിലാക്കി വരുന്നത്. ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്‌സിൽ (ടിസിഇ) നിന്നുള്ള ചീഫ് കൺസ്ട്രക്ഷൻ മാനേജർ രാജീവ് കുമാർ ദുബെ നയിക്കുന്ന, ഇടനാഴിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഭക്തർക്ക് സുഖകരവും ആത്മീയ സമ്പന്നവുമായ അനുഭവം നൽകുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മഴയിൽ നിന്നും വെയിലിൽ നിന്നും ഇവിടെയെത്തുന്ന തീർത്ഥാടകരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത നടപ്പാതയ്ക്ക് പിന്നിലെ സൂക്ഷ്‌മമായ ആസൂത്രണം രാജീവ് കുമാർ ദുബെ വൺഇന്ത്യയോട് വിശദീകരിച്ചു. നഗ്നപാദരായി ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നവർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് റോഡുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഇതിലൂടെ തീർത്ഥാടകരുടെ ആവശ്യകതകൾക്ക് എത്രമാത്രം പ്രാധാന്യമാണ് അവർ നൽകുന്നതെന്ന കാര്യം വ്യക്തമാവുന്നു. ഈ ക്ഷേത്രത്തിന്റെ പ്രാധാന്യമെന്തെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സാംസ്‌കാരികവും, ആത്മീയവുമായ വളർച്ചയിൽ ഒരു സുപ്രധാന നാഴികകല്ലായിരിക്കും ഇതെന്നും ദുബെ പറഞ്ഞുവയ്ക്കുന്നു.
സർക്കാരിന്റെ അർപ്പണ ബോധത്തോടെയുള്ള ശ്രമങ്ങളെ അഭിനന്ദിച്ച ഭക്തർ, നിർമ്മാണ പുരോഗതിയിൽ സംതൃപ്‌തിയും രേഖപ്പെടുത്തി. നിർമ്മാണം പൂർത്തിയാവുന്നതോടെ കൂടുതൽ കച്ചവടം നടക്കുമെന്ന് പറയുകയാണ് കുഞ്ഞു ക്ഷേത്ര മാതൃകകളുടെ വിൽപ്പന നടത്തുന്ന അർജുൻ എന്ന കച്ചവടക്കാരൻ, തങ്ങളെ പോലെയുള്ളവർക്ക് ഇവിടെ പ്രത്യേകം കേന്ദ്രങ്ങൾ ഒരുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ലോക്കർ റൂമുകൾ, കുടിവെള്ള കൂളറുകൾ, വിശ്രമമുറികൾ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയുള്ള ക്ഷേത്ര സമുച്ചയം ഭക്തരുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ ലക്ഷ്യമിടുന്നതാണ്. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത് ഇന്ത്യയുടെ ആഗോള തലത്തിലെ പ്രതിച്ഛായയെ തന്നെ മാറ്റി മറയ്ക്കുമെന്ന് ഇവിടുത്തെ സ്ഥിരം സന്ദർശകനായ രാജ് കിഷോർ വിശ്വസിക്കുന്നു, ഒപ്പം വിനോദസഞ്ചാര മേഖലയിലെ കുതിപ്പും അദ്ദേഹം പ്രതീക്ഷയിലുണ്ട്.

രാജസ്ഥാൻ, മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള സന്ദർശകർ ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതിയിൽ സന്തോഷമറിയിച്ചു. മഹാരാഷ്ട്രയിലെ സംഭാജി നഗറിൽ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ പതിവ് സന്ദർശനത്തെ കുറിച്ചുള്ള വിശേഷങ്ങൾ ആവേശത്തോടെ പങ്കുവെയ്ക്കാൻ തയ്യാറായി, കൂടാതെ അവരുടെ കുട്ടികൾ പോലും നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രം കാണാൻ അത്രയേറെ ഉത്സാഹം കാട്ടുന്നു എന്നതും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
നിർമ്മാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വസ്‌തുക്കൾ എത്തിക്കുന്നുണ്ട്. ചുവരുകൾക്കായി രാജസ്ഥാനിൽ നിന്നുള്ള ചെങ്കല്ലുകളും, പൂനെയിൽ നിന്നുള്ള ഉരുക്ക് ഗർഡറുകളും ഉൾപ്പെടെ രാജ്യവ്യാപകമായി ശേഖരിക്കുന്ന സാമഗ്രികൾ പദ്ധതിയുടെ വ്യാപ്‌തിയെ എടുത്തു കാണിക്കുന്നതാണ്.
2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ്. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം ദൂര ദിക്കിൽ നിന്നെത്തുന്ന ഭക്തർക്ക് യാത്രാ സൗകര്യമൊരുക്കുന്നു. ഇത് സർക്കാരിന്റെ കാഴ്‌ചപ്പാടിനെ അടയാളപ്പെടുത്തുന്ന മറ്റൊരു വികസന പ്രവർത്തിയാണ്.
അയോധ്യയിലെ രാമക്ഷേത്രം കേവലം ഭക്തിയുടെ ഒരു നിർമ്മിതി എന്ന നിലയിലല്ല ഭാവിയിൽ അറിയപ്പെടാൻ പോവുന്നത്, മറിച്ച് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും ആഗോള തലത്തിൽ ആത്മീയ വിനോദസഞ്ചാരത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെയും നേർകാഴ്‌ചയായിട്ടാവും.












Click it and Unblock the Notifications