മുലപ്പാലിൽ ഗവേഷകർ ആദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞു
മുലപ്പാലിൽ ആദ്യമായി മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. നെതർലാൻഡ്സിലെ സർവകലാശാലാ (Vrije Universiteit Amsterdam) ഗവേഷകരാണ് മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്.
ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിൽ ആണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇറ്റലിയിലെ 34 അമ്മമാരിലാണ് പഠനം നടത്തിയത്.

പരീക്ഷണത്തിന് തിരഞ്ഞെടുത്ത 75 ശതമാനം പേരുടെ മുലപ്പാലിലും മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. പ്രസവത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മുലപ്പാൽ ശേഖരിച്ചത്. എന്നാൽ അമ്മമാരുടെ ആഹാര പദാർത്ഥങ്ങളിൽ ഒന്നും സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. മനുഷ്യ കോശങ്ങളിലും വന്യമൃഗങ്ങളിലും മറ്റും ഇവയുടെ സാന്നിധ്യം മുമ്പ് തിരിച്ചറിയപ്പെട്ടത് ആണ്. എന്നാൽ മനുഷ്യരിൽ ഇവ വരുത്തുന്ന ദോഷങ്ങളെ കുറിച്ച് കൂടുതൽ തെളിവുകൾ ഉണ്ടായിരുന്നില്ല.
2020ൽ ഇറ്റാലിയൻ ഗവേഷക സംഘം പ്ലാസന്റാസിൽ (PLACENTA) മെെക്രേപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിലെ രാസ പദാർഥങ്ങൾ ആയ Phthalates പോലുള്ളവയുടെ സാന്നിധ്യം മുമ്പ് മുലപ്പാലിൽ കണ്ടെത്തിയിരുന്നു. എന്നാൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ആദ്യമായാണ് ലഭിക്കുന്നത്.മനുഷ്യരിൽ സെക്‌സ് ഹോർമോണുകളുടെ ഫലത്തെ അനുകരിക്കാൻ കഴിയുന്ന ഫ്‌താലേറ്റുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കൾ പ്ലാസ്റ്റിക്കിനെ കുറിച്ചുള്ള ആരോഗ്യ ആശങ്കകൾ ഉയർത്തുന്നു.
മൈക്രോപ്ലാസ്റ്റിക്കുകൾ നവജാത ശിശുകൾക്ക് പോലും ഭീഷണിയാകും എന്നാണ് ഗവേഷണ സംഘം വിലയിരുത്തുന്നത്. പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് ആവശ്യമായ നിയമ സംവിധാനങ്ങളും വേണ്ടത്ര ബോധവത്കരണവും അനിവാര്യമാണെന്ന നിർദേശം ആണ് ഗവേഷക സംഘം മുന്നോട്ട് വെയ്ക്കുന്നത്.
പ്ലാസ്റ്റിക്കിൽ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർത്ഥങ്ങൾ ആണ് മൈക്രോപ്ലാസ്റ്റിക്കുകൾ. ശരീരത്തേയും ആരോഗ്യത്തിനേയും മാരകമായി ബാധിക്കുന്ന പദാർത്ഥങ്ങൾ കൂടിയാണിത്. പോളീയീഥലെയ്ൻ, പി.വി.സി, പോളിപ്രോപൈലീൻ തുടങ്ങിയവയുടെ സാന്നിധ്യമാണ് മുലപ്പാലിൽ തിരിച്ചറിഞ്ഞത്. പോളിമേഴ്‌സ് എന്ന ജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് അടങ്ങിയ പാൽ സാമ്പിളുകളിൽ ഒന്ന് മുതൽ അഞ്ച് വരെ സൂക്ഷ്മകണങ്ങൾ ഉണ്ടായിരുന്നു.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ കൂടുതലാണെങ്കിലും മുലപ്പാൽ നൽകുന്നതിൽ നിന്ന് അമ്മമാർ പിന്തിരിയേണ്ടതില്ലെന്നാണ് പഠനം നടത്തിയവർ പറഞ്ഞിരിക്കുന്നത്. കുട്ടികളുടെ രോഗപ്രതിരോധ ശേഷിക്കും വളർച്ചയ്ക്കും മുലപ്പാൽ അത്യന്താപേക്ഷിതമാണ് എന്നു തന്നെയാണ് ഇവർ പറയുന്നത്. മിക്ക അമ്മമാർക്കും കുഞ്ഞിന് ഫീഡ് ചെയ്യുന്നതിന് ഉള്ള ഏറ്റവും നല്ല മാർഗം മുലപ്പാൽ ആണെന്ന് ശാസ്ത്രജ്ഞർ പറയുന്നു - പ്ലാസ്റ്റിക് കുപ്പികളും ഫോർമുല പാലും ഉപയോഗിക്കുന്നത് കുഞ്ഞുങ്ങൾക്കിടയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം അധികമാക്കും.












Click it and Unblock the Notifications